ചെന്നൈ ; ഡിഎംകെ നേതാവ് കനിമൊഴിയുടെ തൂത്തുക്കുടിയിലെ വീട്ടിൽ ആദായ നികുതി വകുപ്പ് റെയ്ഡ് . കണക്കിൽപ്പെടാത്ത പണം സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് റെയ്ഡ് നടത്തുന്നതെന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. തൂത്തുക്കുടി മണ്ഡലത്തിലെ ഡിഎംകെയുടെ സ്ഥാനാർത്ഥിയും,പാർട്ടി അദ്ധ്യക്ഷൻ എം കെ സ്റ്റാലിന്റെ സഹോദരിയുമാണ് കനിമൊഴി.
നേരത്തെ, ഡിഎം കെ സ്ഥാനാർത്ഥി കതിർ ആനന്ദിന്റെ വീട്ടിൽ നിന്ന് കണക്കിൽപ്പെടാത്ത പണം പിടിച്ചെടുത്തതിനെ തുടർന്ന് വെല്ലൂരിലെ തെരഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കനിമൊഴിയുടെ വീട്ടിൽ പരിശോധന നടന്നത്.വോട്ടിന് പണം നല്‍കുന്നതുമായി ബന്ധപ്പെട്ട ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ഒരു ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കുന്നത് ആദ്യമായാണ്.
കഴിഞ്ഞയാഴ്ച തമിഴ്നാട്ടിലെ 18 കേന്ദ്രങ്ങളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ചെന്നൈ, നാമക്കല്‍, തിരുനല്‍വേലി എന്നിവിടങ്ങളിലാണ് റെയ്ഡ് വന്നത്.തമിഴ്നാട്ടില്‍നിന്ന് ഇതുവരെ 500 കോടിരൂപ പിടിച്ചെടുത്തുവെന്നാണ് പുറത്തുവരുന്ന കണക്കുകള്‍. 205 കോടി രൂപ പണമായും ബാക്കി സ്വര്‍ണമായുമാണ് പിടിച്ചെടുത്തത്.
കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയതിനെ തുടർന്ന് വെല്ലൂരിലെ തെരഞ്ഞെടുപ്പ് റദ്ദാക്കാൻ രാഷ്ട്രപതിയോട് തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെടുകയായിരുന്നു.ഇതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് റദ്ദാക്കിയത്.
Discussion about this post