കോഴിക്കോട്: എസ്എഫ്‌ഐക്കാരിൽ നിന്നും തനിക്ക് ഏറ്റുവാങ്ങേണ്ടി വന്നത് ക്രൂരമർദ്ദനമെന്ന് വ്യക്തമാക്കി കൊയിലാണ്ടി ഗുരുദേവ കോളേജ് പ്രിൻസിപ്പാൾ. അക്രമികൾ തന്റെ കൈകൾ പിടിച്ച് ഞെരിക്കുകയും പുറത്ത് അടിയ്ക്കുകയും ചെയ്തു. ഇതേ തുടർന്ന് കൈകളിൽ നീര് വന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോളേജിലെ വിദ്യാർത്ഥികൾ അല്ല പുറത്ത് നിന്നും എത്തിയവർ ആണ് മർദ്ദിച്ചത്. എസ്എഫ്‌ഐക്കാർ എന്നായിരുന്നു അവർ പറഞ്ഞത്. അഡ്മിഷന് വിദ്യാർത്ഥികൾക്ക് നിർദ്ദേശങ്ങൾ നൽകുന്നതിനായി ഹെൽപ് ഡസ്‌ക് ഇടണമെന്നായിരുന്നു അവർ പറഞ്ഞത്. എന്നാൽ പറ്റില്ലെന്ന് പറഞ്ഞു. ഇതിന് പിന്നാലെ പുറത്തുനിന്നും എത്തിച്ച ഫർണീച്ചറുകൾ കൊണ്ടുവന്ന് ഇവർ ഹെൽപ് ഡസ്‌ക് സ്ഥാപിക്കാനും ശ്രമം നടത്തി. ഹെൽപ് ഡസ്‌കിടാൻ അനുവദിക്കില്ലെന്ന് താൻ കൈകൾ ഉയർത്തിക്കൊണ്ട് പറഞ്ഞു. ഇതിനിടെ അവർ ഇരു കൈകളും പിടിച്ച് ഞെരിക്കുകയായിരുന്നു. ഇതിൽ കൈകൾക്ക് മസിൽ ഫ്രാക്ചർ സംഭവിച്ചിട്ടുണ്ട്. മുഖത്തും പുറത്തും അടിച്ചു.
വിദ്യാർത്ഥികളും അദ്ധ്യാപകരും എത്തിയാണ് ഇവരുടെ പക്കൽ നിന്നും തന്നെ രക്ഷിച്ചത്. പിന്നാലെ താൻ മുറിയിലേക്ക് പോയി. പ്രിൻസിപ്പാളിന്റെ മുറിയെന്നാൽ ചോദ്യപേപ്പർ തയ്യാറാക്കുന്ന കോൺഫിഡൻഷ്യൽ മുറിയാണ്. ഇവിടെ വച്ചായിരുന്നു താൻ ആക്രമിക്കപ്പെട്ടത്. അഡ്മിഷൻ എടുക്കാൻ വിദ്യാർത്ഥികൾക്കൊപ്പം എത്തിയ രക്ഷിതാക്കൾ ബോംബ് സ്‌ഫോടനം ഉണ്ടായത് പോലെ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












