ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാസുരേന്ദ്രന്റെ പര്യടന വാഹനം പള്ളിക്കലിൽ കഴിഞ്ഞ ദിവസം സി.പി.എം പ്രവർത്തകർ തടഞ്ഞതുമായി ബന്ധപ്പെട്ട് പള്ളിക്കലിലും മൂതലയിലുമുണ്ടായ സി.പി.എം ബി.ജെ.പി സംഘർഷത്തിൽ എട്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു.
സി.പി.എം പ്രവർത്തകരായ പള്ളിക്കൽ മുക്കംകോട് യാസ്മിന മൻസിലിൽ സജീവ് റാഷിം (50), മടവൂർ പുലിയൂർക്കോണം പുതുവൽ പുത്തൻ വീട്ടിൽ ജഹാംഗീർ (39), പള്ളിക്കൽ വാറുവിളാകം വീട്ടിൽ യാസർ എം. ബഷീർ (39), പള്ളിക്കൽ പുളിമൂട്ടിൽ വീട്ടിൽ മുഹമ്മദ് മർഫി (40) എന്നിവരും ബി.ജെ.പി പ്രവർത്തകരായ പള്ളിക്കൽ മൂതല പനവിള വീട്ടിൽ വിശ്വനാഥൻ (53), അനിക വിലാസം വീട്ടിൽ അനിൽകുമാർ (43), പൊയ്കവിള പുത്തൻവീട്ടിൽ ജയൻ (36), തെങ്ങുവിളവീട്ടിൽ വിജയൻ (48) എന്നിവരുമാണ് അറസ്റ്റിലായത്.
ചൊവ്വാഴ്ച രാത്രി പള്ളിക്കൽ ജംഗ്ഷനിൽ ശോഭാസുരേന്ദ്രനെ പ്രസംഗിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് സി.പി.എം പ്രവർത്തകർ പ്രതിഷേധവുമായെത്തുകയായിരുന്നു.
സി.പി.എം പ്രവർത്തകരെ ബി.ജെ.പി പ്രവർത്തകർ തടഞ്ഞതോടെയാണ് സംഘർഷമുണ്ടായത്. ഇതിന് ശേഷമാണ് മൂതലയിലും സംഘർഷമുണ്ടായത്. കൂടുതൽ പൊലീസ് എത്തിയാണ് പ്രശ്നം പരിഹരിച്ചത്. അക്രമികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ ഡിവൈ.എസ്.പി ഓഫീസിലേക്ക് ബി.ജെ.പി പ്രവർത്തകർ മാർച്ചും ധർണയും നടത്തിയിരുന്നു. പള്ളിക്കൽ എസ്.ഐ ഗംഗാ പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റുചെയ്ത്.
Discussion about this post