മൂന്നൂറിലേറെ സീറ്റുകള്‍ നേടി ബി.ജെ.പി. ഭരണം തുടരുമെന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ.
പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗം ചേരുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച ബംഗാളിലുണ്ടായ രാഷ്ട്രീയ സംഘര്‍ഷത്തെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ച പത്രസമ്മേളനത്തിലാണ് അമിത് ഷാ സീറ്റെണ്ണത്തെക്കുറിച്ച് പ്രതികരിച്ചത്.
തെരഞ്ഞെടുപ്പ് ആറ് ഘട്ടങ്ങള്‍ പിന്നിട്ടപ്പോള്‍ തന്നെ ബി.ജെ.പി. കേവല ഭൂരിപക്ഷം ഉറപ്പിച്ചുകഴിഞ്ഞു. രാജ്യവ്യാപകമായി യാത്ര ചെയ്തപ്പോള്‍ നേരിട്ടു കണ്ട അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത് പറയുന്നത്. ജനങ്ങളുടെ പ്രതികരണത്തില്‍ തനിക്ക് പരിപൂര്ണആത്മവിശ്വാസമുണ്ട്. ഏഴാം ഘട്ടം വോട്ടെടുപ്പ് കഴിയുമ്പോള്‍ ബി.ജെ.പി.മുന്നൂറിലേറെ സീറ്റ് നേടുമെന്ന് വ്യക്തമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ എന്‍.ഡി.എ. സര്‍ക്കാരുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ മാസം 23-ന് ശേഷം യോഗം ചേരുന്ന കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാന്‍ അവർ യോഗം ചേർന്നോട്ടെയെന്നാണ് ഷാ പരിഹസിച്ചത്. ജനാധിപത്യ സംവിധാനത്തില്‍ ആര്‍ക്ക് വേണമെങ്കിലും യോഗം ചേരാനുള്ള അവകാശമുണ്ട്. എന്നാല്‍, ഇത്തവണയും പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാനുള്ള അംഗസംഖ്യ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ലഭിക്കില്ലെന്നും ഷാ അഭിപ്രായപ്പെട്ടു.
ബംഗാളില്‍ മമതാ ബാനര്‍ജിയുടെ അക്രമരാഷ്ട്രീയത്തിനെതിരേ ജനങ്ങള്‍ വിധിയെഴുതുമെന്ന് അമിത് ഷാ പറഞ്ഞു. ബംഗാളിലെ 42 സീറ്റുകളില്‍ 23 സീറ്റുകള്‍ ബി.ജെ.പി.നേടും.
2014-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 543 സീറ്റുകളില്‍ 282 സീറ്റുകളാണ് ബി.ജെ.പി. നേടിയത്. 272 സീറ്റുകളാണ് സര്‍ക്കാരുണ്ടാക്കാനുള്ള കേവല ഭൂരിപക്ഷം.
Discussion about this post