രണ്ടാം മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ സഹായാഭ്യർഥനയ്ക്ക് വിദേശകാര്യമന്ത്രി എസ്. ജയശങ്കറും സഹമന്ത്രി വി. മുരളീധരനും ഇടപെട്ട് ഉടനടി പരിഹാരം കാണാൻ ബന്ധപ്പെട്ടവർക്കു നിർദേശം നൽകി .യുഎഇയിൽ നിന്നുള്ള നാലംഗ സംഘത്തിന് ഡൽഹിയിൽ ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ അവസരമൊരുങ്ങി. ഡൽഹി ജോധ്പൂർ സ്വദേശി നേഹ മൻവാനി, ഭർത്താവ് ഹിര ലാൽ മൻവാനി, മക്കളായ ഖുഷ്ബൂ മൻവാനി, ആഷ്ന മൻവാനി എന്നിവർക്കാണ് വിദേശകാര്യ മന്ത്രാലയത്തിന്റെയും കോൺസുലേറ്റിന്റെയും സമയോചിത സഹായം ലഭിച്ചത്. നേഹ മൻവാനിയുടെ സഹോദരൻ നരേഷ് തക്റാനിയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനായാണ് ഇവർ സഹായം തേടിയത്.
യുഎഇയിൽ താമസിക്കുന്ന ഇവർ റഷ്യയിലേക്കു വിനോദ യാത്ര പോകാനുള്ള തയാറെടുപ്പിലായിരുന്നു. വീസ സ്റ്റാംപ് ചെയ്യാനായി 4 പേരുടെയും പാസ്പോർട്ടുകൾ റഷ്യൻ എംബസിയിൽ നൽകി. സാധാരണ 3 ആഴ്ച സമയം എടുത്താണ് വീസ സ്റ്റാംപ് ചെയ്ത് കിട്ടുക. ഇതിനിടെയാണ് ബന്ധുവിന്റെ മരണം. പാസ്പോർട്ട് റഷ്യൻ എംബസിയിലായതിനാൽ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനാവാതെ വിഷമിച്ച ഇവർ വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായം തേടി ട്വീറ്റ് ചെയ്യുകയായിരുന്നു.
ഇതിനിടെ ബിജെപി എൻആർഐ സെൽ വക്താവ് സജീവ് പുരുഷോത്തമൻ വിഷയം ഇന്ത്യൻ കോൺസൽ ജനറൽ വിപുലിന്റെ ശ്രദ്ധയിൽപെടുത്തിയിരുന്നു. അദ്ദേഹത്തിന്റെ നിർദേശ പ്രകാരം വിഎഫ്എസ് ഉദ്യോഗസ്ഥർ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് പാസ്പോർട്ട് വീണ്ടെടുത്ത് നൽകുകയായിരുന്നു. നേഹ ഇന്നലെ യാത്ര തിരിച്ചു. ശേഷിച്ചവർക്ക് ഇന്നത്തേക്കാണു ടിക്കറ്റ് ലഭിച്ചത്.
Discussion about this post