പശ്ചിമ ബംഗാളിന്റെ ചരിത്രത്തിലാദ്യമായി മുനിസിപ്പാലിറ്റി ഭരണം സ്വന്തമാക്കി ബിജെപി. സംസ്ഥാനത്തെ ഭട്പര മുനിസിപ്പാലിറ്റിയിലാണ് ബിജെപി അധികാരത്തിലേറിയത്. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്ന് രണ്ട് ആഴ്ച തികയും മുമ്പെയാണ് വീണ്ടും ബിജെപിയുടെ ചരിത്രനേട്ടം.
35 അംഗ നഗരസഭയിൽ അധ്യക്ഷ സ്ഥാനത്തേക്ക് മൽസരിച്ച ബിജെപി സ്ഥാനാർഥി സൗരവ് സിങ്ങിന് 26 വോട്ടുകൾ ലഭിച്ചു. ബാരക്പൂരിലെ ബിജെപി എംപിയായ അർജുൻ സിങ്ങിന്റെ അനന്തിരവനാണ് അദ്ദേഹം. നാല് തവണ തൃണമൂൽ ടിക്കറ്റിൽ നിയമസഭയിലേക്ക് വിജയിച്ച അർജുൻ സിങ് ഇക്കുറി ബിജെപി സ്ഥാനാർഥിയായാണ് ലോക്സഭയിലേക്ക് മത്സരിച്ചത്. നേരത്തെ ഭട്പര മുനിസിപ്പാലിറ്റി ചെയർമാനായിരുന്നു അദ്ദേഹം.
അതിനിടെ, ബംഗാളിലെ നോർത്ത് 24 പർഗനാസ് ജില്ലയിൽ നൈഹാറ്റി, കാഞ്ചറപറ, ഹാലിസഹർ എന്നിവിടങ്ങളിലെ കൗൺസിലർമാരും കൂട്ടമായി ബിജെപിയിലേക്ക് ചേക്കേറിയതായാണ് റിപ്പോർട്ട്. ഈ നഗരസഭകളിലും ബിജെപി ഉടൻ അധികാരത്തിലെത്തുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
Discussion about this post