(സ്പര്‍ശമണികള്‍)- ജി.കെ. സുരേഷ് ബാബു
എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരോട് കടുത്ത ബഹുമാനവും ആദരവും പുലര്‍ത്തുന്ന ഒരു മാധ്യമപ്രവര്‍ത്തകനാണ് ഞാനും. എന്‍.എസ്.എസ്സിലെ അദ്ദേഹത്തിന്റെ ഭരണനൈപുണ്യമോ സംഘടനയ്ക്ക് അദ്ദേഹം കൈവരിച്ച സാമൂഹികവും സാമ്പത്തികവുമായ നേട്ടങ്ങളോ അല്ല അതിനു കാരണം. വളരെ സാധാരണക്കാരനായി എളിയ നിലയില്‍നിന്ന് എന്‍.എസ്.എസ്സു പോലെ പടര്‍ന്നു പന്തലിച്ച ഒരു പ്രസ്ഥാനത്തിന്റെ അമരക്കാരനായി മാറുകയെന്നത് ചെറിയ കാര്യമല്ല. ചങ്ങനാശേരി എന്‍.എസ്.എസ് കോളേജിലെ സഹകരണ സ്റ്റോറില്‍ ഒരു കീഴ്ജീവനക്കാരനായി എത്തിയ അദ്ദേഹം എന്‍.എസ്.എസ്സിലെ അധികാരത്തിന്റെ ഇടനാഴികളില്‍ ശക്തനായി. പി.കെ. നാരായണപ്പണിക്കര്‍ ജനറല്‍ സെക്രട്ടറി ആയിരുന്നപ്പോള്‍ സെക്രട്ടറിസ്ഥാനം ഏറ്റെടുക്കുകയും പിന്നീട് ജനറല്‍ സെക്രട്ടറിയായി മാറുകയും ചെയ്ത അദ്ദേഹത്തിന്റെ വളര്‍ച്ച ശ്രദ്ധേയമാണ്.
തെരുവുവിളക്കിന്റെ കീഴില്‍ വിദ്യാഭ്യാസം നടത്തി അമേരിക്കയിലെ പ്രസിഡണ്ട് സ്ഥാനത്തെത്തിയ എമ്പ്രഹാം ലിങ്കനെപ്പോലെ ഒരുപക്ഷേ പാഠ്യവിഷയുമാക്കാവുന്നതാണ്.
പക്ഷേ, ഈ എളിയ നിലയില്‍നിന്നു വന്ന സുകുമാരന്‍ നായര്‍ ആ നിലയിലാണോ സമൂഹത്തില്‍ പെരുമാറുന്നത്? കേരളീയ സമൂഹത്തിലും സാമൂഹിക ജീവിതത്തിലും പരിവര്‍ത്തനത്തിന്റെ കൊടുങ്കാറ്റുയര്‍ത്തിയ ജീവിതമായിരുന്നു മന്നത്ത് പത്മനാഭന്റെത്. വൈക്കം സത്യാഗ്രഹമടക്കം അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും അനീതിയ്ക്കും എതിരെ കേരളം കണ്ട എല്ലാ പോരാട്ടങ്ങളിലും എന്‍.എസ്.എസ് ഉണ്ടായിരുന്നു, മന്നം സജീവമായിരുന്നു. മന്നത്ത് പത്മനാഭനും കേളപ്പജിയും ചങ്ങനാശ്ശേരി പരമേശ്വരന്‍പിളളയും കളത്തില്‍ വേലായുധന് നായരും എം.ജി. ശിവശങ്കരപ്പണിക്കരും കിടങ്ങൂര്‍ ഗോപാലകൃഷ്ണപ്പിളള വരെയുമുളള നേതാക്കള്‍ ഈ പരിവര്‍ത്തനത്തിന്റെ പതാകാവാഹകരായിരുന്നു. അവര്‍ക്ക് കേരളത്തിലെ പൊതുസമൂഹം വിലകല്‍പ്പിച്ചിരുന്നു. വോട്ടുബാങ്കുകള്ക്കതീതമായി അവരെ ആദരിച്ചിരുന്നു. അതുകൊണ്ടുതന്നെയാണ് മന്നത്ത് പത്മനാഭന് ഭാരതകേസരി എന്ന ബഹുമതി നല്‍കിയത്. ചങ്ങനാശ്ശേരിയിലെ ഏതെങ്കിലും പ്രാദേശിക കരയോഗത്തിലെ മണിയടിവീരന്മാരായ ഭാരവാഹികള്‍ നല്‍കിയതായിരുന്നില്ല ആ ബഹുമതി.
വിമോചനസമര വേളയില്‍ അനന്തപുരിയുടെ രാജവീഥിയിലൂടെ മന്നത്ത് പത്മനാഭനെ ഹംസരഥത്തില്‍ എഴുന്നള്ളിച്ചു കൊണ്ടുപോയത് കേരളത്തിലെ ഹിന്ദുസമൂഹത്തിന്റെ അജയ്യനായ നേതാവ് എന്ന നിലയില്‍ മാത്രമായിരുന്നില്ല. ക്രൈസ്തവരും മുസ്ലീങ്ങളും അടങ്ങിയ പൊതുസമൂഹത്തിന്റെ ആശയും ആവേശവുമായ ഏക നേതാവ് എന്ന നിലയിലായിരുന്നു. മന്നത്ത് പത്മനാഭന് രാവിലെ വീട്ടില്‍നിന്ന് എന്‍.എസ്.എസ് ആസ്ഥാനത്തേക്ക് നടന്നുവരുമ്പോള്‍ വഴിയില്‍ കിടന്നിരുന്ന ചാണകം കൈകൊണ്ട് വാരിയെടുക്കാന്‍ ഒരിക്കലും മടിച്ചിരുന്നില്ല. അതും എന്റെ സമുദായത്തിന് എന്നുപറഞ്ഞ് എന്‍.എസ്.എസ് ആസ്ഥാനത്തെ തെങ്ങിന് ചുവട്ടില്‍ ഇടുകയായിരുന്നു മന്നം ചെയ്തത്. സ്വന്തം സ്വത്തും അദ്ധ്വാനവും എന്തിനേറെ ജീവിതം പോലും സമുദായ സേവനത്തിന്റെ ബലിപീഠത്തില്‍ ഹോമിച്ച മന്നത്ത് പത്മനാഭന്റെ ചെരുപ്പിന്റെ വാറഴിക്കാന്‍ യോഗ്യതയുളള ഏതെങ്കിലും ഒരു നായര്‍ ഇന്ന് എന്‍.എസ്.എസ്സിലുണ്ടോ? അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥതയുടെയും സത്യസന്ധതയുടെയും ത്യാഗസുരഭിലമായ ജീവിതത്തിന്റെയും മൂല്യങ്ങള്‍ ഒരു ശതമാനമെങ്കിലും പിന്തുടരുന്ന ഏതെങ്കിലും ഒരു നേതാവ് എന്‍.എസ്.എസ്സിന്റെ നായകസഭയില്‍ ഇന്നുണ്ടോ? ഇതുതന്നെയാണ് കേളപ്പജിയുടെയും കാര്യം. അദ്ദേഹത്തെ കേരളഗാന്ധി എന്നാണ് മലയാളികള്‍ വിളിച്ചത്.
ജി. സുകുമാരന്‍ നായരുടെ ധാര്‍ഷ്ട്യം നിറഞ്ഞ അവഹേളനാപരമായ പെരുമാറ്റം ഏതെങ്കിലും സമുദായ നേതാവിന് അഭികാമ്യമാണോ? ഏതെങ്കിലും സമുദായ നേതാവിന് പൂട്ടി താക്കോല്‍ ഏണില്‍ തിരുകി നടക്കാനുളളതാണോ മന്നത്ത് പത്മനാഭന്റെ ശവകുടീരം? മന്നം വെറും ഒരു നായര്‍സമുദായ നേതാവ് മാത്രമായിരുന്നോ? സാമൂഹിക പരിഷ്കരണത്തിലും വിദ്യാഭ്യാസ വിപ്ലവത്തിലും ജാതിചിന്തയ്ക്കും അസ്പൃശ്യതയ്ക്കും എതിരെയുമൊക്കെയുളള പ്രവര്‍ത്തനവും മൂലം കേരളം കണ്ട ഏറ്റവും വലിയ മഹദ് വ്യക്തികളില്‍ ഒരാളായാണ് മന്നത്ത് പത്മനാഭന് ഗണിക്കപ്പെടുന്നത്. മന്നം സ്മൃതിമണ്ഡപം ലോകമെമ്പാടുനിന്നുമുളള ഈ തരത്തില്‍ ചിന്തിക്കുന്ന തലയില്‍ വെളിച്ചമുളള ആരുടെയും തീര്‍ത്ഥാടന കേന്ദ്രമായാണ് മാറേണ്ടത്. പരിവര്‍ത്തനത്തിന്റെ പ്രയോക്താക്കള്‍ക്ക് ഊര്‍ജ്ജവും നവോന്മേഷവും പകരുന്ന വെളിച്ചത്തിന്റെയും വിജ്ഞാനത്തിന്റെയും പ്രഭാ പ്രസരണകേന്ദ്രമായി മന്നം സമാധി മാറണം. ആ തരത്തില്‍ ആര്‍ക്കും കടന്നുവരാനും ഒരു തുളസിക്കതിരോ ഒരിതള്‍ പൂവോ അര്‍പ്പിക്കാനും കഴിയണം. കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരകവും ശിവഗിരിയിലെ ശ്രീനാരായണഗുരു സമാധിമണ്ഡപവും ഒക്കെ ഇങ്ങനെ പരിപാലിക്കപ്പെടുന്നതാണ്. ചലച്ചിത്രനടന്‍ അനൂപ് ചന്ദ്രന് പറഞ്ഞത് സാധാരണക്കാരായ മലയാളികളുടെ ഹൃദയവികാരമാണ്.
കേരളത്തിലുടനീളം നടന്ന് പണവും പിടിയരിയും തേങ്ങയും ഒക്കെ പിരിച്ച് മന്നത്ത് പത്മനാഭന് കെട്ടിപ്പടുത്തുയര്‍ത്തിയ എന്‍.എസ്.എസ് സ്ഥാപനങ്ങളില്‍ പിന്നീട് വന്നവരുടെ സംഭാവന എന്താണെന്ന് എല്ലാവര്ക്കും അറിയുന്നതാണ്. കൊട്ടിയം എന്‍.എസ്.എസ് കോളേജും കരമന വനിതാകോളേജും ഒഴികെ പിന്നീട് എന്തു നേടാന്‍ കഴിഞ്ഞു? മെഡിക്കല്‍ കോളേജുകളും എഞ്ചിനീയറിംഗ് കോളേജുകളും ഒക്കെയായി ഇതര സമുദായങ്ങള്‍ പടര്‍ന്നു പന്തലിക്കുമ്പോള്‍ സ്ത്രീപീഡനക്കേസില്‍ കളളസാക്ഷി പറയാനും പ്രതികളെ രക്ഷിച്ചെടുക്കാനും ഒക്കെ ശ്രമിക്കുന്ന, സമുദായതാല്പര്യം പണയപ്പെടുത്തി കുടുംബതാല്പര്യം പരിപാലിക്കുന്നവരായി എന്‍.എസ്.എസ് നേതൃത്വം മാറിയില്ലേ? നിയമനവും കോളേജ് പ്രവേശനവും അടക്കം എന്തെങ്കിലും നേടാത്തവര്‍, ബന്ധുക്കളെ തിരുകിക്കയറ്റാത്തവര് എത്രപേര്‍ നായകസഭയിലുണ്ട്?
സുരേഷ്ഗോപി അവിചാരിതമായി എന്‍.എസ്.എസ് ആസ്ഥാനത്ത് വന്നതാണെന്ന് അദ്ദേഹം തന്നെ പറയുന്നു. ജനറല്‍ സെക്രട്ടറിയെ കണ്ടുപോകാമെന്ന് പറഞ്ഞതുകേട്ട് പ്രതിനിധിസഭാ യോഗം നടന്ന ഹാളിലേക്ക് വന്ന അദ്ദേഹത്തെ ആട്ടിയിറക്കിവിട്ട അല്പത്തത്തെ എന്തുപേരില് വിളിക്കും? വീട്ടിലേക്ക് വരുന്നവരെ മാന്യമായി സ്വീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന പാരമ്പര്യമാണ് തറവാട്ടില്‍ പിറന്ന നല്ല നായന്മാര്ക്കുളളത്. ടിപ്പുസുല്‍ത്താന്റെ നായര്ശാസനത്തില് പറയുന്ന അഭിശപ്ത നായന്മാരുടെ പെരുമാറ്റമാണ് സുരേഷ്ഗോപിയോട് ഉണ്ടായതെന്ന് പറയാതിരിക്കാന്‍ വയ്യ. ചങ്ങനാശ്ശേരിയിലെ ജി. സുകുമാരന്‍ നായര്‍ വിചാരിച്ചിട്ടാണോ ഇന്ത്യയിലും പുറത്തും ഏറ്റവും കൂടുതല്‍ സ്വാധീനമുളള പ്രസ്ഥാനമായി ആര്.എസ്.എസ് വളര്‍ന്നുവന്നത്? പ്രധാനമന്ത്രിമാരായി അടല്‍ബിഹാരി വാജ് പേയിയും നരേന്ദ്രമോദിയും അധികാരത്തിലെത്തിയത്. സുരേഷ്ഗോപിയുടേത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. അതിനുമുന്‍പ് വി.എം. സുധീരനും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും എ.കെ. ആന്റണിയും അടക്കം എത്രയോപേര്‍ എന്‍.എസ്.എസ് ആസ്ഥാനത്തു നിന്ന് ഇത്തരം അപക്വവും പരിഹാസ്യവുമായ പെരുമാറ്റത്തിന് വിധേയരായി.
മന്നത്ത് പത്മനാഭനുശേഷം ഹിന്ദു ഐക്യത്തിനോ ഹിന്ദു നവോത്ഥാനത്തിനോ വേണ്ടി ഒരു ചെറുവിരലെങ്കിലും അനക്കാന്‍ എന്‍.എസ്.എസ്സിന് കഴിഞ്ഞിട്ടുണ്ടോ? കേരളത്തിലെ ഹിന്ദുക്കള്‍ നേരിട്ട എല്ലാ പ്രശ്നങ്ങളിലും സമദൂരത്തിന്റെ പേരില്‍ നിശ്ശബ്ദത പാലിക്കുകയും ക്രൈസ്തവ താല്പര്യങ്ങള്ക്കു വേണ്ടി നട്ടെല്ല് വളച്ചുകൊടുക്കുകയുമല്ലേ എന്‍.എസ്.എസ് ചെയ്തിട്ടുളളത്. പഠിപ്പില്ലെങ്കിലും വളരുന്തോറും വിവേകവും വിനയവും ഓരോമനുഷ്യരിലും ഉണ്ടാകേണ്ടതാണ്. ജ്ഞാനവൃദ്ധന്‍ എന്നൊക്കെയുളള പ്രയോഗം കാലം നല്കുന്ന ഇത്തരം അനുഭവസമ്പത്തിന്റെ പശ്ചാത്തലത്തില്‍ ഉണ്ടാകേണ്ടതാണ്. സുകുമാരന്‍ നായരുടെ വിവേകരഹിതമായ പെരുമാറ്റം കാണുമ്പോള്‍ ഓര്‍മ്മയിലെത്തുന്നത് രാവണപ്രഭു എന്ന ചലച്ചിത്രത്തില്‍ മോഹന്‍ലാല്‍ ഉയര്‍ത്തിയ ചോദ്യമാണ്. എന്തേ ഇനിയും നന്നാവാത്തത്?
വെളളാപ്പളളി നടേശന് പലപ്പോഴും പലതും വെട്ടിത്തുറന്നു പറയുമെങ്കിലും സമുദായ താല്പര്യത്തിനു വേണ്ടി അണുവിട വിട്ടുകൊടുക്കാതെ പൊരുതുമെങ്കിലും വീട്ടില്‍ വരുന്നവരോടോ സ്ഥാപനത്തില്‍ വരുന്നവരോടോ മോശമായി പെരുമാറിയ ചരിത്രം കേട്ടിട്ടില്ല. കണിച്ചുകുളങ്ങരയിലെ വെളളാപ്പളളിയുടെ വസതിയിലെ ഗേറ്റ് പകലൊരിക്കലും അടയ്ക്കാറില്ല. അദ്ദേഹം ടെലിഫോണ്‍ എടുക്കാതിരിക്കാറില്ല. സുകുമാരന്‍ നായര്‍ ഇതൊക്കെ കണ്ടുപഠിക്കണം. സാമ്പത്തികസംവരണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ വരെ പോയ എന്‍.എസ്.എസ്സിന്റെ സ്ഥാപനങ്ങളില്‍ എത്ര പാവപ്പെട്ട നായന്മാര്ക്ക് ജോലി കിട്ടിയിട്ടുണ്ട്, എത്ര പാവപ്പെട്ട നായന്മാര്ക്ക് പണമടയ്ക്കാതെ മാനേജ്മെന്റ് ക്വാട്ടയില്‍ പ്രവേശനം കിട്ടിയിട്ടുണ്ട്? സ്ഥിതിവിവര കണക്കുകള്‍ എന്‍.എസ്.എസ് ആസ്ഥാനത്ത് മാത്രമല്ല, മറ്റു പലരുടെയും കൈകളിലുമുണ്ട് എന്ന കാര്യം ഓര്‍ക്കണം.
സുരേഷ്ഗോപി വന്നത് വോട്ടില്‍ സ്വാധീനം ചെലുത്താനാണെങ്കില് പോലും സംയമനത്തോടെ മാന്യമായി അദ്ദേഹത്തെ മടക്കാമായിരുന്നല്ലോ? മാധ്യമങ്ങള്‍ക്ക് ഉപരോധം, പത്രപ്രവര്‍ത്തകര്‍ക്ക് അവഹേളനം തുടങ്ങി ഇത്തരം ചീഞ്ഞ പെരുമാറ്റവുമായി എവിടേക്കാണ് എന്‍.എസ്.എസ് നീങ്ങുന്നതെന്ന് സ്വയം പരിശോധിക്കാനുളള ആര്‍ജ്ജവം നേതൃത്വം കാട്ടണം. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയോ കരയോഗം ഭാരവാഹികളോ പറഞ്ഞാല്‍ വോട്ടുചെയ്യുന്ന ഏതെങ്കിലും നായര്‍ ഇന്ന് കേരളത്തിലുണ്ടോ? ഒരു പൊങ്ങച്ചത്തിന്റെ സോപ്പുകുമിളയില്‍, മന്നം സൃഷ്ടിച്ച പ്രഭാവത്തിന്റെ ബലത്തില്‍, ഇന്നു നടത്തുന്ന ഗര്‍ജ്ജനങ്ങള്‍ക്ക് ആനപ്പുറത്ത് കയറിയ ശ്വാനന്റെ വിലയേ ജനങ്ങള്‍ കാണുന്നുളളൂ എന്ന് എന്‍.എസ്.എസ് നേതൃത്വം തിരിച്ചറിയണം. ചങ്ങനാശ്ശേരിയിലെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ഒരു വാര്‍ഡിലെങ്കിലും ഒറ്റയ്ക്ക് നിന്ന് ജയിക്കാനുളള അംഗബലമോ സംഘടനാശേഷിയോ എന്‍.എസ്.എസ്സിന് കൈമുതലായുണ്ടോ എന്നും ആലോചിക്കണം.
സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ എന്‍.എസ്.എസ്സിനും സുകുമാരന്‍ നായര്‍ക്കും എതിരെ വന്ന പ്രതികരണം തന്നെ സാധാരണക്കാര്‍ എങ്ങനെ ചിന്തിക്കുന്നു എന്നതിന്റെ സൂചനയാണ്. നേതൃത്വത്തിന്റെ പോക്കറ്റിലുളള താലൂക്ക് യൂണിയന് സെക്രട്ടറിമാര്‍ വഴി എന്‍.എസ്.എസ്സിന്റെ നേതൃപദവി കുടുംബാംഗങ്ങള്‍ക്ക് കൈമാറാന്‍ നേതൃത്വത്തിലുളളവര്‍ ശ്രമിക്കുന്നു എന്ന ആരോപണവും സജീവമാണ്. ഒരു പുഴയിലും രണ്ടാമതൊരിക്കല്‍ ഇറങ്ങാന്‍ കഴിയില്ല എന്ന പഴമൊഴി പോലെ അനുഭവങ്ങളില്‍നിന്ന് പാഠം പഠിച്ച് മാറ്റത്തിന് തയ്യാറാകാന്‍ എന്‍.എസ്.എസ് നേതൃത്വത്തിന് കഴിയണം. ത്യാഗത്തിന്റെയും വിനയത്തിന്റെയും സൗമനസ്യത്തിന്റെയും പ്രതീകമായ, എല്ലാവര്ക്കും പ്രാപ്യമായ ഒരു നേതൃത്വമാണ് എന്‍.എസ്.എസ്സിന് വേണ്ടത്. അതാണ് സാധാരണക്കാര്‍ ആഗ്രഹിക്കുന്നത്. കുഞ്ചന്‍ നമ്പ്യാര്‍ തുളളലില്‍ പറഞ്ഞതുപോലെ, ‘അതുകൊണ്ടരിശം തീരാഞ്ഞവനാ പുരയുടെ ചുറ്റും മണ്ടിനടന്നു’ എന്നു വിവരിച്ചത് ഇപ്പോഴത്തെ നേതൃത്വത്തിനെ മുന്‍കൂട്ടി കണ്ടറിഞ്ഞാണെന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റം പറയാന്‍ കഴിയില്ല.
Discussion about this post