ഈസ്റ്റർ ദിനത്തിലെ കൂട്ടക്കൊലയെ തുടർന്ന് ശ്രീലങ്കയിൽ ഏർപ്പെടുത്തിയിരുന്ന ദേശീയ അടിയന്തരാവസ്ഥ ഒരുമാസം കൂടി നീട്ടി. ഇതോടെ സൈന്യത്തിനും പൊലീസിനും ആഭ്യന്തര യുദ്ധകാലത്തേതു പോലെ, സംശയമുള്ളവരെ കോടതി ഉത്തരവില്ലാതെ തന്നെ അറസ്റ്റ് ചെയ്യാനും കസ്റ്റഡിയിലെടുക്കാനുമുള്ള അധികാരങ്ങൾ തുടരും
ജൂൺ 22 ഓടെ അടിയന്തരാവസ്ഥ പിൻവലിക്കാനാവുമെന്ന് വിദേശ നയതന്ത്ര പ്രതിനിധികൾക്ക് ഉറപ്പുനൽകിയ ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേന അപ്രതീക്ഷിതമായി ചുവടു മാറുകയായിരുന്നു. രാജ്യത്തെ സുരക്ഷ 99 ശതമാനവും ഉറപ്പാക്കിയതിനു ശേഷം മാത്രമേ അടിയന്തരാവസ്ഥ പിൻവലിക്കൂവെന്ന് മേയിൽ സിരിസേന മാധ്യമപ്രവർത്തകരോടു പറഞ്ഞിരുന്നു.
നിലവിലുണ്ടായിരുന്ന അടിയന്തരാവസ്ഥയുടെ കാലാവധി 22നു തീരാനിരിക്കെയാണു പുതിയ പ്രഖ്യാപനം.
ക്രൈസ്തവ ദേവാലയങ്ങളിലും ഹോട്ടലുകളിലും ഈസ്റ്റർ ദിനത്തിൽ നടന്ന ചാവേർ ആക്രമണത്തിൽ 258 പേർ കൊല്ലപ്പെട്ടിരുന്നു. അതിൽ 42 പേർ വിദേശികളും. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുക്കുകയും ചെയ്തു. തുടർന്നു നടന്ന അന്വേഷണത്തിൽ ഐഎസുമായി ബന്ധമുള്ള നൂറിലേറെ പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Discussion about this post