കൊച്ചി: യുവതിയെ പീഡിപ്പിച്ച കേസില്‍ ഓര്‍ത്തഡോക്സ് സഭാ വൈദികന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം. പരാതി നല്‍കാനുള്ള കാലതാമസം കണക്കിലെടുത്താണ് ഹൈക്കോടതിയുടെ നടപടി. 2014ല്‍ നടന്ന സംഭവത്തില്‍ നാലുവര്‍ഷങ്ങള്‍ക്കുശേഷം പരാതി നല്‍കിയത് ദുരുദ്ദേശ്യപരമാണെന്നു ഹര്‍ജിക്കാരന്റെ വാദം കോടതി പരിഗണിക്കുകയായിരുന്നു. കേസ് നല്‍കാനുണ്ടായ കാലതാമസം പരിഗണിച്ചാല്‍ പ്രതിയെ കസ്റ്റഡിയില്‍ ചോദ്യംചെയ്യേണ്ടതില്ലെന്ന് ഹൈക്കോടതി വിലയിരുത്തി.
കായംകുളം പൊലീസ് രജിസ്റ്റര്‍ചെയ്ത കേസില്‍ റാന്നി അങ്ങാടിയിലെ ഹോളി ട്രിനിറ്റി ആശ്രമത്തിലെ ഫാ. ബിനു ജോര്‍ജിനാണ് മുന്‍കൂര്‍ ജാമ്യം. ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ജൂലായ് ഒന്നിനുമുമ്പ് അന്വേഷണോദ്യോഗസ്ഥനുമുന്നില്‍ ഹാജരാകണം, ചോദ്യംചെയ്യല്‍ ആ ദിവസം പൂര്‍ത്തിയായില്ലെങ്കില്‍ അടുത്ത ദിവസമോ മറ്റൊരു ദിവസമോ തുടരാം. വിചാരണ പൂര്‍ത്തിയാകുംവരെ പരാതിക്കാരി താമസിക്കുന്ന ജില്ലയില്‍ പ്രവേശിക്കരുത്. യുവതിയെ ഭീഷണിപ്പെടുത്തുകയോ സ്വാധീനിക്കുകയോ ചെയ്യുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ വനിതാ സിവില്‍ പൊലീസ് ഓഫീസറെ നിയോഗിക്കണം. അന്വേഷണവുമായി സഹകരിക്കണം തുടങ്ങിയവയാണ് ഉപാധികള്‍. യുവതിക്ക് സംരക്ഷണവും ഉറപ്പാക്കാനും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.അറസ്റ്റ് ചെയ്താല്‍ സ്വന്തമായി 40,000 രൂപയുടെയും സമാന തുകയ്ക്കുള്ള മറ്റ് രണ്ടുപേരുടെയും ബോണ്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന് ജാമ്യം അനുവദിക്കാം. യുവതിയോ വീട്ടുകാരോ ഭീഷണിക്ക് വിധേയരാകുന്നുണ്ടോയെന്ന് നിരീക്ഷിക്കാന്‍ ഒരു വനിതാ പൊലീസിനെ വീട്ടില്‍ നിയോഗിക്കണം.
കുടുംബത്തര്‍ക്കം പറഞ്ഞുതീര്ക്കാമെന്നപേരില് വിവാഹിതയെ പള്ളി ഓഫീസില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് കേസ്. ഫാ. ബിനു ജോര്‍ജ് മാവേലിക്കര ഭദ്രാസനത്തിലെ ഇടവകയില്‍ വികാരിയായിരിക്കേ 2014ല്‍ ആയിരുന്നു സംഭവം. 2018 ജൂലൈ ഒമ്പതിനാണ് യുവതി പരാതി നല്‍കുന്നത്. ഭര്‍തൃമാതാവുമായുള്ള പ്രശ്നം പൊലീസ് കേസായതോടെ ഒത്തുതീര്‍പ്പാക്കാനെന്ന പേരില്‍ വിളിച്ചുവരുത്തി ബലാല്‍സംഗം ചെയ്തെന്നാണ് കേസ്.
മലങ്കര സഭയിലെ ചിലര്‍ ഈ കേസ് പറഞ്ഞു തീര്‍ക്കാന്‍ ശ്രമിച്ചിരുന്നു. ഇത് പരാജയമായതോടെയാണ് യുവതി പരാതിയുമായി എത്തിയത്. പള്ളിക്ക് 2014ല്‍ തന്നെ പരാതി നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി വൈദികനെ പത്തനംതിട്ടയിലേക്ക് മാറ്റി. ഓലകെട്ടിയമ്പലത്തെ സെന്റ് മേരീസ് ചര്‍ച്ചിലെ വികാരിയായിരിക്കെയായിരുന്നു പീഡനം. എന്നാല്‍ ഇതിന് ശേഷവും യുവതിയെ വൈദികന് മാനസികമായി പീഡിപ്പിച്ചുവെന്നാണ് ആക്ഷേപം. ഇത് അതിരുവിട്ടപ്പോഴാണ് പരാതിയുമായി പൊലീസില്‍ എത്തിയത്. സ്ത്രീ പീഡന പരാതി കിട്ടിയിട്ടും പള്ളി അധികൃതര്‍ പൊലീസിനെ വിവരം അറിയിച്ചില്ലെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു.
ആദ്യം പുറത്തുപറഞ്ഞില്ലെങ്കിലും വൈദികന് ഭീഷണി തുടര്‍ന്നതോടെ ഭര്‍ത്താവിനെ വിവരമറിയിച്ചു. തുടര്‍ന്ന് ഭദ്രാസനാധിപന്‍ പരാതി നല്കി. തുടര്‍ന്ന് വൈദികന് ക്ഷമ പറയുകയും മേലില്‍ യാതൊരു പ്രശ്നവും ഉണ്ടാകില്ലെന്ന് ഉറപ്പ് നല്‍കുകയും ചെയ്തതോടെ പ്രശ്നം തീര്‍ന്നു. ഇവരുടെ ഇടപെടലില്‍ വൈദികനെ റാന്നിയിലേക്ക് മാറ്റിയശേഷം കേസ് ഒതുക്കി തീര്‍ക്കുകയായിരുന്നു. എന്നിട്ടും ഇടപെടല്‍ തുടര്‍ന്നു.
യുവതിയുടെ ഫോണിലേക്ക് നിരന്തരം അശ്ലീലസന്ദേശം അയക്കുകയും അപവാദപ്രചാരണം നടത്തുകയും ചെയ്തതോടെയാണ് പരാതിയുമായി അവര്‍ പൊലീസിനെ സമീപിച്ചത്.
Discussion about this post