ഒന്നാം മോദി സര്‍ക്കാരിന്റെ ഭരണക്കാലത്ത് ഏറ്റവുമധികം പ്രശംസകള്‍ ഏറ്റുവാങ്ങിയ മന്ത്രിസഭയിലെ ഒരാളായിരുന്നു വിദേശകാര്യമന്ത്രിയായ സുഷമ സ്വരാജ്. എന്നാല്‍ രണ്ടാം മന്ത്രിസഭയില്‍ അംഗമാകാനില്ല എന്ന് അറിയിച്ചതോടെ ആശങ്കയറിയിച്ചവര്‍ക്ക് ആശ്വാസമാവുകയാണ് വിദേശകാര്യ സഹമന്ത്രിയായ വി.മുരളീധരന്. സുഷമ സ്വരാജിന്റെ അതേപാത പിന്തുടരുകയാണ് മുരളീധരന്. ട്വിറ്ററിലടക്കം സഹായം അഭ്യര്ഥിച്ചുവരുന്നവര്ക്ക് ഉടനടി ആഹ്വാസം നല്‍കുകയാണ് അദ്ദേഹം.
കഴിഞ്ഞ ദിവസം ദുബായിയില്‍ ആറുമാസമായി കുടുങ്ങി കിടക്കുന്നതിന്റെ ബുദ്ധിമുട്ടും ദുരിതവും പി.ജി രാജേഷ് എന്ന യുവാവി ട്വിറ്റെര്‍ വഴി ചൂണ്ടിക്കാട്ടിയിരുന്നു.ഇത് ശ്രദ്ധയില്‍പ്പെട്ട വി മുരളീധരന് വിഷയത്തില്‍ ഇടപെടുകയും തന്റെ ട്വിറ്റര്‍ അക്കൗണ്ട് വഴി രാജേഷിന്റെ വിഷമം പങ്കുവെയ്ക്കുകയും ചെയ്തു.
ജുമൈറയിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ സെയില്‍സ് അസിസ്റ്റന്റ്റ് ആയി വര്‍ക്ക് ചെയ്യുകയായിരുന്നു തൃശ്ശൂര്‍ സ്വദേശിയായ രാജേഷ്. എന്നാല്‍ കമ്പനിയുടെ ഉടമസ്ഥാവകാശം മാറിയതോടെ ജീവിതം പ്രതിസന്ധിയിലാകുകയായിരുന്നു. തുടര്‍ന്ന് കുടിശിക വന്ന ശമ്പളം നല്കാന് തയ്യാറാകാതെ കമ്പനി അധികൃതര്‍ പാസ്പോര്‍ട്ട് പിടിച്ചുവയ്ക്കുകയും ചെയ്തു. ഇതോടെയാണ് സഹായം അഭ്യര്‍ഥിച്ചുകൊണ്ട് രാജേഷ് ട്വീറ്റ് ചെയ്തത്.
‘കഴിഞ്ഞ ആറു മാസമായി ദുബായിൽ ശമ്പളമില്ലാതെ കഷ്ടപ്പെടുകയാണ്. നാല് മാസമായി മുറിയിൽ വൈദ്യുതി പോലുമില്ല. എന്റെ കയ്യിൽ പാസ്പോർട്ടില്ല. എനിക്ക് ഇന്ത്യയിലേക്ക് മടങ്ങണം. ആരെങ്കിലും സഹായിക്കണം. ഈ ട്വീറ്റിനോട് ആരെങ്കിലും ഒന്നു പ്രതികരിക്കണേ.. അപേക്ഷയാണ്..’ എന്നാല്‍ ഈ ട്വീറ്റിന് ആരും മറുപടിയോ സഹായമോ നല്‍കിയില്ല. ഇതിനെ തുടര്‍ന്ന് വിദേശത്തു മരിച്ച വർക്കല സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് അടിയന്തര ഇടപെടൽ നടത്തണമെന്ന് അധികൃതർക്കു നിർദേശം നൽകിക്കൊണ്ടുള്ള മുരളീധരന്റെ പോസ്റ്റിന്റെ താഴെ രാജേഷ് ട്വീറ്റ് ചെയ്യുകയായിരുന്നു. പ്രശ്നത്തിൽ ഇടപെട്ട മുരളീധരൻ അദ്ദേഹത്തിന് അടിയന്തര സഹായം നൽകാൻ ട്വിറ്ററിലൂടെ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിനും ഇന്ത്യൻ എംബസിക്കും നിർദേശം നൽകി. ഇതിനു പിന്നാലെ പത്തോളം ജോലി വാഗ്ദാനങ്ങള്‍ രാജേഷിനെ തേടിയെത്തുകയും ചെയ്തു.
ഇതിനിടയില്‍ ഇവന്റ് മാനേജ്മെന്റ് കമ്പനിയിലെ ജോലിക്കെന്ന പേരിൽ നാലു ദിവസം മുന്‍പ് ദുബായിയില്‍ എത്തിച്ച പെണ്‍കുട്ടികളെ തൊഴില്തട്ടിപ്പിനിരയാക്കി ഡാന്‍സ് ബാറിലെത്തിച്ച കോയമ്പത്തൂർ സ്വദേശികളായ നാല് പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി. വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്റെ നിർദേശപ്രകാരം, ഇന്ത്യൻ കോൺസുലേറ്റാണ് അടിയന്തരനടപടി കൈക്കൊണ്ടത്.
ഇവന്റ് മാനേജ്മെന്റ് കമ്പനിയിലെ ജോലിക്കെന്ന പേരിൽ നാലു ദിവസം മുൻപാണ് പെൺകുട്ടികളെ ദുബായിലെത്തിച്ചത്. എന്നാല്‍ ദുബായിയില്‍ എത്തിച്ച പെണ്‍കുട്ടികളെ മുറിയില്‍ പൂട്ടിയിടുകയും ബലംപ്രയോഗിച്ച് നിര്‍ബന്ധിച്ച് ഡാന്‍സ് ബാറില്‍ എത്തിക്കുകയായിരുന്നു.
തട്ടിപ്പിലകപ്പെട്ടെന്ന് മനസിലാക്കിയ പെണ്‍കുട്ടികളെ നാട്ടിലെ ബന്ധുവിന് അയച്ച സന്ദേശം ബിജെപി പ്രവര്ത്തകന് വഴി മുരളീധരന് അറിയുകയും തുടര്‍ന്ന് ദുബായ് ഇന്ത്യൻ കോൺസുൽ ജനറൽ വിപുൽ ഇടപെടുകയും ദുബായ് പൊലീസിന്റെ സഹായത്തോടെ പെൺകുട്ടികളെ രക്ഷപെടുത്തുകയായിരുന്നു. കോൺസുലേറ്റിലെത്തിച്ച നാലു പെൺകുട്ടികളേയും വൈകുന്നേരത്തോടെ ഇന്ത്യയിലേക്കു മടക്കി അയച്ചതായി കോൺസുലേറ്റ് അധികൃതർ അറിയിച്ചു.
വിദേശത്തുള്ള ഇന്ത്യക്കാരുടെ ക്ഷേമകാര്യത്തിൽ കേന്ദ്രസർക്കാർ യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്നും സംഭവം വിശദീകരിച്ചുകൊണ്ട് വി.മുരളീധരൻ ട്വീറ്റ് ചെയ്യുകയും ചെയ്തു.
Discussion about this post