ഹൈദരാബാദ്: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് മാദ്ധ്യമ ചർച്ചയ്ക്കിടെ ജാതീയ അധിക്ഷേപം നടത്തിയതിന് മാദ്ധ്യമപ്രവർത്തക അറസ്റ്റിൽ. മൊജോ ടിവി മുൻ സി ഇ ഒയും വാർത്താ അവതാരകയുമായ രേവതിയെയാണ് ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
അറസ്റ്റിന് ശേഷം കോടതിയിൽ ഹാജരാക്കിയ രേവതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ദളിത് സംഘടന നേതാവ് വരപ്രസാദ് നൽകിയ പരാതിയിലാണ് നടപടി.
കഴിഞ്ഞ ജനുവരിയിലായിരുന്നു സംഭവം. നിങ്ങളുടെ ചാനലിന് മുൻ വിധിയാണ് ശബരിമല വിഷയത്തിൽ ഉള്ളതെന്ന് ചാനൽ ചർച്ചയ്ക്കിടെ വരപ്രസാദ് പറഞ്ഞു. ഇതിൽ പ്രകോപിതനായ അവതാരകൻ രഘു രേവതിയുടെ പിന്തുണയോടെ വരപ്രസാദിനെ പരസ്യമായി ജാതി പറഞ്ഞ് അധിക്ഷേപിക്കുകയായിരുന്നു.
വരപ്രസാദിനോട് ഇറങ്ങിപ്പോകാൻ ആവർത്തിച്ച് ആവശ്യപ്പെട്ടുവെന്നും പരസ്യമായി അവഹേളിക്കപ്പെട്ടതിന്റെ മനോവിഷമത്തിൽ പൊലീസിൽ പരാതി നൽകുകയായിരുന്നുവെന്നും വരപ്രസാദ് പറഞ്ഞു.
പട്ടിക ജാതി/ പട്ടിക വർഗ്ഗ പീഡന നിരോധന നിയമപ്രകാരം ചാനലിലെ മൂന്ന് മാദ്ധ്യമപ്രവർത്തകർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.
എന്നാൽ രേവതി കുറ്റം നിഷേധിച്ചു.
Discussion about this post