ലോകത്തിലെ ഏറ്റവും ഗതികെട്ട വിദേശനയമാണ് പാകിസ്ഥാന്റേതെന്ന് യൂറോപ്യൻ ഫൗണ്ടേഷൻ ഫോർ സൗത്ത് ഏഷ്യൻ സ്റ്റഡീസ് (എഫ്സാസ്) ഡയറക്ടർ ജുനൈദ് ഖുറേഷി. നിലനിൽപ്പിനായി ചൈനയേയും അമേരിക്കയേയും ഒരേ പോലെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് പാകിസ്ഥാനെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.
സന്തുലിത വിദേശ നയമെന്ന് പാക് വിദേശകാര്യ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്ന നയം ശരിക്കും ഗതികേടിന്റെ പ്രതീകമാണ്. അത്രമേൽ തകർന്നിരിക്കുകയാണ് എല്ലാ അർത്ഥത്തിലും പാകിസ്ഥാൻ. ഭീകരവാദം നിയന്ത്രണമേറ്റെടുത്ത എല്ലാ രാജ്യങ്ങളുടെയും ഗതി തന്നയാണ് പാകിസ്ഥനും വരാൻ പോകുന്നത്.
ഏഷ്യയിലെ വമ്പന്മാരായി ഉയർന്ന് വരേണ്ടത് ചൈനയുടെ ആവശ്യമാണ്. അതിനവർ നാമാവശേഷമായി കിടക്കുന്ന പാകിസ്ഥാനെ സമർത്ഥമായി ഉപയോഗിക്കുന്നു. വിഭവ വിതരണത്തിലും ഗതാഗത പരിഷ്കരണത്തിലും ഒരളവ് വരെ ദേശസുരക്ഷയിലും ചൈന പാകിസ്ഥാന്റെ പരസ്യ പങ്കാളിയാണ്.
എന്നാൽ ആയുധങ്ങൾക്കായി അമേരിക്കൻ സഹായം ഇല്ലാതെ പാകിസ്ഥാന് തുടരാൻ കഴിയില്ല. അമേരിക്കൻ പിന്തുണയുള്ള യൂറോപ്യൻ രാജ്യങ്ങളെയും ഇക്കാര്യത്തിൽ പാകിസ്ഥാന് ആശ്രയിക്കേണ്ടി വരുന്നു. ഇസ്രായേലുമായും റഷ്യയുമായും ഇന്ത്യ അടുത്തത് ആ മേഖലയിൽ നിന്നും പാകിസ്ഥാന് തിരിച്ചടി നൽകുന്നു. ഈ സാഹചര്യത്തിൽ അമേരിക്കയെ ബോദ്ധ്യപ്പെടുത്താനെങ്കിലും ചില ഭീകരവിരുദ്ധ നടപടികൾ കൂടിയേ തീരൂവെന്ന അവസ്ഥയിലാണ് നിലവിൽ പാകിസ്ഥാൻ.
ഭീകരവാദികളുടെ അറസ്റ്റ്, കരുതൽ തടങ്കൽ, വീട്ടു തടങ്കൽ തുടങ്ങിയ നടപടികളിലൂടെ ഒരളവ് വരെ അമേരിക്കയെ തൃപ്തിപ്പെടുത്താൻ പാകിസ്ഥാന് കഴിഞ്ഞിരുന്നു. എന്നാൽ ഇനി അത് മതിയാകില്ലെന്നാണ് അമേരിക്ക ശക്തമായി ആവശ്യപ്പെട്ടിരിക്കുന്നത്. കാര്യങ്ങൾ അമേരിക്കയെ ഒരളവ് വരെ ബോദ്ധ്യപ്പെടുത്താൻ ഇന്ത്യയ്ക്കും കഴിഞ്ഞിട്ടുണ്ട്. അമേരിക്കൻ സാമ്പത്തിക സഹായം നഷ്ടപ്പെട്ട സാഹചര്യത്തിൽ ആ വിടവ് നികത്താൻ ചൈനയും മറ്റും നൽകുന്ന നാമമാത്രമായ സഹായങ്ങൾക്ക് കഴിയില്ല. ഇനി ഭീകരർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ തുനിഞ്ഞാൽ മുജഹിദ്ദീനുകളും തീവ്ര ഇസ്ലാമിക ശക്തികളും പിടിമുറുക്കിയിരിക്കുന്ന പാകിസ്ഥാൻ രാഷ്ട്രീയ- സാമൂഹ്യ- സൈനീക ഭൂമികയിൽ അസാധ്യമായ സാഹസമാകും അത്.
ഈ സാഹചര്യത്തിൽ സ്വയം വിൽപ്പനക്ക് തയ്യാറാകുക മാത്രമാണ് പാകിസ്ഥാന് കരണീയം. പൂർണ്ണമായും ഭീകരവാദികളാൽ നിയന്ത്രിതമായാൽ പാകിസ്ഥാൻ അന്താരാഷ്ട്ര രംഗത്ത് ഒറ്റപ്പെടും. സ്വന്തം രാഷ്ട്രീയ താത്പര്യങ്ങൾ പാകിസ്ഥാനെ സംരക്ഷിക്കാൻ ചൈനയും തയ്യാറാകില്ല. അത്തരമൊരു സാഹചര്യം വന്നാൽ അഫ്ഗാനിസ്ഥാന്റെയും സിറിയയുടെയും ഇനിയും മുന്നോട്ട് പോയാൽ ഈജിപ്തിന്റെയും ലിബിയയുടെയും വിധിയാകും പാകിസ്ഥാനെയും ഭാവിയിൽ കാത്തിരിക്കുന്നത്.
Discussion about this post