ധീരദേശഭിമാനി ചന്ദ്രശേഖർ ആസാദിന്റെ സ്മരണ പുതിക്കി രാജ്യം. ഞാൻ സ്വതന്ത്രതയുടെ പുത്രൻ എന്ന് ഉറക്കെ പ്രഖ്യാപിച്ച് ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ ധീരമായി പൊരുതി ജീവൻ ആഹുതി ചെയ്ത ചന്ദ്രശേഖർ ആസാദിന്റെ 113ആം ജന്മവാർഷികത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രദ്ധാഞ്ജലി അർപ്പിച്ചു.
1906 ജൂലൈ മാസം 23ആം തീയതി ഇന്നത്തെ മദ്ധ്യപ്രദേശിലെ ഭാംബ്രി ഗ്രാമത്തിലായിരുന്നു ചന്ദ്രശേഖർ തിവാരിയുടെ ജനനം. 1919ലെ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് കൊണ്ട് ദേശീയതയിലേക്ക് കടന്നു വന്ന നിരവധി ചെറുപ്പക്കാരിൽ ഒരാളായിരുന്നു ചന്ദ്രശേഖർ തിവാരി.
പതിനഞ്ചാം വയസ്സിൽ നിസ്സഹകരണ സമരത്തിൽ പങ്കെടുത്തതിന് ബ്രിട്ടീഷ് പൊലീസിന്റെ പിടിയിലായ ചന്ദ്രശേഖറോട് അധികാരികൾ വ്യക്തിവിവരങ്ങൾ ചോദിച്ചു. എന്റ്റെ പേര് ‘ആസാദ്’ (സ്വാതന്ത്ര്യം) എന്നാണെന്നും സ്വതന്ത്രതയാണ് എന്റെ മാതാപിതാക്കളെന്നും ചന്ദ്രശേഖർ പ്രതിവചിച്ചു. ബ്രിട്ടീഷ് അധികാരികളെ അത്ഭുതപ്പെടുത്തിയ കരഘോഷത്തോടെ സഹതടവുകാർ ചന്ദ്രശേഖർ ആസാദിന് ജയാരവം മുഴക്കി. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തെ മുൾനുനയിൽ നിർത്തിയ പോരാട്ടവീര്യം അവിടെ തുടങ്ങുകയായിരുന്നു.
സഹനസമരം ബ്രിട്ടീഷുകാരുടെ കണ്ണ് തുറപ്പിക്കില്ലെന്ന് തിരിച്ചറിഞ്ഞ ചന്ദ്രശേഖർ ആസാദ് കൊളോണിയൽ വാഴ്ചയുടെ ഭീകരതയെ വിപ്ലവം കൊണ്ട് നേരിടാൻ ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ ആർമിക്ക് രൂപം നൽകി. ഭഗത് സിംഗും സുഖ്ദേവും രാജ്ഗുരുവും പിന്നീട് ആസാദിന്റെ സഹയാത്രികരായി. സ്വാതന്ത്ര്യത്തിനായുള്ള ഇന്ത്യൻ അഭിവാഞ്ച ബ്രിട്ടീഷ് അധികാരികളിൽ എത്തിക്കുകയായിരുന്നു പ്രസ്ഥാനത്തിന്റെ ലക്ഷ്യം. അതിന് രാജ്യത്തുടനീളം അവർ സായുധ സമരത്തിന് നേതൃത്വം നൽകി.
1925 ഓഗസ്റ്റ് മാസം ഒമ്പതാം തീയതി കാകോരിയിലേക്ക് സർക്കാരിന്റെ ധനവുമായി പോയ തീവണ്ടി ആസാദും സംഘവും ആക്രമിച്ചു. നേതാക്കളിൽ പലരും പിടിയിലായെങ്കിലും ഒളിവിലിരുന്ന് ആസാദ് പോരാട്ടം തുടർന്നു കൊണ്ടേയിരുന്നു.
1931 ഫെബ്രുവരി മാസം 27ആം തീയതി പൊലീസ് ആസാദിനെ വളഞ്ഞു. കീഴടങ്ങൽ ഭീരുക്കളുടെ അഭയകേന്ദ്രമാണെന്നും മരണത്തിൽ പോലും താൻ സ്വതന്ത്രനായിരിക്കുമെന്നും പ്രഖ്യാപിച്ചു കൊണ്ട് ചന്ദ്രശേഖർ ആസാദ് സ്വയം നിറയൊഴിച്ച് മരണത്തിൽ പോലും ദേശാഭിമാനം കാത്ത് സൂക്ഷിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ചന്ദ്രശേഖർ ആസാദിന്റെ ദീപ്തസ്മരണയ്ക്ക് മുന്നിൽ ശ്രദ്ധാഞലി അർപ്പിച്ചു. ആസാദിന്റെ ജീവിതമാണ് ഭാരതീയ യുവത്വത്തെ സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചൂളയിലേക്ക് എടുത്തുചാടാന് പ്രേരിപ്പിച്ചതെന്ന് നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.
भारत माता के वीर सपूत चंद्रशेखर आजाद को उनकी जयंती पर मेरी विनम्र श्रद्धांजलि। वे एक निर्भीक और दृढ़ निश्चयी क्रांतिकारी थे, जिन्होंने देश की आजादी के लिए अपने जीवन की आहुति दे दी। उनकी वीरता की गाथा देशवासियों के लिए प्रेरणा का एक स्रोत है। pic.twitter.com/nuHIfqi62J
— Narendra Modi (@narendramodi) July 23, 2019
ദേശീയതയ്ക്കെതിരെ ചോദ്യങ്ങൾ ഉയരുന്ന ഏത് കാലഘട്ടത്തിലും തന്റെ ബലിഷ്ഠ കരം കൊണ്ട് ഉറച്ച മീശ പിരിച്ച് നിർഭയനായി നിൽക്കുന്ന ചന്ദ്രശേഖർ ആസാദിന്റെ ചിത്രം ദേശാഭിമാനികൾക്ക് ഊർജ്ജമാകുന്നു.
Discussion about this post