തൊട്ടടുത്ത എതിരാളിയായ ജർമി ഹണ്ടിനേക്കാൾ ഏതാണ്ട് ഇരട്ടിയോളം വോട്ടുകൾ നൽകി ബോറിസ് ജോൺസനെ ഭരിയ്ക്കുന്ന പാർട്ടിയായ കൺസർവേറ്റീവ് പാർട്ടിയുടെ അംഗങ്ങൾ തങ്ങളുടെ നേതാവായും അതുവഴി ബ്രിട്ടീഷ് പ്രധാനമന്ത്രിയായും തിരഞ്ഞെടുത്തപ്പോൾ പതിറ്റാണ്ടുകൾ മുന്നേ തയ്പ്പിച്ചുവച്ച കുപ്പായം വെറുതേ പോയില്ലെന്ന് ജോൺസനു സമാധാനിയ്ക്കാം. അഞ്ചുകൊല്ലം മുന്നേ പ്രധാനമന്ത്രിയായിരുന്ന ഡേവിഡ് കാമറൂണിന്റെ സമയത്തു തന്നെ പ്രധാനമന്ത്രിയാകാനുള്ള തന്റെ ആഗ്രഹം ഒട്ടും അടക്കിവച്ചിരുന്നയാളല്ല ബോറിസ് ജോൺസൻ.
അലക്സാണ്ടർ ബോറിസ് ഡെഫെഫൽ ജോൺസൺ, ഇത്തരത്തിൽ അനേകം നടുപ്പേരുകളുള്ള ബ്രിട്ടീഷുകാർ അതിനെ ഡബിൾ ബാരൽ പേരെന്നാണ് പറയുന്നത്. സമൂഹത്തിലെ ഉന്നതസ്ഥാനത്തേയും ബ്രിട്ടനിൽ ഇന്നും രൂഢമൂലമായ വെള്ളം കടക്കാത്ത സാമൂഹ്യശ്രേണീ വ്യവസ്ഥയേയും കുറിയ്ക്കുന്നതാണ് ഈ ഡബിൾ- ട്രിപ്പിൾ ബാരൽ പേരുകൾ. ബോറിസ് ജോൺസനും വ്യത്യസ്തമല്ല. ബ്രിട്ടീഷ് രാജകുടൂംബവുമായി ബന്ധമുള്ള ബോറിസ് ജോൺസന്റെ ഒരു മുതുമുത്തച്ഛൻ തുർക്കി ബ്രിട്ടനിൽ നിന്ന് സ്വതന്ത്രയാകണമെന്ന ആവശ്യവുമായി നടന്ന സമരങ്ങളുടെ സമയത്ത് ബ്രിട്ടീഷ് സാമ്രാജ്യത്തോടോപ്പം നിന്ന ടർക്കിഷ് കവിയും എഴുത്തുകരനുമാണ്. നാലു മക്കളുള്ള ബോറിസ് ജോൺസന്റെ പിതാവിനു ജോലി ലോകബാങ്കിലെ ജനസംഖ്യാ നിയന്ത്രണവിഭാഗത്തിലായിരുന്നു.
സാധാരണ ബ്രിട്ടീഷ് പ്രധാനമന്ത്രിമാരെപ്പോലെ വിവാദങ്ങളിൽ നിന്നൊഴിഞ്ഞ് നിൽക്കുന്നയാളല്ല ജോൺസൻ. എന്തും തുറന്നടിച്ച് സംസാരിയ്ക്കുകയും പൊതുവേദികളിൽ തമാശകൾ കാട്ടുകയുമൊക്കെ ചെയ്യുന്ന സ്വഭാവമാണ് ബോറിസ് ജോൺസനുള്ളത്.
ബ്രിട്ടനിലെ അധികാരം എന്നും അതിസമ്പന്നരും സാമൂഹ്യസ്രേണിയിൽ ഉന്നതരുമായ ഒരു ചെറിയ വിഭാഗത്തിന്റെ കയ്യിലാണെന്നുള്ളതിന് ബോറിസ് ജോൺസനും അപവാദമല്ല.ബ്രിട്ടനിലെ അതിസമ്പന്നർക്ക് മാത്രം പഠിയ്ക്കാനാവുന്ന ഏറ്റവും പ്രമുഖമായ ഈറ്റൺ സ്കൂളിലും ഓക്സ്ഫോഡ് യൂണിവേഴ്സിറ്റിയിലും പഠനം പൂർത്തിയാക്കിയ ജോൺസൻ ഓക്സ്ഫോഡ് യൂണിയൻ പ്രസിഡന്റുമായിരുന്നു.
ഓക്സ്ഫോഡ് യൂണിവേഴ്സിറ്റിയിൽ മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ഡേവിഡ് കാമറൂണിന്റെ സഹപാഠിയുമാണ് ജോൺസൻ. ഡേവിഡ് കാമറോൺ മാത്രമല്ല സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി തെരീസ മെയ്, ബോറിസ് ജോൺസൻ പ്രധാനമന്ത്രി പദത്തിനായുള്ള വോട്ടെടുപ്പിൽ പരാജയപ്പെടുത്തിയ ഫോറിൻ സെക്രട്ടറി ജർമി ഹണ്ട്, ഇതിനു മുൻപ് തെരീസ മെയ് പ്രധാനമന്ത്രിയായപ്പോൾ സ്ഥാനാർത്ഥി മത്സരത്തിൽ രണ്ടാം സ്ഥാനത്തു വന്ന പരിസ്ഥിതി സെക്രട്ടറി മൈക്കിൾ ഗോവ്, മുൻ വിദേശകാര്യസെക്രട്ടറി വില്യം ഹേഗ്, മുൻ ചാൻസലർ ഓഫ് എക്സ്ചെക്കർ (ധനകാര്യമന്ത്രി) ജോർജ് ഓസ്ബോൺ, എന്നിവരും ആ സമയത്ത് ഒരുമിച്ച് ബോറിസ് ജോൺസനൊപ്പം ഓക്സ്ഫോഡിൽ പഠിച്ചവരാണ്.
ബുള്ളിംഗ്ടൻ ക്ലബ് എന്ന രഹസ്യ സംഘടനയിൽ അംഗമായിരുന്നു ഓക്സ്ഫോഡിൽ പഠിയ്ക്കുന്ന സമയത്ത് ഇവരിൽ പലരും. അതിസമ്പന്നരുടേയും വലിയ സ്ഥാനത്തുള്ളവരുടേയും മക്കളുടെ ക്ലബ് ആയ ബുള്ളിംഗ്ടൺ ക്ലബിലെ അംഗങ്ങളുടെ പ്രധാന വിനോദം ഓക്സ്ഫോഡിലെ ഭക്ഷണശാലകളും വിദ്യാർത്ഥികളുടെ മുറികളും തല്ലിത്തകർക്കുകയെന്നതാണ്. വലിയ നിശാ പാർട്ടികളും മറ്റും നടത്തുന്ന ഈ ക്ലബിൽ അംഗങ്ങളായവരെ പരസ്പരം തുടർന്നുള്ള ജീവിതത്തിലും സ്ഥാനമാനങ്ങൾ ലഭിയ്ക്കാൻ സഹായിയ്ക്കുക അംഗങ്ങളുടെ കടമയാണെന്നും അങ്ങനെയാണ് ഇത്രയും പേർ ഒരുപോലെ ഇത്രയും ഉന്നത സ്ഥാനങ്ങളിലെത്തിപ്പെട്ടതെന്നും ചിലർ പറയുന്നു. പക്ഷേ അതെല്ലാം വെറും ഊഹാപോഹങ്ങൾ മാത്രമാണെന്നും ഗൂഡാലോചനാ സിദ്ധാന്തങ്ങളാണെന്നും തള്ളിക്കളയുന്നവരുമുണ്ട്..
ദി ടൈംസ് എന്ന പ്രശസ്ത പത്രത്തിലാണ് ബോറൊസ് ജോൻസൻ തന്റെ ജോലി അരംഭിയ്ക്കുന്നത്. ചരിത്രകാരനായിരുന്ന സ്വന്തം മുത്തച്ഛൻ പറയാത്ത ഒരു കാര്യം പറഞ്ഞു എന്ന രീതിയിൽ ജോൺസൻ ഒരു ലേഖനമെഴുതുകയും അത് വിവാദമായപ്പോൾ ടൈംസിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തു. പിന്നീട് ഡെയ്ലി ടേലിഗ്രാഫ്, സ്പെക്ടേടർ എന്നീ മാദ്ധ്യമങ്ങളിൽ എഡിറ്ററായി ജോലിനോക്കിയ ബോറിസ് അന്നുമുതൽ തന്നെ യൂറോപ്യൻ യൂണിയന് എതിരായി ശക്തമായി എഴുതിയിരുന്നു. അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി മാർഗരറ്റ് താച്ചറുടെ ഏറ്റവും ഇഷ്ടപ്പെട്ട രാഷ്ട്രീയലേഖകനായിരുന്നു ബോറിസ് ജോൺസൻ. അതുവഴി കൺസർവേറ്റീവ് പാർട്ടിയിലെത്തിയ ജോൺസൻ 2001ൽ എം പി ആയി തിരഞ്ഞെടുക്കപ്പെട്ടു.
2007ൽ ലണ്ടൻ മേയർ തിരഞ്ഞെടുപ്പ് സമയത്താണ് ബോറിസിന്റെ ചരിത്രം മാറുന്നത്. എല്ലാവരും ലണ്ടൻ മേയറാകും എന്ന് കരുതിയ കൺസർവേറ്റീവ് പാർട്ടി നേതാവായ നിക് ബോൾസ് താൻ ലണ്ടൻ മേയർ സ്ഥാനാർത്ഥിയാകുന്നില്ല എന്ന് പ്രഖ്യാപിയ്ക്കുകയും ബോറിസ് ജോൺസൻ ആ സ്ഥാനത്തെത്തുകയുമായിരുന്നു. ഓക്സ്ഫോഡ് യൂണിവേഴ്സിറ്റിയിൽ നിക് ബോൾസും ജോൺസനും സഹപാഠികളായിരുന്നു എന്നതാണ് എടുത്ത് പറയേണ്ടത്.
ലണ്ടൻ മേയറായതോടെ പൊതുജനപ്രിയമായ പല മാറ്റങ്ങളും കൊണ്ടുവന്ന് ജോൺസൻ പെട്ടെന്ന് ശ്രദ്ധപിടിച്ചുപറ്റി. ലണ്ടനിൽ ഇന്ന് പ്രശസ്തമായ ബോറിസ് സൈക്കിളുകൾ (തെരുവുകളിൽ ബാങ്ക് കാർഡ്/ക്രെഡിറ്റ് കാർദ് ഉപയോഗിച്ച് വാടകയ്ക്ക് എടുക്കാവുന്ന പൊതു സൈക്കിളുകൾ) മുതൽ ലണ്ടനിലെ ബസിന്റെ രൂപം മാറ്റുന്നത് വരെ ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റി. മറ്റു സകല രാഷ്ട്രീയക്കാരും എതിരായിട്ടു കൂടി യൂറോപ്യൻ യൂണിയനിൽ നിന്ന് പിരിഞ്ഞ് പോകണമെന്ന ബ്രെക്സിറ്റ് പ്രചാരണങ്ങൾക്ക് നേതൃത്വം നൽകി.
യൂറോപ്യന്‍ യൂണിയനില്‍നിന്ന് ബ്രിട്ടനെ പുറത്തുകൊണ്ടുവരാന്‍ ബ്രിട്ടിഷുകാര്‍ക്കിടയില്‍ വന്‍ പ്രചാരണമാണു നടത്തിയത്. തുര്‍ക്കി യൂറോപ്യന്‍ യൂണിയനില്‍ ചേരാന്‍ പോകുന്നു എന്നതായിരുന്നു പ്രചരിപ്പിച്ച അഭ്യൂഹങ്ങളിലൊന്ന്. ബോറിസിന്റെ മുതുമുത്തച്ഛന്‍ തുര്‍ക്കിക്കാരനായ അലി കമാല്‍ ആണെന്നത് വൈരുധ്യവും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും നല്ല സൗഹൃദമുള്ള ബോറിസ് ജോണ്‍സന്‍, മുന്‍പൊരിക്കല്‍ താന്‍ ‘ഇന്ത്യയുടെ മരുമകന്‍’ ആണെന്നും അവകാശപ്പെട്ടിരുന്നു. ഇപ്പോള്‍ അകന്നുകഴിയുന്ന ഭാര്യ മറീന വീലറുടെ അമ്മ ഇന്ത്യന്‍ വംശജയാണെന്ന ബന്ധം വച്ചായിരുന്നു ഈ പ്രഖ്യാപനം. മോദി – ജോണ്‍സന്‍ സൗഹൃദം ഇന്ത്യ–യുകെ വ്യാപാരബന്ധത്തില്‍ കൂടുതല്‍ ഊഷ്മളത പകരുമെന്നാണ് ഇന്ത്യയുടെ പ്രത്യാശ.
തന്റെ പാർട്ടിക്കാരനും ഓക്സ്ഫോഡിലെ കൂട്ടുകാരനുമായ പ്രധാനമന്ത്രി ഡേവിഡ് കാമറോണിനെതിരേയായിരുന്നു യൂറോപ്പിൽ നിന്ന് പിരിഞ്ഞുപോകണമെന്ന പ്രചരണവുമായി ബോറിസ് മുന്നിൽ നിന്നത്. ഹിതപരിശോധനയിൽ ജനങ്ങളും ബോറിസിനൊപ്പം നിന്നതോടെ ഇന്നല്ലെങ്കിൽ നാളെ ബോറിസ് പ്രധാനമന്ത്രിയാകുമെന്ന് അന്നേ തെളിഞ്ഞതാണ്.. ബ്രെക്സിറ്റ് ഹിതപരിശോധന തന്റെ ആശയത്തിനെതിരായതോടെ ഡേവിഡ് കാമറോൻ രാജിവച്ചു. അതിന്റെ പ്രധാന കാരണം ഇനി വരുന്ന ദുർഘടഘട്ടത്തിലൂടെ രാജ്യത്തെ നയിച്ചാൽ അതിന്റെ ചീത്തപ്പേരു കേൾക്കേണ്ടിവരുമെന്ന ഭയമായിരുന്നോ എന്ന് ചിലർ സംശയം പറയുന്നുണ്ട്. എല്ലാവരും അടുത്ത പ്രധാനമന്ത്രിയായി ബോറിസിനെയാണ് പ്രതീക്ഷിച്ചത്.
പക്ഷേ ബോറിസിനൊരു ധൃതിയുമുണ്ടായിരുന്നില്ല., ബ്രെക്സിറ്റ് ഹിതപരിശോധന കഴിഞ്ഞതോടെ താൻ ഇത്തവണ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാനില്ല എന്ന് പറഞ്ഞ് ബോറിൽ മറ്റൊരു ഓക്സ്ഫോഡ് സഹപാഠിയായ തെരിസ മെയ്ക്ക് വേണ്ടി ഒഴിഞ്ഞുനിന്നു. അല്ലെങ്കിൽ ഇപ്പോൾ താൻ മുന്നോട്ടുവന്നാൽ ഈ ആശയക്കുഴപ്പത്തിൽ സ്വയം ബലിനൽകുന്നതുപോലെയാകും എന്ന് ബോറിസിനു ഉറപ്പുണ്ടായിരുന്നിരിയ്ക്കണം.
തെരീസ മെയ് ബ്രിട്ടീഷ് പ്രധാനമന്ത്രിയായെങ്കിലും ബ്രെക്സിറ്റ് നൂലാമാലകൾ അവരെക്കൊണ്ട് തീരുന്നതല്ലെന്ന് കണ്ട് ഗത്യന്തരമില്ലതെ രാജിവച്ചൊഴിയുകയായിരുന്നു. തന്റെ മുന്നിൽ നിന്നവരെയെല്ലാം ഓരോരോന്നായി വെട്ടിവീഴ്ത്തി ഇനിയൊരെതിരാളിയില്ലാതെ അവസാനം ബോറിസ് പ്രധാനമന്ത്രിയാകുമ്പോൾ സൂര്യനസ്തമിയ്ക്കാത്ത സാമ്രാജ്യമെന്ന് ഒരിയ്ക്കൽ അഹങ്കരിച്ചിരുന്ന ബ്രിട്ടൻ സ്വന്തം ഘടകരാജ്യങ്ങളായ സ്കോട്ലൻഡും അയർലണ്ടൂം കൂടി നഷ്ടപ്പെടുമോ എന്ന അവസ്ഥയിലാണ്.
ബോറിസിനു മുന്നിലെ വെല്ലുവിളി ചെറുതല്ല.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇന്ന് വരെയുള്ള പ്രധാനമന്ത്രിമാരെപ്പോലെയാവില്ല ഇതെന്ന് വ്യക്തമാണ്. ഒറ്റ നിമിഷം കൊണ്ട് മറ്റുള്ളവർക്ക് ആശ്ചര്യം തോന്നുന്ന തീരുമാനങ്ങളെടുക്കാനും അൽപ്പം നൊസ്സുള്ളതു പോലെയൊക്കെ കാട്ടി സദസ്സിനെ രസിപ്പിക്കാനും ബോറിസ് വിരുതനാണ്. യൂറോപ്പിൽ നിന്ന് പുറത്തുപോകുമ്പോൾ നഷ്ടം നികത്താൻ ഇന്ത്യയുമായൊക്കെയായുള്ള കച്ചവടബന്ധങ്ങളാണ് ബ്രെക്സിറ്റ് വാദക്കാർ ആഗ്രഹിയ്ക്കുന്നത്.
അതുകൊണ്ട് കച്ചവടബന്ധങ്ങളും വിദേശനിക്ഷേപവും ഇന്ത്യയിലേക്ക് ഒഴുകാൻ ബോറിസ് കാലം അനുവദിച്ചേക്കും. പക്ഷേ അപ്പോഴും കച്ചവടത്തിനായി വന്ന് രാജാക്കന്മാരായ ബ്രിട്ടീഷ് പാരമ്പര്യം നാം ഒരു നിമിഷം പോലും മറക്കാതെ വേണം ഇവരോട് ഇടപെടേണ്ടത്. സ്വന്തം പാർട്ടിക്കാരോടും ജനങ്ങളോടുമില്ലാത്ത സ്നേഹമൊന്നും ഈ ഉപരിവർഗ്ഗ ബ്രിട്ടീഷ് സാമ്രാജ്യവാദികളിൽ നിന്ന് നാം പ്രതീക്ഷിയ്ക്കരുത്.
Discussion about this post