ഡൽഹി: സമാജ് വാദി പാർട്ടി എം പി അസം ഖാൻ അപമാനിച്ചത് ഭാരത സ്ത്രീത്വത്തെ ആകമാനമാണെന്ന് ബിജെപി എം പി രമാദേവി. അത്തരത്തിലുള്ളൊരു മനുഷ്യനെ നേരിടാനുള്ള കരുത്തൊക്കെ തനിക്കുണ്ടെന്നും അവർ വ്യക്തമാക്കി.
’ഞാൻ ഇരുന്ന സ്പീക്കറുടെ കസേര പ്രതിനിധീകരിച്ചത് എന്നെ മാത്രമായിരുന്നില്ല. അത് മുഴുവൻ ഭാരതീയരെയുമായിരുന്നു. അവിടെ അയാൾ ഉപയോഗിച്ച ഭാഷ രാജ്യത്തെ മുഴുവൻ സ്ത്രീകളെയും അപമാനിക്കുന്നതായിരുന്നു. എന്റെ പാർലമെന്റ് മണ്ഡലത്തിലെ ജനങ്ങൾക്ക് വിശ്വാസമുള്ളത് കൊണ്ടാണ് അവർ എന്നെ തിരഞ്ഞെടുത്തത്. അത് കൊണ്ട് തന്നെ ഇതൊക്കെ ഞാൻ ധീരമായി നേരിടും.’ രമാദേവി പറഞ്ഞു.
ലോക്സഭയിൽ മുത്തലാഖ് ബിൽ ചർച്ചയ്ക്കിടെയാണ് ബിജെപി എം പി രമാദേവിയോട് അസം ഖാൻ മോശം പരാമർശം നടത്തിയത്. ‘എനിക്ക് നിങ്ങളുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി സംസാരിക്കാൻ തോന്നുന്നു’വെന്നായിരുന്നു സ്പീക്കറുടെ അഭാവത്തിൽ സഭ നിയന്ത്രിച്ചു കൊണ്ടിരുന്ന രമാദേവിയോട് അസം ഖാൻ പറഞ്ഞത്.
അസം ഖാനെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് ഭരണ- പ്രതിപക്ഷ ഭേദമെന്യെ നേതാക്കൾ ആവശ്യപ്പെട്ടു. സ്മൃതി ഇറാനി, സുപ്രിയ സുലെ, തൃണമൂൽ എം പി മിമി ചക്രബർത്തി, നിർമ്മല സീതാരാമൻ തുടങ്ങിയവരും അസം ഖാനെതിരെ ശക്തമായി രംഗത്ത് വന്നിരുന്നു. അസം ഖാൻ മാനസിക രോഗിയാണെന്നതിന്റെ തെളിവാണ് നിരന്തരം അയാൾ നടത്തുന്ന സ്ത്രീവിരുദ്ധ പരാമർശങ്ങളെന്നായിരുന്നു മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന സുഷമ സ്വരാജിന്റെ പ്രതികരണം.
സംഭവത്തെക്കുറിച്ച് ചർച്ച ചെയ്യാൻ സർവ്വകക്ഷി യോഗം വിളിച്ചിരുന്നു. അതിന്റെ തീരുമാനം തിങ്കളാഴ്ച അറിയാൻ സാധിക്കുമെന്ന് രമാദേവി പറഞ്ഞു.
അതേസമയം മുൻ യുപി മുഖ്യമന്ത്രിയും സമാജ് വാദി പാർട്ടി അദ്ധ്യക്ഷനുമായ അഖിലേഷ് യാദവ് അസം ഖാനെ ന്യായീകരിച്ച് രംഗത്തെത്തി. അസം ഖാൻ ആരെയും അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചല്ല അപ്രകാരം പറഞ്ഞതെന്നായിരുന്നു അഖിലേഷിന്റെ ന്യായം.
അഖിലേഷിന്റെ ഈ നിലപാടിനെതിരെയും രമാദേവി ശക്തമായി പ്രതികരിച്ചു. ‘ഇത്തരം പ്രവൃത്തികളെ അഖിലേഷ് ഒരിക്കലും ന്യായീകരിക്കരുതായിരുന്നു. അദ്ദേഹം ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്ന വ്യക്തിയാണ്. ഇതിനെ ന്യായീകരിച്ച അദ്ദേഹത്തിന് ഇനി എങ്ങനെയാണ് സ്വന്തം സംസ്ഥാനത്തെ സ്ത്രീകളുടെ മുഖത്ത് നോക്കാൻ കഴിയുക?’ രമാദേവി ചോദിച്ചു.
എന്നാൽ സംഭവം വിവാദമായതോടെ ന്യായീകരണങ്ങളുമായി അസം ഖാൻ രംഗത്തെത്തി. രമാദേവി തനിക്ക് സഹോദരിയെപ്പോലെയാണെന്നായിരുന്നു അസം ഖാന്റെ ന്യായീകരണം. ഈ പ്രസ്താവനയെ ബിജെപി രൂക്ഷമായി വിമർശിച്ചു. സ്വന്തം സഹോദരിയോട് ഇപ്രകാരം സംസാരിക്കുന്ന അസം ഖാൻ മറ്റുള്ള സ്ത്രീകളോട് എപ്രകാരമായിരിക്കും സംസാരിക്കുകയെന്ന് ബിജെപി നേതാക്കൾ പരിഹസിച്ചു.
വിഷയം കഴിഞ്ഞ ദിവസം പാർലമെന്റിന്റെ ഇരു സഭകളെയും പ്രക്ഷുബ്ദ്ധമാക്കിയിരുന്നു. തുടർന്ന് ലോക്സഭാ സ്പീക്കർ ഓം ബിർള വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുമായി ചർച്ച നടത്തുകയും മാപ്പ് പറയാൻ അസം ഖാനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
അസം ഖാൻ നിരുപാധികം മാപ്പ് പറയാത്ത പക്ഷം കടുത്ത നടപടികൾ ഉണ്ടായേക്കുമെന്ന് ഓം ബിർള സൂചന നൽകി.
Discussion about this post