കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിലെ 97 തടവുകാരെ വിട്ടയയ്ക്കാൻ പി ജയരാജൻ അംഗമായ ജയിൽ ഉപദേശക സമിതിയുടെ ശുപാർശ. 14 വർഷം തടവ് ശിക്ഷ പൂർത്തിയാക്കിയവരെയും അറുപത് വയസ്സിന് മുകളിൽ പ്രായമുള്ളവരെയുമാണ് വിട്ടയയ്ക്കാൻ ശുപാർശ നൽകിയിരിക്കുന്നത്.
ഏകദേശം നൂറിലേറെ അപേക്ഷകളാണ് ഉപദേശകസമിതിയുടെ പരിഗണനയ്ക്കെത്തിയത്. എന്നാൽ ഇതു സംബന്ധിച്ച് അന്തിമ തീരുമാനമായില്ലെന്ന് ജയിൽ അധികൃതർ അറിയിച്ചു. ജയിൽ ഡി.ജി.പിയായി ഋഷിരാജ് സിംഗ് ചുമതലയേറ്റ ശേഷം നടന്ന ആദ്യത്തെ ഉപദേശക സമിതി യോഗമായിരുന്നു ഇത്.
ജയിൽ സൂപ്രണ്ട് ടി. ബാബുരാജൻ, ഉപദേശക സമിതി അംഗങ്ങളായ പി.ജയരാജൻ, എം.സി.രാഘവൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു. സംസ്ഥാനത്തെ ഹൈടെക് ജയിൽ ഉൾപ്പടെയുള്ള നാല് ജയിലുകളിലും സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി മൊബൈൽ ജാമറുകൾ സ്ഥാപിക്കുമെന്ന് ഡി.ജി.പി ഋഷിരാജ് സിംഗ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
8 മാസങ്ങൾക്ക് ശേഷമാണ് സെൻട്രൽ ജയിലിൽ ഉപദേശക സമിതി യോഗം ചേർന്നത്. സാധാരണ ആറു മാസത്തിലൊരിക്കലാണ് യോഗം ചേരുക. 2017 ഒക്ടോബറിലായിരുന്നു ഒടുവിൽ യോഗം ചേർന്നത്.
Discussion about this post