കൈലാസ് മാനസരോവർ യാത്രയ്ക്ക് അപേക്ഷ നൽകിയ ഇന്ത്യൻ സംഘത്തിനു വിസ നിഷേധിച്ച് ചൈന. ജമ്മു കശ്മീർ വിഭജിച്ച് ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കിയതിൽ എതിർപ്പ് രേഖപ്പെടുത്തിയതിനു തൊട്ടുപിന്നാലെയാണ് ചൈനീസ് നടപടി. ചൊവ്വാഴ്ച വീസ ലഭിക്കേണ്ടിയിരുന്ന ഇന്ത്യന്‍ സംഘത്തിന് ഇതുസംബന്ധിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല.
ബുധനാഴ്ച രാവിലെയാണ് സംഘം പുറപ്പെടേണ്ടിയിരുന്നത്.ജൂണ്‍ എട്ടിന് ആരംഭിച്ച ഈ വർഷത്തെ കൈലാസ് മാനസരോവർ യാത്ര അടുത്ത മാസം അവസാനിക്കും. വിദേശകാര്യ മന്ത്രാലയത്തിനാണ് നടത്തിപ്പ് ചുമതല. ഉത്തരാഖണ്ഡിലെ ലിപുലേഖ് വഴിയും സിക്കിമിലെ നാഥുല വഴിയുമാണ് യാത്ര. ചൈനീസ് അതിര്‍ത്തിയിലുള്ള പര്‍വതമേഖലയിലൂടെയാണ് മാനസരോവറിൽ എത്തുന്നത്.
ജമ്മു കശ്മീരിൽ ഇന്ത്യ നടത്തിയ ഇടപെടലിൽ ചൈന കഴിഞ്ഞ ദിവസം ആശങ്ക അറിയിച്ചിരുന്നു. തൽസ്ഥിതിയിൽ മാറ്റമുണ്ടാക്കും വിധം ഏകപക്ഷീയമായ തീരുമാനങ്ങളെടുക്കരുതെന്നും സംഘർഷം വർധിപ്പിക്കരുതെന്നും. ഇന്ത്യയോടും പാക്കിസ്ഥാനോടും ആവശ്യപ്പെട്ട ചൈന, കശ്മീരിലെ സ്ഥിതിഗതികളിൽ കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തുകയും ചെയ്തു. ഇതിന്റെ പിന്തുടർച്ചയായാണ് ഇന്ത്യൻ സംഘത്തിനു വീസ നിഷേധിച്ചതെന്നാണ് സൂചന
അതേസമയം ചൈന-ഇന്ത്യ അതിർത്തിയുടെ പടിഞ്ഞാറൻ ഭാഗത്തെ ചൈനീസ് മേഖലയെ എപ്പോഴും ഇന്ത്യയുടെ അധികാരപരിധിയിൽ ഉൾപ്പെടുത്തുന്നതിനെ ശക്തമായി എതിർക്കുന്നതായി ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഹുവ ചുനിയിങ് പറഞ്ഞു
എന്നാൽ ഇന്ത്യയുടെ അധികാരപരിധിയിൽ ഉള്ള ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കുന്നത് ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്നും മറ്റ് രാജ്യങ്ങളുടെ ആഭ്യന്തരവിഷയങ്ങൾ ഇന്ത്യ പരാമർശിക്കാറില്ലാത്തതുപോലെ തിരിച്ചും പ്രതീക്ഷിക്കുന്നുവെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാർ മറുപടി നൽകി.
Discussion about this post