അനാവശ്യ അറസ്റ്റുകൾ കുറക്കാൻ നീക്കവുമായി കേരള സർക്കാർ. കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ നിർദേശപ്രകാരമാണ് നടപടി.അറസ്റ്റുകളുടെ എണ്ണം കുറച്ചാൽ കേരള പോലീസിന് പാരിതോഷികവും കേന്ദ്രം വാഗ്ദാനം ചെയ്തിട്ടുണ്ട്. തുടർന്ന് ഡിജിപി ലോക്നാഥ് ബഹ്റ എല്ലാ എസ്പിമാർക്കും കത്തയച്ചു.
പോലീസ് ഓഫീസർക്ക് അത്യാവശ്യമാണെന്ന് ബോധ്യപ്പെട്ടാലേ അറസ്റ്റ് പാടുള്ളുവെന്നാണ് ഡി.ജി.പി.യുടെ കത്തിൽ പറയുന്നത്. അറസ്റ്റിലെ പുരോഗതി വിലയിരുത്തി ഓരോ മാസവും അഞ്ചാം തീയതിക്കുമുമ്പ് തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്തേക്ക് അയക്കണമെന്നും എസ്പിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഓരോ കൊല്ലവും സംസ്ഥാന പോലീസ് നവീകരണത്തിന് ലക്ഷക്കണക്കിന് രൂപ നൽകാറുണ്ട്. ഇത്തരം ഗ്രാൻറുകൾ ചില വ്യവസ്ഥകളോടെയാണ് നൽകാറ്. ഇക്കൊല്ലത്തെ വ്യവസ്ഥകളുടെ ഭാഗമായിട്ടാണ് അറസ്റ്റുകളുടെ എണ്ണം കുറയ്ക്കാനുള്ള നിർദേശം.
സംസ്ഥാനങ്ങൾ അറസ്റ്റ് ചട്ടങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നില്ലെന്ന പരാതിയെത്തുടർന്നാണ് നിസ്സാര അറസ്റ്റുകളുടെ എണ്ണം കുറയ്ക്കാൻ കേന്ദ്രം ഒരുങ്ങുന്നത്.
Discussion about this post