മുത്തലാഖ് നിരോധനത്തെയും കശ്മീർ പുനരേകീകരണത്തെയും പ്രശംസിച്ച് ശിവസേന മുഖപത്രം ‘സാമ്ന‘. മുത്തലാഖ് നിരോധനവും കശ്മീർ പുനരേകീകരണവും തുടക്കം മാത്രമാണ്. വരാനിരിക്കുന്നത് ഏകീകൃത സിവിൽ കോഡാണ്. ബാൽ താക്കറെയുടെ സ്വപ്നങ്ങൾ ഓരോന്നായി പൂവണിയുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഭിനന്ദനങ്ങൾ. സാമ്നയിൽ പറയുന്നു.
‘ലക്ഷോപലക്ഷം കശ്മീരി പണ്ഡിറ്റുകളും കശ്മീർ ജനതയും ഇനിയാണ് യഥാർത്ഥ സ്വാതന്ത്ര്യം അനുഭവിക്കാൻ പോകുന്നത്. ഇപ്പോഴാണ് ശരിക്കും കശ്മീർ ഇന്ത്യയുടെ ഭാഗമായി മാറിയത്.’ യുവസേന നേതാവ് ആദിത്യ താക്കറെ അഭിപ്രായപ്പെട്ടു.
‘ഇന്ന് ജമ്മു കശ്മീർ, നാളെ ബലൂചിസ്ഥാൻ, പിന്നീട് പാക് അധിനിവേശ കശ്മീർ. അഖണ്ഡ ഭാരതം പുന:സൃഷ്ടിക്കാൻ ശേഷിയുള്ള ഭരണാധികാരിയാണ് നരേന്ദ്ര മോദി.’ ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.
ജമ്മു കശ്മീർ പുനരേകീകരണം പ്രഖ്യാപിച്ചതിന് ശേഷം റാവത്തിന്റെ വാക്കുകൾ അടങ്ങിയ ബാനറുകൾ പാകിസ്ഥാനിലെ തെരുവുകളിൽ പ്രത്യക്ഷപ്പെട്ടത് വാർത്തയായിരുന്നു. പാകിസ്ഥാൻ പാർലമെന്റിന്റെയും പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെയും ഔദ്യോഗിക വസതിയിൽ നിന്നും കേവലം നൂറ് മീറ്റർ മാത്രം അകലത്തിൽ വരെ അത്തരം ബാനറുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.
പാകിസ്ഥാനിൽ നിന്ന് തങ്ങൾക്ക് സ്വാതന്ത്ര്യം വേണമെന്നും പാകിസ്ഥാനെ തുരത്താൻ നരേന്ദ്ര മോദിക്ക് നിഷ്പ്രയാസം സാധിക്കുമെന്നും ബലൂചിസ്ഥാൻ പ്രക്ഷോഭകാരികളും അഭിപ്രായപ്പെട്ടിരുന്നു. അന്താരാഷ്ട്ര വേദികളിൽ തങ്ങളുടെ ഔദ്യോഗിക ശബ്ദമാകാൻ ബലൂചിസ്ഥാൻ ഇന്ത്യയോട് അഭ്യർത്ഥിച്ചിരുന്നു.
Discussion about this post