മതസംഘടനകൾക്ക് വിവാഹം കഴിപ്പിക്കാനോ ,ബന്ധം വേർപെടുത്താനോ അധി കാരമില്ലെന്ന് മദ്രാസ് ഹൈക്കോടതി. ജമാത്ത് ഉൾപ്പടെയുളള ഏതെങ്കിലും മതസംഘടനകൾ ഇത്തരത്തിൽ പ്രവർത്തിക്കുന്നത് അപലപനീയമാണ്. ബന്ധപ്പെട്ട അധികാരികൾ ഇത് ഗൗരവത്തോടെ കൈകാര്യം ചെയ്യണമെന്നും കോടതി.”സ്ത്രീ ഏത് മതത്തിൽ നിന്നുളള ആളാകാം പക്ഷേ പുരുഷൻ ഉപേക്ഷിക്കുമ്പോൾ അവളെ നിരാലംബയായ സ്ത്രീയെന്ന് അഭിസംബോധന ചെയ്യുന്നു. നിരാലംബയായ സ്ത്രീയും മക്കളും അനുഭവിച്ച ആഘാതം വാക്കുകളിൽ വിശദീകരിക്കാൻ കഴിയില്ല”. മതസംഘടനകളെ അപലപിച്ച് കോടതി ചൂണ്ടിക്കാട്ടി.
രണ്ടാം വിവാഹത്തിന് ശേഷം ജോലിയിൽ നിന്ന് പിരിച്ചു വിട്ടതിനെതിരെ അപ്പീൽ നൽകിയ മുസ്ലീമായ സി.ഐ.എസ്.എഫ് കോൺസ്റ്റബിളിന്റെ അപേക്ഷയിലാണ് കോടതിയുടെ നിരീക്ഷണങ്ങൾ. ആദ്യ വിവാഹമോചനത്തിന് മുൻപായി രണ്ടാം വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മത സംഘടനകളുടെ നിലപാടിനെയും കോടതി അപലപിച്ചു.ധർമ്മപുരിയിലെ മാത്തൂർ ഗ്രാമത്തിലെ ബി. ഹനീഫ 1991 ൽ സി.ഐ.എസ്.ഫിൽ ചേർന്നു. 2010 ൽ ജോലിയിൽ നിന്ന് പുറത്താക്കപ്പെട്ടു. 2008 ൽ പരിക്കുകളെ തുടർന്ന് ചികിത്സയിലായിരിക്കെ ആദ്യ ഭാര്യ ഹനീഫയെ ഉപേക്ഷിച്ച് മക്കളുമായി പോകുകയായിരുന്നുവെന്ന് അപേക്ഷയിൽ പറയുന്നു.
ഭാര്യ എവിടെയാണെന്ന് വളരെക്കാലമായി വിവരം ഒന്നും ഉണ്ടായിരുന്നില്ല. അതിനാൽ മസ്ജിത്ത് കമ്മിറ്റിയുടെ ഉപദേശപ്രകാരം മതനേതാക്കളുമായി കൂടിയാലോചിച്ച് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു. ആദ്യ ഭാര്യയിൽ നിന്ന് വിവാഹമോചനം നേടിയിരുന്നില്ല. ഇതെ തുടർന്ന് ഇയാളെ സി.ഐ.എസ്.എഫിൽ നിന്ന് പിരിച്ചു വിട്ടു.
തന്റെ ആദ്യ വിവാഹം മസ്ജിദ് കമ്മിറ്റി പിരിച്ചുവിട്ടതായി 2009 നവംബറിൽ വകുപ്പിനെ അറിയിച്ചിരുന്നു. ഇയാൾ രണ്ടാം ഭാര്യയോടൊപ്പം ക്വാർട്ടേഴ്സിൽ തുടരുന്നത് കണ്ടെത്തിയതിനെ തുടർന്ന് 2010 ൽ പുറത്താക്കി. ഒരു മതസംഘടനയ്ക്കോ ഗ്രാമത്തലവന്മാരുടെ നേതൃത്വത്തിലുളള ഗ്രാമപഞ്ചായത്തിനോ ഒരു വിവാഹവും ഇല്ലാതാക്കാൻ കഴിയില്ല. അപേക്ഷകന്റെ രണ്ടാമത്തെ വിവാഹം അംഗീകരിക്കാൻ കഴിയില്ലെന്നും ജസ്റ്റിസ് വി.ഭവാനി സുബ്ബറോയൻ നിരീക്ഷിച്ചു.
Discussion about this post