ഡൽഹി: രാജ്യത്തെ ക്രിമിനൽ നടപടി ചട്ടങ്ങളിലും ശിക്ഷാ നിയമങ്ങളിലും സമൂലമായ ഉടച്ചു വാർക്കൽ അനിവാര്യമാണെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ. രാജ്യത്തെ ക്രിമിനൽ കേസുകളിൽ വേഗത്തിൽ തീർപ്പുകൽപ്പിക്കാനുള്ള സംവിധാനം അനിവാര്യമാണ്. അതിനായി കാലപ്പഴക്കം ചെന്ന പൊലീസ് സംവിധാനങ്ങൾ പരിഷ്കരിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യൻ പൊലീസ് മറ്റ് അന്താരാഷ്ട്ര സേനകൾക്ക് ഒട്ടും പിന്നിലാകാൻ പാടില്ല. മൂന്നാം മുറയുടെയും ടെലിഫോൺ ചോർത്തലിന്റെയും കാലം നമുക്ക് അവസാനിപ്പിക്കണം. ലോകരാഷ്ട്രങ്ങൾ പിന്തുടരുന്നത് ഫോറൻസിക് സയൻസ് അടക്കമുള്ള ശാസ്ത്രീയ കുറ്റാന്വേഷണ സങ്കേതങ്ങളെയാണ്. അത്തരം സംവിധാനങ്ങൾ വ്യാപകമായി പ്രചാരത്തിൽ വരുത്താൻ സർക്കാർ ആലോചിക്കുന്നതായും അമിത് ഷാ വ്യക്തമാക്കി.
കുറ്റകൃത്യങ്ങൾ നടന്നതിന് ശേഷം നടപടിയെടുക്കുന്ന രീതിയേക്കാൾ നാം അവലംബിക്കേണ്ടത് കുറ്റകൃത്യങ്ങൾ നടക്കാതെ നോക്കുന്ന നിയമസംവിധാനത്തെയാണ്. അതിനായി രാജ്യവ്യാപകമായി പൊലീസ് ആസ്ഥാനങ്ങളിൽ ക്രിമിനൽ ഡേറ്റാ ഫോൾഡറുകൾ രൂപീകരിച്ച് പരസ്പരം ബന്ധിപ്പിക്കും. ആധാർ അടക്കമുള്ള സംവിധാനങ്ങൾ ഇതിനായി ഉപയോഗിക്കേണ്ടുന്നതിന്റെ സാധുത പരിശോധിക്കുമെന്നും അമിത് ഷാ അറിയിച്ചു.
ബീറ്റ് സംവിധാനങ്ങൾ കാര്യക്ഷമമാക്കണം. ജനങ്ങളുമായുള്ള സഹകരണം പൊലീസിന്റെ ദൈനംദിന നടപടികളുടെ ഭാഗമാക്കണം. ഇതുമായി ബന്ധപ്പെട്ട് നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ബി പി ആർ ഡിയോട് ആവശ്യപ്പെട്ടു കഴിഞ്ഞു. അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശീയ തലത്തിൽ പൊലീസ് സംവിധാനത്തെ നവീകരിക്കുന്നതിനായി ഫോറൻസിക് സയൻസ് സർവ്വകലാശാല സ്ഥാപിക്കാൻ ബിപിആർഡി നിർദ്ദേശം സമർപ്പിച്ചു കഴിഞ്ഞു. ഇത് അടുത്ത് ക്യാബിനറ്റ് യോഗം ചർച്ച ചെയ്യും. തൊഴിലില്ലായ്മ പരിഹരിക്കുന്നതിന്റെ ഭാഗമായും സേനാ ശാക്തീകരണത്തിന്റെ ഭാഗമായും പൊലീസിലേക്ക് കൂടുതൽ അംഗങ്ങളെ ചേർക്കും. ഗുജറാത്തിൽ പരീക്ഷിച്ചു വിജയിച്ച ആശയമാണിത്. ഇത് രാജ്യമെമ്പാടും വ്യാപിപ്പിക്കും. അമിത് ഷാ വ്യക്തമാക്കി.
ക്രമസമാധാന പാലനവും ക്രിമിനൽ കേസുകളുടെ അതിവേഗ വിചാരണയും സർക്കാരിന്റെ നയമാണ്. അഞ്ച് ട്രില്ല്യൺ സമ്പദ്ഘടനയിലൂടെ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാക്കി ഇന്ത്യയെ മാറ്റാനുള്ള പ്രധാനമന്ത്രിയുടെ സ്വപ്നത്തിലേക്ക് വഴിവെക്കാൻ ഉതകുന്ന പരിഷ്കാരങ്ങൾ എല്ലാ മേഖലകളിലും നടപ്പിലാക്കി വരികയാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അറിയിച്ചു.
Discussion about this post