ഡൽഹി: ജമ്മു കശ്മീരിൽ സംരംഭങ്ങൾ തുടങ്ങാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് പ്രവാസി മലയാളി വ്യവസായി എം എ യൂസഫലി. ജമ്മു കശ്മീരിൽ വിവിധ സംരംഭങ്ങൾ ആരംഭിക്കാൻ താൽപര്യമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ആപ്പിൾ ഉൾപ്പെടെ വിവിധ തദ്ദേശീയ ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യാനായി സംഭരണ ശാലകൾ ആരംഭിക്കുന്നത് പരിഗണനയിലുണ്ട്. ഇതിന്റെ സാധ്യതകൾ പരിശോധിക്കാനായി ഒരു സംഘത്തെ ജമ്മു കാശ്മീരിലേക്ക് അടുത്ത ആഴ്ച അയയ്ക്കുമെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ അറിയിച്ചു.
കഴിഞ്ഞയാഴ്ച യുഎഇയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ജമ്മു കശ്മീരില്‍ നിക്ഷേപം നടത്താന്‍ പ്രവാസി വ്യവസായികളെ ക്ഷണിച്ചിരുന്നു. അബുദാബിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് മോദി കശ്മീരില്‍ നിക്ഷേപം നടത്താന്‍ വ്യവസായികളെ ക്ഷണിച്ചത്. കശ്മീരിലും ലഡാക്കിലും നിക്ഷേപം നടത്താന്‍ പ്രവാസി വ്യവസായികള്‍ തയ്യാറാകണമെന്നും മോദി ആവശ്യപ്പെട്ടിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് പ്രമുഖ വ്യവസായിയായ എം എ യൂസഫലി രംഗത്ത് വന്നതിനെ പ്രതീക്ഷയോടെയാണ് ബിസിനസ് ലോകം നോക്കിക്കാണുന്നത്.
അതിനിടെ ലഡാക്കിലെ ടൂറിസം വികസനത്തിനായി വൻ പ്രഖ്യാപനങ്ങൾ പ്രധാനമന്ത്രി അടുത്ത മാസം നടത്തുമെന്ന് സൂചനയുണ്ട്. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം നടത്തിയ പ്രസ്താവനയിൽ കശ്മീരിനെ ടൂറിസത്തിന്റെയും വ്യവസായങ്ങളുടെയും കേന്ദ്രമാക്കി മാറ്റുമെന്ന് പ്രധാനമന്ത്രി അറിയിച്ചിരുന്നു.
Discussion about this post