അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കർണാടക മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ഡി.കെ. ശിവകുമാറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റു ചെയ്തു. നാലു ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷമാണ് അറസ്റ്റു ചെയ്തത്.
ചോദ്യം ചെയ്യലിൽ ഡി.കെ. ശിവകുമാർ നൽകിയ ഉത്തരങ്ങൾ തൃപ്തികരമല്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു.ശിവകുമാറിന്റെ സ്ഥാപനങ്ങളിൽ നിരവധി രേഖകൾ ഇഡി പിടിച്ചെടുത്തിരുന്നു. ഇതു സംബന്ധിച്ച് വിശദീകരണം നല്കാൻ ശിവകുമാറിന് കഴിഞ്ഞില്ല എന്നും ഇഡി ഉദ്യോഗസ്ഥർ പറഞ്ഞു. ഈ സാഹചര്യത്തിലാണ് രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തിയത്. രാത്രി തന്നെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കും.
കർണ്ണാടകത്തിൽ ജെ.ഡി.എസ്-കോൺഗ്രസ് സഖ്യത്തിന്റെ പ്രധാന സൂത്രധാരൻമാരിൽ ഒരാളായ ഡി.കെ.ശിവകുമാർ കർണ്ണാടക പിസിസി അധ്യക്ഷ സ്ഥാനത്തേക്ക് എത്തുമെന്ന സൂചനകൾക്കിടയിലാണ് അറസ്റ്റ്.
അനധികൃത പണമിടപാട് കേസിൽ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ടുള്ള ശിവകുമാറിന്റെ ഹർജി കർണാടക ഹൈക്കോടതി തള്ളിയതിനു പിന്നാലെ ഇഡി അദ്ദേഹത്തിന് സമൻസ് അയച്ചിരുന്നു. ഇതേ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ ഇഡി ആസ്ഥാനത്ത് ശിവകുമാറിനെ മണിക്കൂറുകൾ ചോദ്യം ചെയ്ത ഉദ്യോഗസ്ഥർ, ഇടപാടുമായി ബന്ധപ്പെട്ടു പിടിച്ചെടുത്ത വിവിധ രേഖകളുടെ വിവരങ്ങൾ ആരാഞ്ഞിരുന്നു.
2017 ഓഗസ്റ്റിൽ കർണാടക ജലസേചന വകുപ്പ് മന്ത്രിയായിരുന്ന സമയത്ത് ശിവകുമാറിന്റെ ഡൽഹിയിലെ വസതിയിൽ നിന്ന് അനധികൃതമായി എട്ട് കോടി രൂപയാണ് അന്ന് പിടിച്ചെടുത്തത്. തന്റെ സുഹൃത്തായ ഒരു വ്യവസായുടെ പണമാണിതെന്നും ഇതുമായി തനിക്ക് ബന്ധമില്ലെന്നുമാണ് ശിവകുമാറിന്റെ വിശദീകരണം. ആദായ നികുതി വകുപ്പാണ് അന്ന് ശിവകുമാറിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഇതിന് പിന്നാലെ എൻഫോഴ്സ്മെന്റ് കർണാടകത്തിന്റെ വിവിധ ഭാഗങ്ങളിലുളള ശിവകുമാറിന്റെ വസതികളിലും റെയ്ഡ് നടത്തി. ഇവിടെ നിന്നെല്ലാം പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
Discussion about this post