അനധികൃത സ്വത്ത് സമ്പാദന കേസിൽ അറസ്റ്റിലായ കർണ്ണാടക കോൺഗ്രസ് നേതാവ് ഡി.കെ.ശിവകുമാറിനെ സെപ്റ്റംബർ 13 വരെ റിമാൻഡ് ചെയ്തു. ഒൻപത് ദിവസത്തേക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി)കസ്റ്റഡിയിൽ വിട്ടത് സി.ബി.ഐ പ്രത്യേക കോടതിയാണ്. 14 ദിവസത്തെ റിമാൻഡായിരുന്നു ഇ.ഡി ആവശ്യപ്പെട്ടത്.
എല്ലാ ദിവസവും അരമണിക്കൂർ നേരം ബന്ധുക്കൾക്ക് ശിവകുമാറിനെ സന്ദർശിക്കാനുളള അനുമതി സിബിഐ ജഡ്ജി അജയ്കുമാർ കുഹാർ നൽകി. അന്വേഷണവുമായി സഹകരിച്ചുവെന്നാണ് ശിവകുമാർ കോടതിയെ അറിയിച്ചത്.
ആദായ നികുതി വകുപ്പ് നടത്തിയ അന്വേഷണത്തിൽ ശിവകുമാറിന്റെ നിയമവിരുദ്ധമായ ഇടപാടുകൾ തെളിഞ്ഞുവെന്ന് എൻഫോഴ്സ്മെന്റ് പറഞ്ഞു. അന്വേഷണം നിർണ്ണായക ഘട്ടത്തിൽ ആണെന്നും ശിവകുമാറിനെ കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്നും ഇ.ഡി ആവശ്യപ്പെട്ടു. ചോദ്യം ചെയ്യലിൽ സഹകരിക്കുന്നില്ലെന്നും എവിടെയും തൊടാതെയുളള മറുപടിയാണ് നൽകുന്നത്. ശിവകുമാറിനെ പ്രതിസ്ഥാനത്ത് നിർത്താൻ കാരണങ്ങളുണ്ടെന്നും ഇഡി കോടതിയെ അറിയിച്ചു. ശിവകുമാറിന്റെയും കുടുംബത്തിന്റെയും അസാധാരണ വളർച്ച പ്രതി കുറ്റക്കാരനാണെന്നതിന് കൂടുതൽ വ്യക്തത വരുത്തുന്നുവെന്നും എൻഫോഴ്സ്മെന്റ് അറിയിച്ചു.
ഇന്നലെ രാത്രിയാണ് ഇ.ഡി ശിവകുമാറിനെ അറസ്റ്റ് ചെയ്തത്. തുടർച്ചയായ നാല് ദിവസം ചോദ്യം ചെയ്തതിന് ശേഷമായിരുന്നു അറസ്റ്റ്.
Discussion about this post