സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ എത്രയും പെട്ടെന്ന് തീരുമാനം എടുക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി. ഇതുമായി ബന്ധപ്പെട്ട് വിവിധ ഹൈക്കോടതികളിലുള്ള ഹര്‍ജികള്‍ സുപ്രീം കോടതിയിലേയ്ക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഫേയ്സ്ബുക്ക് നല്കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ നിര്‍ദേശം.
ഇപ്പോഴത്തെ സാഹചര്യത്തില്‍ ഹൈക്കോടതിയാണോ സുപ്രീം കോടതിയാണോ ഈ വിഷയത്തില്‍ തീരുമാനം എടുക്കേണ്ടതെന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ലെന്ന് ഹര്‍ജി പരിഗണിച്ച ജസ്റ്റിസുമാരായ ദീപക് ഗുപ്ത, അനിരുദ്ധ ബോസ് എന്നിവര്‍ പറഞ്ഞു.
നിലവിൽ കേസിന്റെ തെറ്റും ശരികളിലേക്കും പോകുന്നില്ല. മദ്രാസ്, മധ്യപ്രദേശ്, ബോംബെ ഹൈക്കോടതികളിൽ നിലവിലുള്ള കേസുകള്‍ സുപ്രീംകോടതിയിലേക്കു മാറ്റണമെന്ന ഫെയ്സ്ബുക്കിന്റെ ഹർജി മാത്രമാണു പരിഗണനയിലുള്ളത്. വിഷയത്തിൽ എത്രയും പെട്ടെന്നു തീരുമാനമെടുക്കേണ്ടതുണ്ട്.
ആധാറും സമൂഹമാധ്യമങ്ങളും ബന്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും സെപ്റ്റംബർ 24നു പരിഗണിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. വിഷയവുമായി ബന്ധപ്പെട്ട് ഏതെങ്കിലും വിധത്തിലുള്ള മാർഗനിര്‍ദേശങ്ങള്‍ക്കു രൂപം നൽകുന്നുണ്ടെങ്കിൽ കേന്ദ്രത്തിനു സമയം അനുവദിക്കാമെന്നും കോടതി അറിയിച്ചു. സുപ്രീംകോടതിയിലേക്കു കേസ് മാറ്റുന്നതു സംബന്ധിച്ചു കേന്ദ്രത്തിനു തടസ്സവാദങ്ങളൊന്നുമില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത വ്യക്തമാക്കി.
ഇന്ത്യൻ നിയമങ്ങൾ അനുസരിക്കാതെയാണു സമൂഹമാധ്യമങ്ങളെല്ലാം പ്രവർത്തിക്കുന്നതെന്ന് മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ വ്യക്തമാക്കിയിരുന്നു. ഇതു നിയമവിരുദ്ധ പ്രവർത്തനങ്ങളെ തടയുന്നതിനും കുറ്റകൃത്യങ്ങൾ പെരുകുന്നതു പ്രതിരോധിക്കുന്നതിനും തടസ്സമാകുന്നുണ്ട്. ആധാറും സമൂഹമാധ്യമങ്ങളുമായി ബന്ധിപ്പിക്കുന്നതു സംബന്ധിച്ച ഹർജികൾ പരിഗണിക്കാമെങ്കിലും ഉത്തരവുകളൊന്നും പുറപ്പെടുവിക്കരുതെന്ന് സുപ്രീംകോടതി മദ്രാസ് ഹൈക്കോടതിയോടു വ്യക്തമാക്കിയിരുന്നു. ഈ വിധിയിൽ ഭേദഗതി വേണമെന്നും തമിഴ്നാട് സർക്കാർ ആവശ്യപ്പെട്ടു.
Discussion about this post