കരുനാഗപ്പള്ളി: കരുനാഗപ്പള്ളി സുജിത്ത് കൊലക്കേസിൽ പിടിയിലായ പ്രതികളെ റിമാൻഡ് ചെയ്തു. കുലശേഖരപുരം നീലികുളം വെളുത്തേരിൽ ഷെഹിംഷാ, സഹോദരൻ അലി അഷ്കർ എന്നിവരാണ് പിടിയിലായിരിക്കുന്നത്.
തിരുവോണത്തിന്റെ തലേ ദിവസം രാത്രി ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ തടസ്സം പിടിക്കാനെത്തിയതായിരുന്നു സുജിത്ത്. അവിടെ വെച്ച് പ്രതികൾ ഇദ്ദേഹത്തെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. നെഞ്ചിന്റെ മദ്ധ്യഭാഗത്തേറ്റ മാരകമായ കുത്ത് സുജിത്തിന്റെ ജീവനെടുക്കുകയായിരുന്നു. ഫ്ലൈവീൽ ഉപയോഗിച്ച് മർദ്ദിച്ച ശേഷമായിരുന്നു കൊലപാതകം.
പ്രതികൾ ഉപയോഗിച്ച ആയുധങ്ങൾ കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷന് സമീപം കുറ്റിക്കാട്ടിൽ നിന്ന് കണ്ടെടുത്തു. സംഭവത്തിന് ശേഷം ട്രെയിനിൽ സ്ഥലം വിടാനായിരുന്നു പ്രതികളുടെ ശ്രമം.
കൊലപാതകം നടന്ന രീതിയാണ് സംശയത്തിനിടയാക്കുന്നത്. എസ് ഡി പി ഐ പിന്തുടരുന്ന ആക്രമണ രീതിയാണ് സുജിത്തിനെ കൊലപ്പെടുത്താനും പ്രയോഗിച്ചിരിക്കുന്നത്. പ്രതികൾ ആയുധ പരിശീലനം നേടിയവരാണെന്ന സംശയവും ബലപ്പെടുകയാണ്. എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാർത്ഥി നേതാവ് അഭിമന്യുവിനെയും ഇതേ മാതൃകയിലായിരുന്നു എസ് ഡി പി ഐ- ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ കൊലപ്പെടുത്തിയിരുന്നത്.
എന്നാൽ സംഭവത്തിലെ എസ് ഡി പി ഐയുടെ പങ്ക് അന്വേഷിക്കപ്പെടാതിരിക്കുന്നതിൽ ഗൂഢാലോചനയുള്ളതായി സുജിത്തിന്റെ ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നു. കരുനാഗപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും രാപകൽ ഭേദമില്ലാതെ എസ് ഡി പി ഐ അഴിഞ്ഞാട്ടം നടത്തിയിട്ടും നടപടികൾ സ്വീകരിക്കാൻ പൊലീസ് തയ്യാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്.
Discussion about this post