10 ദിവസം പോലും പ്രായമാകാത്ത പിഞ്ചു കുഞ്ഞുമായി എറണാകുളം ബോട്ട് ജെട്ടി ബസ് സ്റ്റോപ്പിൽ കറങ്ങാനെത്തി കൗമാരക്കാരൻ . കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന ആളെന്നുറപ്പിച്ച് നാട്ടുകാർ പയ്യനെ പൊലീസിനു കൈമാറി. പൊലീസിന്റെ ചോദ്യം ചെയ്യലിൽ പുറത്ത് വന്നത് സിനിമാക്കഥയെ വെല്ലുന്ന നാടകീയ സംഭവങ്ങൾ. കുട്ടിയുടെ മാതാപിതാക്കളുടെ ഫോൺ നമ്പർ വാങ്ങി ഉടൻ എറണാകുളം സെൻട്രൽ സ്റ്റേഷനിലെത്താൻ നിർദേശം നൽകിയതോടെയാണ് സംഭവത്തിന്റെ നിജസ്ഥിതി മനസിലായത്.
ഇന്നലെ രാവിലെ 11നാണു കോട്ടയം സ്വദേശിയായ കൗമാരക്കാരൻ നവജാത ശിശുവുമായി ബസ് സ്റ്റോപ്പിൽ എത്തിയത്.നാട്ടുകാർ ചോദ്യം ചെയ്തെങ്കിലും പരസ്പര വിരുദ്ധമായി സംസാരിച്ചതോടെ പ്രശ്നം റോഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുദ്യോഗസ്ഥന്റെ മുന്നിലെത്തി. കുട്ടിയുടെ അച്ഛനും അമ്മയും തലേന്നു രാത്രി ഒരാവശ്യത്തിനു കോട്ടയത്തേക്കു പോയതാണെന്നും തന്റെ ജ്യേഷ്ഠനാണു കുട്ടിയുടെ അച്ഛനെന്നും ഇയാൾ പൊലീസിനോടു പറഞ്ഞു. താനും കോട്ടയത്തേക്കു പോവുകയാണെന്നും സൂചിപ്പിച്ചു. എന്നാൽ കോട്ടയത്തേക്കു പോകേണ്ട ആൾ എന്തിനാണ് ബോട്ട് ജെട്ടിയിൽ കറങ്ങി നടക്കുന്നതെന്നു ചോദിച്ചപ്പോൾ കാഴ്ച കാണാൻ വന്നതാണെന്നായിരുന്നു മറുപടി.
കൗമാരക്കാരന്റെ പിതൃസഹോദര പുത്രനാണു കുഞ്ഞിന്റെ പിതാവ്. നഗരത്തിലെ ഐടി കമ്പനിയിൽ ചെറിയ ജോലിയുള്ള ഇയാളും കുഞ്ഞിന്റെ അമ്മയും വിവാഹം കഴിക്കാതെ ഒരുമിച്ചു താമസിക്കുകയായിരുന്നു. അടുത്ത ദിവസം ഇരുവരുടെയും വിവാഹം കോട്ടയത്തു നടക്കാനിരിക്കെയാണു കുഞ്ഞു പിറന്നത്.വിവാഹം വരെ കുഞ്ഞിനെ മാറ്റിനിർത്താനായി സഹോദരനെ ചുമതലയേൽപിച്ച് ഇരുവരും വിവാഹത്തിനായി നാട്ടിലേക്കു പോവുകയായിരുന്നു. വിവാഹം കഴിഞ്ഞാലുടൻ കുട്ടിയുമായി നാട്ടിലെത്താൻ അനുജനു നിർദേശവും നൽകി. കുഞ്ഞും ‘സംരക്ഷകനും’ പൊലീസ് സ്റ്റേഷൻ കയറിയതോടെ ഇരുവരും എത്തി കുഞ്ഞിനെ ഏറ്റുവാങ്ങി. ശ്വാസം മുട്ടൽ അനുഭവപ്പെട്ട കുരുന്നാകട്ടെ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്
Discussion about this post