ന്യൂയോർക്ക്: കശ്മീർ വിഷയത്തിൽ പാകിസ്ഥാന് വീണ്ടും തിരിച്ചടി നൽകി ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്. വിഷയത്തിൽ ഐക്യരാഷ്ട്ര സഭ ഇടപെടില്ലെന്ന നിലപാട് അദ്ദേഹം ആവർത്തിച്ച് വ്യക്തമാക്കി. കശ്മീർ വിഷയം ഇരു രാജ്യങ്ങളും തമ്മിൽ ചർച്ചകളിലൂടെ പരിഹരിക്കേണ്ടതാണ്. ഇന്ത്യ കൂടി ആവശ്യപ്പെട്ടാൽ മാത്രമേ കശ്മീർ വിഷയത്തിൽ നേരിട്ട് ഇടപെടൽ നടത്തൂവെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ന്യൂയോർക്കിലെ ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്ത് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയായിരുന്നു അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
അടുത്തയാഴ്ച ഐക്യരാഷ്ട്ര സഭയിൽ കശ്മീർ വിഷയം ഉന്നയിക്കുമെന്ന പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പ്രസ്താവനക്ക് തൊട്ടു പിന്നാലെയാണ് ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറലിന്റെ പ്രഖ്യാപനം വന്നിരിക്കുന്നത്. ഇന്ത്യയുമായി ചർച്ചയ്ക്ക് തയ്യാറല്ലെന്ന് ഇമ്രാൻ പ്രഖ്യാപിച്ചിരുന്നു. ഈ നിലപാടും അന്റോണിയോ ഗുട്ടറസ് തള്ളിക്കളഞ്ഞു. കശ്മീർ വിഷയം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പുമായി വീണ്ടും ചർച്ച ചെയ്യുമെന്നും ഇമ്രാൻ വ്യക്തമാക്കിയിരിന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ‘ഹൗഡി മോഡി’ പരിപാടിയിൽ പങ്കെടുക്കാനിരിക്കുകയാണ് ട്രമ്പ്.
കശ്മീർ വിഷയത്തിൽ അമേരിക്കയും റഷ്യയുമടക്കമുള്ള ലോകരാജ്യങ്ങളും ഐക്യരാഷ്ട്ര രക്ഷാ സമിതിയും ഐക്യരാഷ്ട്ര മനുഷ്യാവകാശ സമിതിയുമടക്കം ഇന്ത്യയെ പിന്തുണക്കുമ്പോൾ നില തെറ്റിയ അവസ്ഥയിലാണ് നിലവിൽ പാകിസ്ഥാൻ. ഈ പശ്ചാത്തലത്തിൽ ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിന്റെ വാക്കുകൾ പാകിസ്ഥാനെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
Discussion about this post