നാസിക്: രാജ്യതാത്പര്യം മുൻ നിർത്തിയാണ് ആർട്ടിക്കിൾ 370 റദ്ദാക്കിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനാധിപത്യപരമായ അവസരങ്ങൾ വിനിയോഗിച്ച് പുതിയ കശ്മീരിനെ രൂപപ്പെടുത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബിജെപി നടത്തുന്ന മഹാജനദേശ യാത്രയുടെ സമാപന സമ്മേളനത്തെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നയം വ്യക്തമാക്കിയത്.
‘കശ്മീർ നമ്മുടേതാണെന്ന മുദ്രാവാക്യം നമ്മൾ സാക്ഷാത്കരിച്ചു. ഇനി കശ്മീരിനെ വികസനത്തിന്റെ പുതിയ തലങ്ങളിൽ എത്തിക്കാനുള്ള സമയമാണ്. ‘നമ്മൾ പുതിയ കശ്മീർ സൃഷ്ടിക്കും’ എന്നതായിരിക്കും നമ്മുടെ അടുത്ത മുദ്രാവാക്യം. കശ്മീരിന്റെ സ്വർഗ്ഗീയത നമ്മൾ വീണ്ടെടുക്കും.’ പ്രധാനമന്ത്രി പറഞ്ഞു.
കശ്മീരിൽ ഭീകരത വ്യാപിപ്പിക്കാൻ വലിയ ശ്രമങ്ങളുണ്ടായി. എന്നാൽ ഭീകരത ഉപേക്ഷിക്കാൻ ജനം ഇപ്പോൾ തീരുമാനിച്ചു കഴിഞ്ഞിരിക്കുന്നു. അക്രമം, ഭീകരവാദം, അഴിമതി, വിഘടനവാദം എന്നിവയുടെ പിടിയിൽ നിന്നും കശ്മീരിലെയും ലഡാക്കിലെയും ജനസമൂഹത്തെ മോചിപ്പിക്കാനുള്ള സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.
ജമ്മു കശ്മീരിന്റെയും ലഡാക്കിന്റെയും പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ പുതിയ നടപടികൾ ആസൂത്രണം ചെയ്തു വരികയാണ്. കശ്മീരി ജനതയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ സർക്കാർ ഒപ്പമുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
കശ്മീർ വിഷയത്തോടുള്ള പ്രതിപക്ഷത്തിന്റെ സമീപനത്തെയും പ്രധാനമന്ത്രി കടന്നാക്രമിച്ചു. കോൺഗ്രസ്സിന്റെയും എൻ സി പിയുടെയും നേതാക്കളുടെ വാക്കുകൾ ഇന്ത്യയ്ക്കെതിരെ ശത്രുക്കൾ ആയുധമാക്കുന്നുവെന്നും മോദി പറഞ്ഞു. കോൺഗ്രസ്സിന്റെ ആശയക്കുഴപ്പം സ്വാഭാവികമാണെന്നും എന്നാൽ ശരത് പവാറിന്റെ പാകിസ്ഥാൻ അനുകൂല നിലപാട് നിരാശാജനകമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.
Discussion about this post