ഡൽഹി: തനിക്കെതിരെ ആക്രമണം നടത്തിയ ഇടത് വിദ്യാർത്ഥി നേതാവിന്റെ അമ്മയെ ആശ്വസിപ്പിച്ച് കേന്ദ്ര മന്ത്രി ബാബുൽ സുപ്രിയോ. തന്റെ മകനെതിരെ നടപടി എടുക്കരുതെന്ന അമ്മയുടെ അഭ്യർത്ഥനയെ തുടർന്ന് നടപടി സ്വീകരിക്കില്ലെന്ന് അദ്ദേഹം ഉറപ്പ് നൽകി.
കൊൽക്കത്തയിലെ ജാധവ്പുർ സർവ്വകലാശാലയിൽ സന്ദർശനത്തിനെത്തിയ കേന്ദ്ര മന്ത്രിക്ക് നേരെ ഇടത് വിദ്യാർത്ഥി സംഘടനയിലെ വിദ്യാർത്ഥികൾ ആക്രമണം അഴിച്ചു വിടുകയായിരുന്നു. കൂട്ടത്തിൽ ദേബാഞ്ജൻ ബല്ലവ് ചാറ്റർജി എന്ന വിദ്യാർത്ഥി അദ്ദേഹത്തിന്റെ മുടിയിൽ കടന്ന് പിടിച്ചു തല്ലി. ഇതിന്റെ ദൃശ്യങ്ങൾ അദ്ദേഹം സാമൂഹിക മാദ്ധ്യമങ്ങളിൽ പങ്കു വെച്ചിരുന്നു. പ്രകോപനമില്ലാതെ ആക്രമണം നടത്തിയതിന് അയാൾക്കെതിരെ നടപടി എടുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടിരുന്നു.
തുടർന്ന് ദേബാഞ്ജന്റെ ചിത്രങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത് കണ്ട ദേബാഞ്ജന്റെ അമ്മ രൂപാലി ബല്ലവ് നിറകണ്ണുകളോടെ മന്ത്രിയോട് മകന് വേണ്ടി അപേക്ഷിക്കുകയായിരുന്നു. താൻ കഴിഞ്ഞ മൂന്ന് വർഷമായി ക്യാൻസർ ബാധിതയാണെന്നും അവർ പറഞ്ഞിരുന്നു.
ഈ സന്ദേശം ശ്രദ്ധയിൽ പെട്ടതോടെ മന്ത്രി ബാബുൽ സുപ്രിയോ ഉടൻ മറുപടിയുമായി രംഗത്തെത്തി; ഒട്ടും വിഷമിക്കരുത്, ഞാൻ താങ്കളുടെ മകന് ഒരു ദോഷവും വരുത്തില്ലെന്ന് അദ്ദേഹം ട്വീറ്ററിൽ മറുപടി നൽകി. ദേബാഞ്ജനെതിരെ എഫ് ഐ ആർ ഫയൽ ചെയ്യില്ലെന്നും വേഗം രോഗം ഭേദമാകാൻ പ്രാർത്ഥിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
চিন্তা করবেন না মাসিমা – আমি কোনো ক্ষতি করবো না আপনার ছেলের !! ওর ভুল থেকে ও শিক্ষ্য নিক এটাই চাই ! আমি নিজে কারো বিরুদ্ধে কোনো FIR তো করিইনি – কারোকে করতেও দিইনি – আপনি দুশ্চিন্তা করবেন না – তাড়াতাড়ি সেরে উঠুন মাসিমা ! আমার প্রণাম নেবেন 🙏 pic.twitter.com/61CJFx0xQn
— Babul Supriyo (@SuPriyoBabul) September 21, 2019
മന്ത്രിയുടെ വിശാലമനസ്കത സാമൂഹിക മാദ്ധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. ‘താങ്കൾക്ക് അഭിവാദ്യങ്ങൾ, താങ്കൾ ഹൃദയങ്ങൾ കീഴടക്കിയിരിക്കുന്നുവെന്ന് ഒരാൾ ട്വീറ്റ് ചെയ്തു. മനുഷ്യത്വവും സത്യസന്ധതയും നിറഞ്ഞതാണ് കേന്ദ്ര മന്ത്രിയുടെ പ്രവൃത്തിയെന്നും അഭിപ്രായം ഉയരുന്നു.
Discussion about this post