കോഴിക്കോട്: എലത്തൂരിൽ മരിച്ച ബിജെപി പ്രവർത്തകൻ രാജേഷിനെ സിപിഎം പ്രവർത്തകർ ക്രൂരമായി മർദ്ദിച്ചെന്ന് ദൃക്സാക്ഷി. ഓട്ടോയിൽ നിന്ന് വലിച്ച് താഴെയിട്ട് ചവിട്ടുകയും അടിക്കുകയും ചെയ്തുവെന്ന് ദൃക്സാക്ഷി സജീവൻ സ്വകാര്യ മാദ്ധ്യമത്തോട് വെളിപ്പെടുത്തി. സംഭവത്തിന് സാക്ഷിയായ തന്നെയും സിപിഎം പ്രവർത്തകർ ഭീഷണിപ്പെടുത്തിയെന്നും ഇദ്ദേഹം പറഞ്ഞു.
സംഭവ ദിവസം മുൻ കൗൺസിലറും സിപിഎം പ്രവർത്തകനുമായ ശ്രിലേഷുമായി സംസാരിക്കുകയായിരുന്നു. പെട്ടെന്ന് മറ്റ് സിപിഎം പ്രവർത്തകരും കൂടി എത്തി ഓട്ടോയിൽ നിന്നും രാജേഷിനെ വലിച്ച് താഴേയിട്ട് ചവിട്ടി കൂട്ടുകയായിരുന്നുവെന്ന് സജീവൻ പറഞ്ഞു. ആക്രമണം തടയാൻ എത്തിയവരെ പ്രവർത്തകർ വിരട്ടിയോടിച്ചുവെന്നും സജീവൻ പറയുന്നു. മർദ്ദനമേറ്റത് സഹിക്കാൻ വയ്യാതെയാണ് രാജേഷ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും സജീവൻ വ്യക്തമാക്കി. കാല് വെട്ടുമെന്നായിരുന്നു ഭീഷണിയെന്നും കൂടെയുണ്ടായിരുന്ന മറ്റൊരു ബിജെപി പ്രവർത്തകനേയും മർദ്ദിച്ചെന്നും ഇദ്ദേഹം വെളിപ്പെടുത്തി.
സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റതിന് പിന്നാലെ രാജേഷ് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയവെ ഇന്ന് പുലര്‍ച്ചെ മരണം സംഭവിക്കുകയായിരുന്നു.
വായ്പ്പയെടുത്ത് വാങ്ങിയ ഓട്ടോറിക്ഷ സ്റ്റാന്‍ഡിലിറക്കാന്‍ അനുവദിക്കില്ലെന്ന് സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയിരുന്നു. രണ്ടാഴ്ചയ്ക്ക് മുമ്പാണ് രാജേഷ് ഓട്ടോ എടുത്തത്. ഓട്ടോ ഓടിക്കാനുള്ള പെര്‍മിറ്റ് എടുത്ത് എത്തിയപ്പോള്‍ തന്നെ മറ്റ് ഡ്രൈവര്‍മാര്‍ രാജേഷിനെതിരെ എതിര്‍പ്പുമായി രംഗത്ത് വന്നിരുന്നു. കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് എലത്തൂരില്‍ വച്ച് രാജേഷിനെ സിപിഎം പ്രാദേശിക നേതാക്കള്‍ അടങ്ങുന്ന സംഘം ആക്രമിച്ചത്.
പരിക്കേറ്റ രാജേഷ് ഓട്ടോറിക്ഷയില്‍ സൂക്ഷിച്ചിരുന്ന പെട്രോളൊഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.രാജേഷിന്റെ ഓട്ടോ ആ സ്റ്റാന്‍ഡില്‍ ഇടാന്‍ അനുവദിക്കില്ലെന്നും രാജേഷിന്റെ രോഗിയായ ഭാര്യയെ കൊല്ലുമെന്നും സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്
രാജേഷ് എലത്തൂരില്‍ ഓട്ടോറിക്ഷ ഓടിക്കുന്നത് സിഐടിയു അംഗങ്ങളായ ഓട്ടോറിക്ഷ തൊഴിലാളികള്‍ വിലക്കിയിരുന്നു. ഇതേ ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്.കേസില്‍ അറസ്റ്റിലായ രണ്ട് സിപിഎം പ്രാദേശിക നേതാക്കള്‍ റിമാന്‍ഡിലാണ്. ശ്രീലേഷ് ,ഷൈജു എന്നിവരാണ് കേസുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്നത്. കേസില്‍ സിപിഎം, സിഐടിയു പ്രവര്‍ത്തകര്‍ ഉള്‍പ്പടെ മുപ്പതോളം പേര്‍ പ്രതികളാണ്.
Discussion about this post