ഡൽഹി: അമരവാതി മുതൽ നാസിക് വരെ നാലായിരം കിലോമീറ്റർ പര്യടനം പൂർത്തിയാക്കിയ ബിജെപിയുടെ മഹാജനദേശ യാത്രയുടെ സമാപന വേദിയിൽ പ്രസംഗിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിക്കുന്ന സൂചനകൾ തീർച്ചയായും വിജയത്തിന്റേതാണ്. ആദർശങ്ങളിൽ നിന്ന് അണുവിട വ്യതിചലിക്കാതെ അഴിമതി രഹിത ഭരണവും വികസന കാഴ്ചപ്പാടുകളും പ്രകടമാക്കിയ ദേവേന്ദ്ര ഫഡ്നവിസ് എന്ന ആർ എസ് എസുകാരൻ നൽകുന്ന ജയസൂചനകൾ മോദി- അമിത് ഷാ കൂട്ടുകെട്ടിന്റെ രാഷ്ട്രീയ ക്രാന്തദർശിത്വത്തിന്റെ കൂടി പൂർത്തീകരണമാണ്.
മോദി പ്രഭാവത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ വികസന രാഷ്ട്രീയം അവതരിപ്പിച്ച ബിജെപി അമിത് ഷായുടെ നിർദ്ദേശങ്ങൾ മഹാരാഷ്ട്രയിൽ കൃത്യമായി പ്രാവർത്തികമാക്കി. പ്രാദേശിക വിഷയങ്ങളിലും കർഷക സമരങ്ങളിലും കൃത്യമായ ഇടപെടൽ നടത്താൻ ഫഡ്നവിസിന് സാധിച്ചു. ഇടത് പക്ഷത്തിന്റെ നേതൃത്വത്തിൽ മഹാരാഷ്ട്രയിൽ നടന്ന കർഷക സമരത്തെ പ്രായോഗിക രാഷ്ട്രീയത്തിന്റെ അളവുകോൽ കൊണ്ട് അളന്ന ഫഡ്നവിസ് അവരുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ഉറപ്പ് നൽകി. സമചിത്തതയോടെ കർഷകരെ അഭിമുഖീകരിച്ച അദ്ദേഹം അവർക്ക് തൃപ്തികരമായ നടപടികളിലൂടെ സാഹചര്യം അനുകൂലമാക്കിയപ്പോൾ ഇടത് പക്ഷത്തെയും അവർക്ക് പരോക്ഷ പിന്തുണ നൽകിയ കോൺഗ്രസ്സ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളെയും ഒപ്പം അർബൻ നക്സലുകളെയും നിലം പരിശാക്കി ലോക്സഭാ തിരഞ്ഞെടുപ്പിൽ മോദി രഥത്തിന്റെ മറാത്താ സാരഥിയായി ഫഡ്നവിസ് കളം വാണു.
രാഷ്ട്രീയ സ്വയംസേവക സംഘത്തിലൂടെ വളർന്നു വന്ന് എ ബി വി പിയിലൂടെ മുഖ്യധാരാ രാഷ്ട്രീയത്തിലെത്തിയ ദേവേന്ദ്ര ഫഡ്നവിസ് മഹാരാഷ്ട്രയിൽ നാല് പതിറ്റാണ്ടുകൾക്ക് ശേഷം കാലാവധി പൂർത്തിയാക്കുന്ന ആദ്യ മുഖ്യമന്ത്രിയായി. കോൺഗ്രസ്സിന്റെ വസന്ത് റാവു നായികിന് ശേഷം ഈ നേട്ടം കൈവരിക്കാൻ പുതിയ കാലത്ത് ഫഡ്നവിസിന് കഴിഞ്ഞത് ആർ എസ് എസ് പകർന്നു നൽകിയ രാഷ്ട്രീയ ബോധം തന്നെയായിരുന്നു.
ഹരിയാനയിലും തികഞ്ഞ സ്വയം സേവകനായ മനോഹർലാൽ ഘട്ടറിനെ മുഖ്യമന്ത്രിയായി നിയോഗിക്കുമ്പോൾ അമിത് ഷായും മോദിയും വിഭാവനം ചെയ്ത പദ്ധതികൾ കൃത്യമയി പ്രവൃത്തി പഥത്തിലെത്തിക്കാൻ അദ്ദേഹത്തിനും സാധിച്ചിരിക്കുന്നു. മഹാരാഷ്ട്രയിലെ കർഷക സമരത്തിന് സമാനമായി ഘട്ടർ എന്ന നേതാവിന്റെ പ്രായോഗിക രാഷ്ട്രീയ പരിജ്ഞാനം അളക്കാൻ പ്രതിപക്ഷം ജാട്ട് കലാപത്തിന് എണ്ണ പകർന്നുവെങ്കിലും സമർത്ഥമായി അദ്ദേഹം അതിനെ നിയന്ത്രിച്ചപ്പോൾ പ്രകടമായതും ആർ എസ് എസ് എന്ന സംഘടനയുടെ പ്രായോഗിക നിലവാരം തന്നെയാണ്.
ജാതി രാഷ്ട്രീയത്തിനും കാലഹരണപ്പെട്ട നാടക രാഷ്ട്രീയത്തിനും ബദലായി വികസന രാഷ്ട്രീയവും ആദർശ രാഷ്ട്രീയവും മുന്നോട്ട് വെക്കുമ്പോൾ കൂടെക്കൂടാതിരിക്കാൻ ഒരു കാരണവും കാണാത്ത ശിവസേനയും ശിരോമണി അകാലിദളും സഖ്യത്തിന്റെ തൂണുകൾക്ക് ഇരു സംസ്ഥാനങ്ങളിലും ബലം നൽകി.
മറുവശത്ത് നേതാക്കളെ കണ്ടെത്താനും സഖ്യം നിലനിർത്താനും പാർട്ടിയിലെ വിള്ളലിലൂടെയുള്ള ചോർച്ച തടയാനും ശ്രമിച്ച് കോൺഗ്രസ്സ് ദയനീയമായി പരാജയപ്പെടുമ്പോൾ അവസാന പിടിവള്ളി എന്ന നിലയ്ക്ക് അവർ ആർ എസ് എസിനെ അനുകരിക്കാൻ ശ്രമിക്കുന്നു. സംഘ മാതൃകയിൽ ഖണ്ഡും പ്രഖണ്ഡും തിരിച്ച് പ്രചാരകരെയും നിയോഗിക്കാൻ കോൺഗ്രസ്സ് തീരുമാനിക്കുമ്പോൾ അവർ ജനങ്ങൾക്ക് മുന്നിൽ അങ്ങേയറ്റം പരിഹാസ്യരാവുകയാണ് ചെയ്യുന്നത്.
Discussion about this post