അതിർത്തി കടത്തി പാക്കിസ്ഥാൻ അയച്ച ഡ്രോണുകൾ പിടിച്ചെടുത്ത് പഞ്ചാബ് പോലീസ്.
പഞ്ചാബിലെ തരൺ തരൺ ജില്ലയിൽ നിന്നാണ് ആയുധങ്ങളും കള്ളനോട്ടും എത്തിച്ചിരുന്ന പൈലറ്റില്ലാ വിമാനം (ഡ്രോൺ) പൊലീസ് പിടിച്ചത്. മറ്റൊരു ഡ്രോൺ ഒരു ഗോഡൗണിനുള്ളിൽ പകുതി കത്തിയ നിലയിലും കണ്ടെത്തി. ജിപിഎസ് ഘടിപ്പിച്ച ഈ ഡ്രോണുകൾ 10 കിലോഗ്രാം ഭാരം വഹിക്കാൻ ശേഷിയുള്ളവയാണ്.
ഖലിസ്ഥാൻ സിന്ദാബാദ് ഫോഴ്‌സ് (കെഇസെഡ്എഫ്) എന്ന ഭീകര സംഘടനയിൽ പെട്ട 4 പേരെ പഞ്ചാബ് പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.ഇവരെ ചോദ്യംചെയ്തപ്പോൾ അതിർത്തിക്കപ്പുറത്തു നിന്ന് ജിപിഎസ് ഘടിപ്പിച്ച ഡ്രോണുകളിൽ ആയുധങ്ങളും കള്ളപ്പണവും എത്തിക്കുന്നതായി സമ്മതിച്ചു . തുടർന്നുള്ള അന്വേഷണത്തിലാണ് ഡ്രോണുകൾ പിടിച്ചത്. 5 എകെ 47 റൈഫിളുകൾ, വെടിയുണ്ടകൾ, 4 ചൈനീസ് പിസ്റ്റളുകൾ, 9 കൈബോംബുകൾ, 5 സാറ്റലൈറ്റ് ഫോണുകൾ, 2 മൊബൈൽ ഫോണുകൾ, 2 വയർലെസ് സെറ്റുകൾ 10 ലക്ഷം രൂപയുടെ വ്യാജ കറൻസി എന്നിവയും കണ്ടെടുത്തു.7 8 തവണ ഡ്രോണുകൾ ആയുധങ്ങളും കള്ളപ്പണവും എത്തിച്ചതായാണ് വിവരം. കശ്മീരിലും മറ്റും ഭീകരപ്രവർത്തനത്തിനായാണ് ഇതെന്ന് പൊലീസ് പറഞ്ഞു.
ചബാലിലെ ഒരു അരി മില്ലിൽ നിന്നാണ് പകുതി കത്തിയ ഡ്രോൺ കണ്ടെത്തിയത്. തരൺ തരണിലെ ഭൂസ് ഗ്രാമത്തിൽ ആയുധങ്ങളും മറ്റും എത്തിച്ച് മടങ്ങുമ്പോൾ തകരാറിലായ ഡ്രോൺ അത് അയച്ചവർ നിർദേശിച്ചതനുസരിച്ച് വയലിൽ നിന്ന് വീണ്ടെടുത്ത് കത്തിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ജിപിഎസ് ആന്റിനയും കണ്ടെടുത്തിട്ടുണ്ട്.ഗുരുദ്വാരാ ബാബ ബുദ്ധ സാഹിബിന് സമീപം കനാലിൽ ഉപേക്ഷിച്ച നിലയിൽ ഈ ഡ്രോണിന്റെ ചില ഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്.
Discussion about this post