മരട് ഫ്ലാറ്റ് ഉടമകളുടെ ഹര്‍ജി സുപ്രീംകോടതി തള്ളി.മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാണ് ഉടമകള്‍ നല്കിയ ഹര്‍ജിയിലെ പ്രധാന ആവശ്യം. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നതെന്നാണ് ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്.ഹോളി ഫെയ്ത്ത് ഫ്ലാറ്റുടമകള്‍ സമർപ്പിച്ച ഹര്‍ജിയാണ് അരുൺ മിശ്ര അധ്യക്ഷനായ ബഞ്ച് തള്ളിയത്
അതേസമയം മരടിലെ ഫ്ലാറ്റുകളില്‍ നിന്ന് ഒഴുപ്പിക്കപ്പെടുന്നവര്ക്ക് മാറിതാമസിക്കാനായി നല്കിയ ഫ്ലാറ്റുകളില്‍ ഒഴിവില്ലെന്ന് ആരോപണമുയരുന്നു. മരടിലെ താമസക്കാര്‍ക്കായി 521 ഫ്ലാറ്റുകളാണ് ജില്ലാ ഭരണകൂടം കണ്ടെത്തിയത്. ഫ്ലാറ്റുടമകള്‍ക്ക് നേരിട്ട് പോയി കണ്ട് ഏത് വേണമെന്ന തീരുമാനിച്ച് അവിടേക്ക് മാറാമെന്നായിരുന്നു ജില്ലാഭരണകൂടത്തിന്റെ അറിയിപ്പ്. എന്നാല്‍ മാറിതാമസിക്കാനായി നല്കിയ ഫ്ലാറ്റുകളില്‍ ഒഴിവില്ലെന്ന് മരട് ഫ്ലാറ്റ് ഉടമകള്‍ ആരോപിക്കുന്നു.
ഫ്ലാറ്റുകളിൽ വിളിച്ച് അന്വേഷിക്കുമ്പോൾ ലഭിക്കുന്നത് മോശമായ മറുപടിയാണ്. വ്യക്തമായ അന്വേഷണം നടത്താതെയാണ് ജില്ലാഭരണകൂടം ഫ്ലാറ്റുകളുടെ പട്ടികകള്‍ തയ്യാറാക്കിയത്. ഇതോടെ സ്വന്തം നിലയ്ക്ക് താമസസ്ഥലം കണ്ടെത്തി മരടിലെ ഫ്ലാറ്റുകളില്‍ നിന്ന് ഒഴിയേണ്ട അവസ്ഥയിലാണ് ഇവര്‍. തങ്ങളുടെ പ്രതിഷേധം ജില്ലാ ഭരണകൂടത്തെ അറിയിക്കുമെന്നും ഫ്ലാറ്റ് ഉടമകള്‍ പറഞ്ഞു.
മൂന്നാം തിയതി വരെയാണ് ഫ്ലാറ്റുകളിൽ നിന്ന് ഒഴിയാനായി ഉടമകൾക്ക് അനുവദിച്ചിരിക്കുന്ന സമയം. രണ്ടാഴ്ചക്കുള്ളിൽ നഷ്ടപരിഹാരം ലഭ്യമാക്കും, വിദേശത്തുള്ള ഉടമകളുടെ സാധനസാമഗ്രികൾ ജില്ലാ ഭരണകൂടത്തിന്റെ സംരക്ഷണയിൽ സൂക്ഷിക്കും തുടങ്ങിയ ഉറപ്പുകള്‍ കളക്ടര്‍ ഫ്ലാറ്റ് ഉടമകള്‍ക്ക് നല്‍കിയിട്ടുണ്ട്. ഉറപ്പുകള്‍ പാലിച്ചില്ലെങ്കില്‍ വീണ്ടും സമരം തുടങ്ങാനാണ് ഫ്ലാറ്റ് ഉടമകളുടെ തീരുമാനം
Discussion about this post