തിരുവനന്തപുരം: മദ്യ നയത്തിൽ മാറ്റം വരുത്താൻ പണം പിരിച്ചെന്ന പരാതിയിൽ ഊർജ്ജിത അന്വേഷണവുമായി ക്രൈംബ്രാഞ്ച്. അന്വേഷണത്തിന്റെ ഭാഗമായി സംഘം നാളെ ഇടുക്കിയിൽ എത്തും. ബാറുടമകളുടെ സംഘടനകളുടെ ഇടുക്കി ജില്ലാ പ്രസിഡന്റ് അനിമോനിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നതിന് വേണ്ടിയാണ് അന്വേഷണ സംഘം ഇടുക്കിയിൽ എത്തുന്നത്. അതേസമയം സംഭവത്തിൽ ആദായ നികുതി വകുപ്പും അന്വേഷണം ആരംഭിച്ചു.
അനിമോന്റെ ശബ്ദസന്ദേശം പുറത്തുവന്നതോടെയാണ് പണപ്പിരിവുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തായത്. അതിനാൽ അനിമോന്റെ മൊഴിയുടെ അടിസ്ഥാനത്തിലാകും ക്രൈം ബ്രാഞ്ച് തുടർ നീക്കങ്ങൾ നടത്തുക.യാഗത്തിന്റെ വിവരങ്ങളും മിനിറ്റ്‌സും യോഗം നടന്ന ഹോട്ടലിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘം ശേഖരിക്കും.
ശബ്‌സന്ദേശം പുറത്തുവന്നതിന് പിന്നാലെ അന്വേഷണം ആവശ്യപ്പെട്ട് എക്‌സൈസ് മന്ത്രി എംബി രാജേഷ് സംസ്ഥാന പോലീസ് മേധാവിയ്ക്ക് പരാതി നൽകിയിരുന്നു. ഈ പരാതിയിലാണ് നിലവിൽ അന്വേഷണം.
അതേസമയം കോഴ വിവാദം ഉയർന്ന സാഹചര്യത്തിൽ പുതിയ മദ്യനയം നടപ്പാക്കുന്നതിൽ നിന്നും സർക്കാർ പിന്തിരിഞ്ഞേക്കും. ഡ്രൈ ഡേ പിൻവലിക്കൽ, ബാറുകളുടെ പ്രവർത്തന സമയം കൂട്ടൽ തുടങ്ങിയവയാണ് സർക്കാരിന്റെ ആലോചനയിൽ ഉണ്ടായിരുന്നത്.
Discussion about this post