ഡൽഹി: ഇന്ത്യ- ചൈന അതിർത്തിയിൽ ഇന്ത്യൻ സേന നടത്താനിരിക്കുന്ന ‘ഹിമവിജയ്’ സൈനികാഭ്യാസത്തിൽ ആശങ്കയുണ്ടെന്ന് ചൈന. എന്നാൽ സൈനികാഭ്യാസം ഇന്ത്യൻ സേന എല്ലാവർഷവും നടത്തി വരുന്നതാണെന്നും മേഖലയിലെ സൈനികരുടെ പരിശീലനം മാറ്റി വെക്കാൻ സാധിക്കില്ലെന്നും ഇന്ത്യൻ സൈനിക വൃത്തങ്ങൾ അറിയിച്ചു.
ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗ് അടുത്തയാഴ്ച ഇന്ത്യ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താനിരിക്കുന്ന സാഹചര്യത്തിലാണ് സമ്മർദ്ദം ചെലുത്താനുള്ള ചൈനയുടെ നീക്കത്തിന് ഇന്ത്യ തക്കതായ മറുപടി നൽകിയത്.
ശൈത്യകാലം വരാനിരിക്കുന്ന സാഹചര്യത്തിൽ യോദ്ധാക്കൾ കാലാവസ്ഥയുമായും ചുറ്റുപാടുകളുമായും പൊരുത്തപ്പെടേണ്ടത് അനിവാര്യമാണ്. കിഴക്കൻ കമാൻഡിന് കീഴിലുള്ള എല്ലാ സേനാവിഭാഗങ്ങളും സമാനമായ പരിശീലനം സംഘടിപ്പിക്കാറുണ്ട്. ‘ഹിമവിജയ്’ സൈനികാഭ്യാസത്തെ കുറിച്ച് സൈനിക വൃത്തങ്ങൾ നിലപാട് വ്യക്തമാക്കി.
17 മൗണ്ടൻ സ്ട്രൈക്ക് കോർ, ഹിമവിജയ് സൈനികാഭ്യാസത്തിൽ പങ്കെടുക്കും. സമുദ്രനിരപ്പിൽ നിന്ന് താഴ്ന്ന മേഖലകളിലും ഉയർന്ന മേഖലകളിലും സൈനികർക്ക് പരിശീലനം ആവശ്യമാണ്. ഉയർന്നതും താഴ്ന്നതുമായ അതിർത്തികളാണ് നമുക്കുള്ളതെന്നും സൈനിക ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
അടുത്തയിടെ ലഡാക്കിൽ ഇന്ത്യൻ സേന സംഘടിപ്പിച്ച പരിശീലന പരിപാടിക്ക് സമാനമായി കിഴക്കൻ മേഖലയിൽ ഇന്ത്യ സംഘടിപ്പിക്കുന്ന സൈനികാഭ്യാസത്തിൽ ചൈന നേരത്തെ ആശങ്ക അറിയിച്ചിരുന്നു. എന്നാൽ ചൈനയുടെ ആവശ്യപ്രകാരം സൈനികാഭ്യാസം നിർത്തി വെക്കാൻ ഇന്ത്യ തയ്യാറാകില്ലെന്നാണ് സൂചന.
Discussion about this post