ഭോപ്പാൽ; മദ്ധ്യപ്രദേശിൽ പട്ടാപ്പകൽ യുവാവിന് നേരെ ആൾക്കൂട്ട ആക്രമണം. കടം വാങ്ങിയ പണം തിരിച്ചു കൊടുക്കാത്തതിന് ഷുഐബ് ഖാൻ എന്ന യുവാവിനെതിരെയാണ് ഭുരു ഖാൻ എന്ന അക്രമിയും കൂട്ടാളികളും മൃഗീയമായ ആക്രമണം അഴിച്ചു വിട്ടത്. മദ്ധ്യപ്രദേശിലെ ഘർഗോൺ ജില്ലയിലെ കസ്രാവാദിലാണ് സംഭവം.
കടം വാങ്ങിയ പന്ത്രണ്ടായിരം രൂപ തിരിച്ചു കൊടുക്കാത്തതിന് ഷുഐബ് ഖാനെ സംസാരിക്കാനെന്ന് പറഞ്ഞ് ഭുരു ഖാനും കൂട്ടാളികളും ഗ്രാമത്തിന് സമീപത്തെ ഒരു വയലിലേക്ക് കൂട്ടിക്കൊണ്ടു പോയി. തുടർന്ന് ഷുഐബിന്റെ കൈകൾ പിന്നിലേക്ക് കെട്ടിയ അക്രമികൾ അദ്ദേഹത്തെ വിവസ്ത്രനാക്കി മർദ്ദിച്ച ശേഷം രഹസ്യ ഭാഗങ്ങളിൽ മുളകു പൊടി വിതറുകയായിരുന്നു. നിരവധി ആളുകൾ നോക്കി നിൽക്കെ നടന്ന ഈ ക്രൂര കൃത്യത്തിന്റെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
സംഭവത്തിലെ പ്രതികളുടെ ചിത്രങ്ങൾ ദൃശ്യങ്ങളിൽ വ്യക്തമായി തെളിഞ്ഞിട്ടും അവരെ പിടികൂടാൻ കൂട്ടാക്കാത്ത പൊലീസിനും സർക്കാരിനുമെതിരെ ബിജെപി അടക്കമുള്ള പ്രതിപക്ഷ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി.
മദ്ധ്യപ്രദേശിൽ കഴിഞ്ഞയാഴ്ച പൊതു നിരത്തിൽ പന്ത്രണ്ടു വയസ്സുകാരിയെയും അനുജനെയും ആൾക്കൂട്ടം നിർദ്ദയം തല്ലിക്കൊന്നിരുന്നു. സംസ്ഥാനത്ത് ക്രമസമാധാനം തകർന്നിരിക്കുന്നതായും കമൽനാഥിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ്സ് സർക്കാർ പരാജയമാണെന്നും ബിജെപി ആരോപിക്കുന്നു.
Discussion about this post