ലണ്ടന്‍: വ്യാജ നോട്ടുകള്‍ ഇന്ത്യയിലെത്തിച്ച് രാജ്യത്ത് സാമ്പത്തിക അസ്ഥിരതയുണ്ടാക്കാന്‍ പാക്കിസ്ഥാന്‍ ശ്രമിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. നേപ്പാള്‍, ബംഗ്ലാദേശ് എന്നി രാജ്യങ്ങളിലെ പാക്കിസ്ഥാന്റെ നയതന്ത്ര സംവിധാനങ്ങളെ ഉപയോഗിച്ച് ഇന്ത്യയിലേക്ക് നോട്ടുകള്‍ ഒഴുക്കാനാണ് പാക്കിസ്ഥാന്റെയും ഭീകരസംഘടനകളുടെ നീക്കം. പാക് ചാരസംഘടനകള്‍ ഇതിനായി മറ്റ് രാജ്യങ്ങളുടെ നയതന്ത്ര സംവിധാനത്തെ ഉപയോഗിക്കുന്നുണ്ടെന്നും സൂചന ലഭിച്ചിട്ടുണ്ട്. നോട്ട് അസാധുവാക്കല്‍ മൂലം വലിയ തിരിച്ചടി നേരിട്ട ഭീകരസംഘടനകളും ഇക്കാര്യത്തില്‍ പാക്കിസ്ഥാനൊപ്പമുണ്ട്. ലഷ്‌കര്‍ ഇ തൊയിബയും അവരെ പിന്തുണക്കുന്നവരുമാണ് ഇന്ത്യയില്‍ കള്ളനോട്ട് എത്തിച്ച് പ്രചരിപ്പിക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നത്.
ഇന്ത്യന്‍ കറന്‍സിയോട് കിടപ്പിടിക്കുന്ന വ്യാജകറന്‍സികള്‍ നിര്‍മ്മിച്ചത് ഐഎസ്‌ഐ നേരിട്ടാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 2019 മെയ് മാസത്തില്‍ ദാവുദിന്റെ ഡികമ്പനി അംഗമായ യൂനസ് അന്‍സാരിയെയും മൂന്ന് പാകിസ്ഥാന്‍ പൗരന്മാരുമാരെയും കാഠ്മണ്ഡു വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്തിരുന്നു. 76.7 ദശലക്ഷം ഇന്ത്യന്‍ രൂപയാണ് ഇവരില്‍ നിന്ന് പിടികൂടിയത്. പാകിസ്ഥാന്‍ ആസ്ഥാനമായുള്ള കള്ളക്കടത്തുകാരന്‍ റസാക്ക് മാര്‍ഫാനിയായിരുന്നു ഇടനിലക്കാരനെന്നും വ്യക്തമായി.
കാഠ്മണ്ഡുവിലെ ഒരു ഇന്ത്യന്‍ നയതന്ത്രജ്ഞനെ ആക്രമിക്കാന്‍ ഗൂഡാലോചന നടത്തിയ കേസില്‍ ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് ഇപ്പോള്‍ അറസ്റ്റിലായ യൂനസ് നേപ്പാളില്‍ അറസ്റ്റിലായിരുന്നു
സെപ്റ്റംബര്‍ 22 ന് ഇന്ത്യന്‍ പഞ്ചാബിലെ പോലീസ് ഖാലിസ്ഥാന്‍ സിന്ദാബാദ് ഫോഴ്‌സിന്റെ (കെസെഡ്) ഉള്‍പ്പെട്ട സിഖ് തീവ്രവാദ ഘടകങ്ങളില്‍ നിന്ന് ഒരു മില്യണ്‍ രൂപയുടെ വ്യാജനോട്ടുകള്‍ പിടിച്ചെടുത്തിരുന്നു. അഞ്ച് എകെ 47 റൈഫിളുകള്‍, 30 ബോറെ പിസ്റ്റളുകള്‍, ഒമ്പത് ഹാന്‍ഡ് ഗ്രനേഡുകള്‍, അഞ്ച് സാറ്റലൈറ്റ് ഫോണുകള്‍ എന്നിവയും പിടിച്ചെടുത്തു. ഡ്രോണ്‍വഴിയായിരുന്നു പണം കടത്താന്‍ ശ്രമിച്ചിരുന്നത്.
സെപ്റ്റംബര്‍ 25 ന് ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ നിന്ന് 4.95 ദശലക്ഷം രൂപ പോലിസ് പിടിച്ചെടുത്തിരുന്നു. ദുബായില്‍ നിന്ന് ‘സല്‍മാന്‍ ഷെറ എന്നയാള്‍ ബംഗ്ലാദേശിലെ സില്‍ഹെറ്റിലേക്ക് അയച്ചതായിരുന്നു ഇത്. 1990 കളുടെ അവസാനം മുതല്‍ സജീവമായ പാക്കിസ്ഥാന്‍ ആസ്ഥാനമായുള്ള ഐഎസ്‌ഐ ഇടപാടുകാരനായ അസ്ലം ഷെറയുടെ മകനാണ് സല്‍മാന്‍ ഷെറയെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു.
2016ന് മുമ്പും ഇത്തരം റാക്കറ്റുകള്‍ സജീവമായിരുന്നു.നോട്ട് അസാധുവാക്കലിന് മുമ്പ് കാഠ്മണ്ഡുവിലെ പാകിസ്ഥാന്‍ എംബസി വ്യാജനോട്ട് വിതരണ പ്രവര്‍ത്തനങ്ങളുടെ നാഡി കേന്ദ്രമായിരുന്നു, ഇന്ത്യയിലേക്ക് കടത്തുന്ന മിക്കവാറും എല്ലാ വ്യാജ കറന്‍സി നോട്ടുകളുടെയും പ്രധാന കടത്തുകേന്ദ്രമായി ബിര്‍ഗഞ്ച് നഗരത്തെ അവര്‍ ഉപയോഗിച്ചു. നേപ്പാളില്‍ നിന്ന് ഇന്ത്യയിലേക്ക് ചരക്കുകള്‍ എത്തിക്കുന്നതിനായി കാഠ്മണ്ഡു മുതല്‍ ബിര്‍ഗഞ്ച് വരെയും അതിര്‍ത്തിയിലുടനീളവും ഐഎസ്‌ഐ ഒരു വലിയ ഏജന്റുമാരുടെ ശൃംഖല സ്ഥാപിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥ വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു.
ജമാഅത്ത് ഉല്‍ മുജാഹിദ്ദീന്‍ (ജെഎംബി) എന്ന തീവ്രവാദ സംഘടനയുടെ പ്രവര്‍ത്തകനായ ഇദ്രിസ് ഷെയ്ക്കുമായി ബന്ധമുണ്ടെന്ന് സമ്മതിച്ചതിനെത്തുടര്‍ന്ന് 2015 അവസാനത്തില്‍ ധാക്കയിലെ പാകിസ്ഥാന്‍ ഹൈക്കമ്മീഷന്റെ രണ്ടാം സെക്രട്ടറി ഫരീന അര്‍ഷാദിനെ പാക്കിസ്ഥാന്‍ തിരിച്ച് വിളിച്ചിരുന്നു. കള്ളനോട്ട് വിതരണവുമായി ബന്ധപ്പെട്ട് 2015 ജനുവരിയില്‍ ധാക്കയിലെ പാകിസ്ഥാന്‍ മിഷന്റെ കോണ്‍സുലാര്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥനായ മസ്ഹാര്‍ ഖാനെതിരെ ബംഗ്ലാദശ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു ഇതിന് പിന്നാലെ അയാളെയും പുറത്താക്കിയതായും ഉദ്യോഗസ്ഥവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. മുജിബുര്‍ റഹ്മാന്‍ എന്നയാളെ മസ്ഹാര്‍ ഖാന്‍ ഇന്ത്യയിലേക്കും മറ്റും വ്യാജകറന്‍സികള്‍ എത്തിക്കാന്‍ ഇയാള്‍ ഉപയോഗിച്ചുവെന്നായിരുന്നു കണ്ടെത്തല്‍. ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ 11 തവണ ഇന്ത്യയിലേക്കും 22 തവണ തായ്‌ലന്‍ഡിലേക്കും ഖാന്‍ ഇയാളെ അയച്ചിരുന്നതായും കണ്ടെത്തിയിരുന്നു.
പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിലെ ഉദ്യോഗസ്ഥര്‍, ഇന്ത്യയുടെ അതിര്‍ത്തിയില്‍ താമസിക്കുന്ന ബംഗ്ലാദേശ് പൗരന്മാരില്‍ ചിലരുമായി അടുത്ത ബന്ധം പുലര്‍ത്തുന്നതായും കണ്ടെത്തി. വ്യാജ കറന്‍സിയുമായി ബന്ധപ്പെട്ട സമ്പാദ്യം ബംഗ്ലാദേശിലെ ഹിസ്ബുത് തഹ്‌രിര്‍, അന്‍സുരുല്ല ബംഗ്ലാ ടീം, ജമാഅത്ത് ഷിബിര്‍ തുടങ്ങിയ തീവ്രവാദ സംഘടനകളിലേക്ക് മാറ്റിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2012 ഫെബ്രുവരിയില്‍ പാകിസ്ഥാനില്‍ നിന്ന് ഹോങ്കോംഗ് വഴി നേപ്പാളിലേക്കുള്ള ചരക്കുകപ്പലില്‍ ഒളിപ്പിച്ച നിലയില്‍ ഇന്ത്യന്‍ വ്യാജനോട്ടുകള്‍ പിടിച്ചെടുത്ത സംഭവവും പാക്കിസ്ഥാനെതിരായി ചൂണ്ടിക്കാട്ടുന്നു.
ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്‍കി അവരെ വളര്‍ത്തുന്നത് പാക്കിസ്ഥാനാണെന്ന വാദം ഇന്ത്യ അന്താരാഷ്ട്ര വേദികളില്‍ ഉയര്‍ത്തിയിരുന്നു. കള്ളനോട്ട് വിതരണം ചെയ്ത് രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി തകര്‍ക്കാനും, ഭീകരസംഘടനകളെ സഹായിക്കാനുമാണ് പാക്കിസ്ഥാന്‍ ശ്രമിക്കുന്നതെന്നാണ് ഇന്ത്യയുടെ ആരോപണം. ഇത് പൂര്‍ണമായും ശരിവെക്കുന്നതാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍
Discussion about this post