മഞ്ജു ദാസ്
ന്യൂയോര്‍ക്കില്‍ ഈയിടെ നടന്ന യുഎന്‍ സമ്മേളനം ഇന്ത്യയുടെ ശക്തിലോകത്തിന് മുന്നില്‍ കാണിച്ചുകൊടുക്കുന്നതിനുള്ള വേദിയായിരുന്നു. കശ്മീര്‍ വിഷയം ലോകത്തിന് മുന്നില്‍ ചര്‍ച്ചയാക്കാനുള്ള പാക് ശ്രമങ്ങള്‍ ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ പൊളിച്ചടക്കുന്ന കാഴ്ച ഓരോ ഇന്ത്യക്കാരനെ സംബന്ധിച്ചിടത്തോളവും അഭിമാനം പകരുന്ന കാഴ്ചയായിരുന്നു. യുഎന്നിലെ ഇന്ത്യന്‍ സംഘത്തെ നയിക്കുന്ന സയ്യീദ് അക്ബറുദ്ദീന്‍, സ്ഥിരം ദൗത്യ പ്രതിനിധി പൗലോമി ത്രിപാഠി, വിദിഷ മൈത്ര എന്നിവരടങ്ങിയ സംഘം യുഎന്നിന്റെ മനം കവര്‍ന്നു.
യുഎന്‍ സമ്മേളനത്തില്‍ തലമുതിര്‍ന്ന നയതന്ത്രജ്ഞരെ ഇന്ത്യക്കെതിരെ സംസാരിക്കാന്‍ പാക്കിസ്ഥാന് നിയോഗിച്ചപ്പോള്‍ യുവ വനിതാ നയതന്ത്രജ്ഞരില്‍ വിശ്വാസമര്‍പ്പിക്കുകയായിരുന്നു ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം. ‘നിര്‍ഭയരും പുതിയ ഇന്ത്യയെ പ്രതിനിധീകരിക്കുന്നവരുമായ നിരവധി യുവ നയതന്ത്രജ്ഞര്‍ ഞങ്ങളുടെ പക്കലുണ്ട്. ഇന്ത്യ ഒരു യുവ രാജ്യമാണ്. ഞങ്ങളുടെ ജനസംഖ്യയുടെ അഞ്ച് ശതമാനം 35 വയസ്സിന് താഴെയുള്ളവരാണ്. അതിനാല്‍, അവര്‍ ഇതെല്ലാം് ഏറ്റെടുക്കണം. അവരെ ഉപദേശിക്കുക, ലോകത്തെ ഏറ്റെടുക്കാന്‍ അവര്‍ക്ക് ആത്മവിശ്വാസം നല്‍കുക എന്നിവയാണ് ഞങ്ങളുടെ ജോലി ‘. സയീദ് അക്ബറുദ്ദീന്‍ ഒരഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് ഇത്. ആവേശത്തോടെ ഇത് പുതിയ തലമുറ ഏറ്റുവാങ്ങിയപ്പോള്‍ പാക്കിസ്ഥാന് യുഎന്നില്‍ നിന്ന് തലതാഴ്ത്തി മടങ്ങേണ്ടി വന്നു
ലോകത്തിന് മുന്നില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ പൊള്ളത്തരം തുറന്ന് കാട്ടിയ വിദിഷ മൈത്ര, ഭീകരര്‍ക്ക് പരിശീലനം നല്കുന്ന രാജ്യമല്ല, നിങ്ങള്‍ കശ്മീരിലെ കുട്ടികളുടെ കാര്യം വിട്ട് സ്വന്തം രാജ്യത്തെ കുറിച്ച് പറയു എന്ന പ്രതികരണത്തോടെ പാക്കിസ്ഥാന്റെ വായടപ്പിച്ച പൗലോമി ത്രിപാഠി ഇവരായിരുന്നു ഇത്തവണത്തെ താരങ്ങള്‍.
പൗലോമി ത്രിപാഠി
യുഎന്നില്‍ കശ്മീരില്‍ സ്ത്രീകള്‍ അവകാശലംഘനം നേരിടുന്ന എന്ന ആരോപണം ഉന്നയിച്ച പാക് പ്രതിനിധി മലീഹാ ലോധിയെ കൈകാര്യം ചെയ്യാനള്ള ദൗത്യം ലഭിച്ചത് യുവനയതന്ത്രജ്ഞയായിരുന്ന പൗലോമി ത്രിപാഠിക്കായിരുന്നു. ‘പാക് വധം’ പൂര്‍ണമാക്കിയാണ് അവര്‍ കളം വിട്ടത്.
പൊതുസമ്മേളനത്തിന്റെ മൂന്നാം കമ്മിറ്റി സമ്മേളനത്തിലാണ് ഇത്തവണ പൗലോമി ത്രിപാഠി സംസാരിച്ചത്. ‘കുട്ടികളുടെ അവകാശങ്ങളുടെ ഉന്നമനവും സംരക്ഷണവും’ എന്ന വിഷയത്തിലായിരുന്നു യുഎന്‍ പൊതുസഭയുടെ മൂന്നാം കമ്മറ്റി സമ്മേളനം.അക്രമാസക്തമായ തീവ്രവാദ പ്രത്യയശാസ്ത്രങ്ങളില്‍ വിശ്വസിച്ച് കൊച്ചുകുട്ടികളെ തീവ്രവാദ ഗ്രൂപ്പുകളില്‍ റിക്രൂട്ട് ചെയ്യുന്ന രാജ്യത്തിന് ഇന്ത്യയുമായി പ്രകടമായ വ്യത്യാസമുണ്ടെന്ന് പൗലോമി ത്രിപാഠി പറഞ്ഞു.കശ്മീരിലെ വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ ആശങ്കപ്പെടാന്‍ പാക്കിസ്ഥാന് എന്താണ് അവകാശം. ഞങ്ങള്‍ തീവ്രവാദ പരിശീലനത്തിനല്ല കുട്ടികളെ വിദ്യാലയങ്ങളിലേക്ക് അയക്കുന്നതെന്നും പൗലോമി തിരിച്ചടിച്ചു. യു എന്‍ ജനറല്‍ അസംബ്ലിയുടെ അധ്യക്ഷസ്ഥാനത്തെത്തിയ ആദ്യവനിത വിജയലക്ഷ്മി പണ്ഡിറ്റിനെയും ഐ എസ് ഐ ആര് ഒയിലെ വനിതാ ശാസ്ത്രജ്ഞരെയും പൗലോമി പ്രസംഗത്തില്‍ പരാമര്‍ശിച്ചിരുന്നു
ദുരഭിമാനത്തിന്റെ പേരില്‍ സ്ത്രീകളുടെ ജീവിക്കാനുള്ള അവകാശം ലംഘിക്കുന്ന നാടാണ് പാക്കിസ്ഥാന്. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാതെ സ്വതന്ത്രരായി നടക്കുന്ന രാജ്യം ഇന്ത്യക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് വിരോധാഭാസമാണെന്ന് പൗലോമി ത്രിപാഠി പറഞ്ഞു.
പലസ്തീനില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയെ കശ്മീരി പെണ്‍കുട്ടിയെന്ന് തെറ്റിദ്ധരിപ്പിച്ച പാക് പ്രതിനിധിയുടെ കള്ളത്തരം പൊളിച്ചുകാട്ടി 2017ല്‍ യുഎന്‍ സമ്മേളനത്തിലെ താരമായി മാറിയിരുന്ന ത്രിപാഠി ഇത്തവണയും തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചു. ഒരു കയ്യില്‍ പാക്കിസ്ഥാന് പ്രചരിപ്പിച്ച വ്യാജചിത്രവും മറുകയ്യില്‍
തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കശ്മീരിയായ ഇന്ത്യന്‍ പട്ടാള ഓഫിസര്‍ ഉമര്‍ ഖയാസിന്റെ ചിത്രവും ഉയര്‍ത്തിക്കാട്ടി പൗലോമി തന്റെ യുഎന്നിലെ ആദ്യപ്രസംഗത്തില്‍ ആഞ്ഞടിച്ചപ്പോള്‍ പാക് വാദങ്ങള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്ന് വീണിരുന്നു.
ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ പെര്‍മനന്റ് മിഷനിലെ ജൂനിയര്‍ ഉദ്യോഗസ്ഥയാണ് 36 കാരിയായ
പൗലോമി ത്രിപാഠി. 2007 ബാച്ച് ഐഎഫ്എസ് ഓഫീസറാണ്. യുഎന്നില്‍ മനുഷ്യാവകാശ പ്രശ്നങ്ങളാണ് പൗലോമി പ്രധാനമായും കൈകാര്യം ചെയ്യുന്നത്. ജെഎന്‍യുവില്‍ ഗവേഷണ വിദ്യാര്‍ത്ഥിയായിരുന്നുവെങ്കിലും ഇത് പൂര്‍ത്തിയാകുന്നതിനുമുമ്പ് ഐഎഫ്എസില്‍ ചേര്‍ന്നു. കൊല്‍ക്കത്ത സ്വദേശിയാണ്. രണ്ട് അമ്മയായ ത്രിപാഠി സ്പെയിനില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. പോര്‍ച്ചുഗീസ് ഭാഷ നന്നായി കൈകാര്യം ചെയ്യും.
വിദിഷ മൈത്ര
27 സെപ്റ്റംബര്‍ 2019 ന് ഐക്യരാഷ്ട്ര സഭയുടെ പൊതു അസംബ്ലിയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു കൊണ്ടാണ് 34 കാരിയായ വിദിഷ മൈത്ര നടത്തിയ പ്രസംഗം പാക്കിസ്ഥാനെ ഞെട്ടിക്കുന്നതായിരുന്നു. കശ്മീര്‍ വിഷയവുമായി ബന്ധപ്പെടുത്തി പാകിസ്ഥാന് പ്രധാനമന്ത്രി പറഞ്ഞതത്രയും പെരും കള്ളങ്ങളാണ് തെളിയിച്ച വിദിഷ ഇമ്രാന്‍ഖാന്റെ നിയാസി പാരമ്പര്യം കൂടി പറഞ്ഞ് അദ്ദേഹത്തെ വെട്ടിലാക്കി. ആളുകളെ തെറ്റിദ്ധരിപ്പിച്ച് അവരുടെ മനസ്സില്‍ ഇന്ത്യയ്ക്കെതിരെ വെറുപ്പ് ഉത്പാദിപ്പിക്കുക, എന്ന ഒരൊറ്റ ഉദ്ദേശ്യം മാത്രമേയുള്ളൂ ഇമ്രാന്റെ വാചകമടിക്ക് എന്നിങ്ങനെയായിരുന്നു പ്രസംഗത്തിന്റെ തുടക്കം. ഐക്യരാഷ്ട്ര സഭയിലെ അംഗങ്ങളെ, ‘രാജ്യത്ത് തീവ്രവാദ സംഘടനകള്‍ ഇല്ല’ എന്ന് നേരില്‍ കാണിച്ചു ബോധ്യപ്പെടാന്‍ വേണ്ടി പാകിസ്ഥാനിലേക്ക് ക്ഷണിച്ച ഇമ്രാന്റെ നടപടിയെ അനുമോദിച്ചു വിദിഷ അതിനു മുന്നോടിയായി ചില ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നല്കാന് ഇമ്രാനോട് അഭ്യര്‍ത്ഥിച്ചു. കുറിക്കുകൊള്ളുന്ന ആ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പാക് പ്രതിനിധി വിയര്‍ത്തു.
ഐക്യരാഷ്ട്രസഭ തീവ്രവാദികള്‍ എന്ന് പ്രഖ്യാപിച്ച 135 ലധികം കുറ്റവാളികള്പാകിസ്ഥാനില് അഭയം നല്കിയിട്ടില്ലേ.? എന്നായിരുന്നു വിദുഷയുടെ ഒറു ചോദ്യം. പിറകെ പാക്കിസ്ഥാനെ ഉത്തരം മുട്ടിച്ച ചോദ്യങ്ങള്‍ ഒന്നൊന്നായി തൊടുത്തു.
- അല്‍ ഖ്വയ്ദ ബന്ധങ്ങളുടെ പേരില്‍ ഐക്യരാഷ്ട്ര സഭ പ്രതിപ്പട്ടികയില്‍ ചേര്‍ത്തിട്ടുള്ള വ്യക്തികള്‍ക്ക് ഗവണ്മെന്റ് പെന്ഷന് നല്കുന്ന ലോകത്തിലെ ഒരേയൊരു രാജ്യമല്ലേ പാകിസ്ഥാന്..?
- ന്യൂയോര്‍ക്കിലെ പ്രമുഖ പാക് ബാങ്കുകളില്‍ ഒന്നായ ഹബീബ് ബാങ്കിന്, ഭീകരവാദത്തിന് ഫണ്ട് നല്കി എന്നതിന്റെ പേരില്‍ അടച്ചുപൂട്ടേണ്ടി വന്ന സാഹചര്യം ഇമ്രാന് വിശദീകരിക്കുമോ..?
- ഐക്യരാഷ്ട്ര സഭയുടെ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ് പാകിസ്ഥാന്, ടാസ്ക് ഫോഴ്സിന്റെ 27 നിബന്ധനകളില്‍ ഇരുപതും ലംഘിച്ചതിന് നോട്ടീസ് നല്കിയിട്ടില്ലേ..?
- പ്രധാനമന്ത്രി ഖാന് ഒസാമാ ബിന്‍ ലാദനെ പകല്‍ വെളിച്ചത്തില്‍ പിന്തുണച്ചിരുന്ന ഒരാളായിരുന്നു താനെന്നത് ന്യൂയോര്‍ക്ക് നഗരത്തോട് നിഷേധിക്കാന്‍ തയ്യാറുണ്ടോ..?
- അണിയറയില്‍ ഇരുന്നു കൊണ്ട് തീവ്രവാദത്തിന് സകല പിന്തുണയും നല്‍കിവരുന്ന പാകിസ്ഥാന് ഒരു സുപ്രഭാതത്തില്‍ മനുഷ്യാവകാശങ്ങളുടെ കാവല്‍ മാലാഖയുടെ വേഷം കെട്ടുന്നത് പ്രഹസനമല്ലേ?
- സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ 23 ശതമാനമുണ്ടായിരുന്ന തങ്ങളുടെ ന്യൂനപക്ഷത്തെ കഴിഞ്ഞ 72 കൊല്ലം കൊണ്ട് വെറും 3 ശതമാനത്തിലേക്ക് ഒതുക്കിയ ഒരു ഭരണകൂടമാണ് ഇന്ത്യയില്‍ ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്നു എന്ന പരാതിയുമായി ഇറങ്ങിയിരിക്കുന്നത് എന്നത് എത്ര അപഹാസ്യമാണ്..?
ഇമ്രാന് ഖാന്റെ പേരിന്റെ അവസാനമുള്ള നിയാസി എന്നത് സ്വന്തം നാട്ടുകാരെത്തന്നെ കശാപ്പു ചെയ്ത ജനറല്‍ എ.എ.എ നിയാസി എന്ന പഴയ പാക് സൈന്യാധിപന്റെ പേരിനെ ഓര്‍മിപ്പിക്കുന്നു എന്ന് സൂചിപ്പിച്ചുകൊണ്ട് വിദിഷ തന്റെ പ്രസംഗം അവസാനിപ്പിച്ചപ്പോള്‍ പാക് പതനം പൂര്‍ണമായി
2009 ബാച്ച് ഐഎഫ്എസിലെ ഇന്ത്യന്‍ വിദേശകാര്യ വകുപ്പ് ഉദ്യോഗസ്ഥയാണ് 34കാരിയായ വിദിഷ മൈത്ര. യുഎന്നിലെ ഇന്ത്യന്‍ സെക്രട്ടറി. 2008ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ അവര്‍ മുപ്പത്തൊമ്പതാം റാങ്കുകാരിയായിരുന്നു.
മുസ്സൂറിയിലെ പരിശീലന കാലത്ത് ഏറ്റവും മികച്ച ഔട്ട് ഗോയിങ് കേഡറ്റിനുള്ള സ്വര്‍ണ്ണമെഡല്‍ നേടി.ഐക്യരാഷ്ട്ര സഭയിലെ സുരക്ഷാ സമിതിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് വിദുഷയുടെ ചുമതലയില്‍ ഉള്ളത്. ഷാങ്ഹായിലെ കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ ചുമതലയും വിദിഷയ്ക്ക് തന്നെ.യുഎന്‍ മുഖാന്തിരം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സര്‍വകലാശാലകളുമായും, കലാലയങ്ങളുമായും, വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും സമ്പര്‍ക്കം പുലര്‍ത്തുന്നതും ഇവരാണ്.
ഈനം ഗംഭീര്‍
യുഎന്നില്‍ പാക് പ്രതിനിധികളുടെ തൊലിയുരിക്കാന്‍ മുമ്പും ഇന്ത്യ നിയോഗിച്ചിരുന്നത് വനിത നയതന്ത്രജ്ഞരെ തന്നെയായിരുന്നു. 2017ല്‍ പാക്കിസ്ഥാനെ ടെററിസ്ഥാന്‍ എന്ന് വിളിച്ച് ലോക മാധ്യമങ്ങളുടെ തലക്കെട്ട് കവര്‍ന്നെടുത്ത 35കാരിയായ ഈനം ഗംഭീറിന്റെ യുഎന്നിലുള്ള അരങ്ങേറ്റം ഇന്നും പാക്കിസ്ഥാന്റെ ദുസ്വപ്നങ്ങളിലുണ്ട്.
യു.എന്നില്‍ മുമ്പ് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന് നല്കിയ മൂന്ന് മിനിട്ട് ദൈര്‍ഘ്യമുള്ള ഈനം ഗംഭീറിന്റെ പ്രസംഗം അവരെ താരമാക്കിയിരുന്നു ആഗോളഭീകരവാദത്തിന്റെ ഉല്പാദന കയറ്റുമതി കേന്ദ്രമായി പാക്കിസ്ഥാന് മാറിയെന്ന ഈനം ഗംഭീറിന്റെ വാക്കുകള്‍ മുന്നില്‍ പാക്കിസ്ഥാന് വിയര്‍ത്തു. പാകിസ്ഥാന് ഭീകരരാഷ്ട്രമാണെന്നും ഭീകരതയെ സ്പോണ്സര് ചെയ്യുന്നതിലൂടെ അവര്‍ ഇന്ത്യക്കെതിരെ യുദ്ധക്കുറ്റമാണ് ചെയ്യുന്നത്. ഒസാമ ബിന്‍ ലാദന് ഒളിയിടം നല്കിയ രാജ്യം ചതിയെക്കുറിച്ച് പറയുന്നത് അംഗീകരിക്കാനാകില്ല എന്നിങ്ങനെ നീണ്ടും ഈനം ഗംഭീറിന്റെ മറുപടി. യു.എന്‍ ദൗത്യസംഘത്തിലെ ഇന്ത്യന്‍ ഫസ്റ്റ് സെക്രട്ടറിയുടെ ഈ പ്രസംഗത്തെ ഉദ്ധരിച്ചാണ് പിറ്റേദിവസം ദേശീയ, അന്തര്‍ദേശീയ പത്രങ്ങളെല്ലാം പുറത്തിറങ്ങിയത്.
ഈനം ഗംഭീറിന്റെ പ്രസംഗത്തിന്റെ ഉള്ളടക്കം
അന്താരാഷ്ട്ര സമൂഹം തിരിച്ചറിഞ്ഞ ഭീകരര്‍ പോലും പാകിസ്ഥാനിലെ വീഥികളില്‍ സ്വതന്ത്രരായി വിലസുകയാണ്. അവര്‍ പാക് പിന്തുണയോടെ ആക്രമണ പദ്ധതികളൊരുക്കുന്നു. ജെയ്ഷെ തലവന്‍ മസൂദ് അസ്ഹര്‍, സാക്കിയുര്‍ റഹ്മാന് ലഖ്വി എന്നിവരെ സൂചിപ്പിച്ച് ഗംഭീര്‍ പറഞ്ഞു.ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനം ഭീകരപ്രവര്‍ത്തനമാണെന്ന് നവാസ് ഷെരീഫിന് മറുപടിയായി ഗംഭീര്‍ പറഞ്ഞു. ഇന്ന് ഇന്ത്യയും അയല്‍ രാജ്യങ്ങളും നേരിടുന്ന ഭീഷണി ദീര്‍ഘകാലമായുള്ള പാക് പിന്തുണയോടെയുള്ള ഭീകരതയാണ്. അതിന്റെ പ്രത്യാഘാതങ്ങള്‍ ഇന്ത്യയും കടന്ന് വളര്‍ന്നിരിക്കുന്നു. ഭീകരര്‍ക്ക് ചെല്ലുംചെലവും കൊടുത്ത് വളര്‍ത്തി പരിശീലിപ്പിച്ച് അയല്‍രാജ്യങ്ങള്‍ക്കെതിരെ പ്രയോഗിക്കുകയാണ് പാകിസ്ഥാന്. അതിന് വിദേശ സഹായധനം ഉള്‍പ്പെടെ കോടിക്കണക്കിന് ഡോളര്‍ അവര്‍ ഉപയോഗിക്കുന്നു.
ഭീകരസംഘടനകള്‍ പാക് പിന്തുണയോടെ ഫണ്ട് സ്വരൂപിക്കുന്നു. ആണവനിര്‍വ്യാപനത്തില്‍ പാകിസ്ഥാന് തട്ടിപ്പും വഞ്ചനയും കാട്ടുകയാണ്. എന്നിട്ടും അവര്‍ സമാധാനത്തെക്കുറിച്ചു പ്രസംഗിക്കുന്നു. ഭീകരതയെക്കുറിച്ച് സമാനമായ വ്യാജ വാഗ്ദാനങ്ങളാണ് അവര്‍ അന്താരാഷ്ട്ര സമൂഹത്തിനു നല്‍കിയിരിക്കുന്നത്”.ഗംഭീര്‍ പറഞ്ഞു. കശ്മീരില്‍ ഇന്ത്യന്‍ സൈന്യം വധിച്ച ഭീകരന് ബുര്‍ഹാന്‍ വാനിയെ പുകഴ്ത്തിയ ഷെരീഫിന്റെ നടപടിയെയും ഗംഭീര്‍ ശക്തമായി വിമര്‍ശിച്ചു. കുപ്രസിദ്ധി നേടിയ ഭീകരസംഘടനയുടെ നേതാവിനെയാണ് ഷെരീഫ് പ്രകീര്‍ത്തിച്ചിരിക്കുന്നതെന്ന് അവര്‍ കുറ്റപ്പെടുത്തി.
”പാകിസ്ഥാന് ജനാധിപത്യമൊന്നുമില്ലാത്ത രാജ്യമാണ്. സ്വന്തം ആളുകളില്‍ത്തന്നെ അവര്‍ ഭീകരത പരീക്ഷിക്കുന്നു. ന്യൂനപക്ഷങ്ങളെയും സ്ത്രീകളെയും അവര്‍ അടിച്ചമര്‍ത്തുകയാണ്. പ്രാകൃത നിയമങ്ങളിലൂടെ അടിസ്ഥാന മനുഷ്യാവകാശങ്ങള്പ്പോലും നിഷേധിക്കുകയാണ്.” ഈനം ഗംഭീര്‍ പറഞ്ഞു.
ഡല്‍ഹി സ്വദേശിയായ ഈനം ഗംഭീര്‍ യൂണിവേഴ്സിറ്റി ഓഫ് ജനീവയില്‍ നിന്നാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. 2005 ബാച്ചിലെ ഐ.എഫ്.എസ് ഉദ്യോഗസ്ഥയാണ്. യു.എന്നിലെ ഫസ്റ്റ് സെക്രട്ടറിയായി ചുമതലയേല്‍ക്കും മുമ്പ് അര്‍ജന്റീന ഇന്ത്യന്‍ എംബസിയിലായിരുന്നു ജോലി ചെയ്തിരുന്നത്.ഹിന്ദു കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായിരുന്നു. സ്പെയിനിലെ മാഡ്രിഡില്‍ സേവനമനുഷ്ഠിച്ച അവര്‍ സ്പാനിഷ് ഭാഷ നന്നായി അറിയാമെന്ന് പറയപ്പെടുന്നു. അര്‍ജന്റീന, ബ്രസീല്‍ എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Discussion about this post