അയോധ്യ ഭൂമി തർക്ക കേസിൽ സുപ്രീം കോടതി വിധി വരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കേന്ദ്രസേനയുടെ 153 വിഭാഗങ്ങളെ ജില്ലയിൽ വിന്യസിക്കും. കേന്ദ്ര പോലീസ് സേന, സംസ്ഥാന സായുധ പോലീസ് സേന, സിആർപിഎഫിന്റെ ദ്രുത ആക്ഷൻ ഫോഴ്സ്, ഉത്തർപ്രദേശ് പോലീസ് എന്നിവയുൾപ്പടെ 153 ഓളം കേന്ദ്രസേന വിഭാഗങ്ങളെയാണ് അയോധ്യ ജില്ലയിൽ വിന്യസിക്കുന്നത്. അടുത്ത 23 ദിവസത്തിനുളളിൽ വിധി പ്രഖ്യാപിക്കും.
കേന്ദ്ര സേന വിഭാഗങ്ങൾ അയോധ്യയിൽ എത്തി തുടങ്ങിയതായാണ് റിപ്പോർട്ട്. അയൽ ജില്ലകളിലേക്കുളള ഗതാഗതം വഴി തിരിച്ചു വിടുന്നതിന് കൂടുതൽ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരേയും നിയോഗിക്കും. കൂടാതെ ദേശീയ പാതയിൽ സഞ്ചരിക്കുന്ന വലിയ വാഹനങ്ങൾ വിധി വരുന്ന ദിവസം നഗരത്തിലേക്ക് പ്രവേശിക്കുന്നത് നിർത്തിയേക്കുമെന്നാണ് സൂചന.
രഹസ്യാന്വേഷണ ഏജൻസികളും, യുപി എടിഎസ് കമ്മാൻഡോകളും അയോധ്യ ജില്ലയിൽ നിലയുറപ്പിക്കും. ജില്ലയിലെ ക്രമസമാധാന നില നിരീക്ഷിക്കാൻ ഡ്രോൺ സംവിധാനം ഉപയോഗിക്കും. വിധി വന്നതിന് ശേഷം തർക്കമുളള സ്ഥലത്തേക്ക് പ്രവേശിക്കുന്ന ജനക്കൂട്ടത്തെ പിടികൂടാനും നേരിടാനും ജില്ലയിലെ പ്രധാന സ്ഥലങ്ങളിൽ താത്ക്കാലിക ജയിലുകൾ നിർമ്മിച്ചിട്ടുണ്ട്.
അയോധ്യ സന്ദർശിക്കുന്ന എല്ലാവരും തിരിച്ചറിയൽ കാർഡുകൾ നിർബന്ധമായും കരുതിയിരിക്കണമെന്ന് സംസ്ഥാന പോലീസ് അഭ്യർത്ഥിച്ചു. ഹോട്ടലുകളിലും അതിഥി മന്ദിരങ്ങളിലും താമസിക്കുന്നവരെ പോലീസ് പരിശോധിക്കും. സുരക്ഷയ്ക്കായി നോഡൽ ഓഫീസറായി പോലീസ് സൂപ്രണ്ട് ശൈലേന്ദ്ര സിങ്ങിനെ നിയമിച്ചിട്ടുണ്ട്.
ജില്ലയെ നാല് മേഖലകളായി തിരിച്ചാണ് സുരക്ഷ ഒരുക്കുന്നത്. ചുവന്ന മേഖല വരുന്ന രാം ജന്മഭൂമിയ്ക്ക് ചുറ്റുമുളള പ്രദേശമാണ് അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. ഈ പ്രദേശത്ത് പ്രവേശിക്കാൻ ആരെയും അനുവദിക്കില്ല. മഞ്ഞ മേഖലയിൽ അയോധ്യ ക്യാമ്പസ് മുഴുവൻ വരുന്നു. ക്ഷേത്രങ്ങൾ, ധർമ്മ ശാല, ഹോട്ടലുകൾ, അയോധ്യയിലെ വീടുകൾ എന്നിവ ഈ മേഖലയിൽ വരുന്നു. ഇവിടെയും നിരവധി സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
അയോധ്യയുടെ പ്രാന്ത പ്രദേശങ്ങൾ ആണ് നീല മേഖലയിൽ ഉൾപ്പെടുന്നത്. അതിൽ പഴയ ഫൈസാബാദ് നഗരം വരുന്നു. പല മേഖലകളിലും ബാക്ക് കോഡിങ്ങും, സുരക്ഷ ചെക്ക് പോസ്റ്റുകളും രൂപികരിച്ചിട്ടുണ്ട്. അയോധ്യയോട് ചേർന്നുളള എല്ലാജില്ലകളും ഹരിത മേഖലയിൽ വരുന്നു.അംബേദ്കർ നഗർ, ബരബങ്കി, ബസ്തി,ഗോണ്ട, സുൽത്താൻ പൂർ എന്നിവ ഇതിൽ ഉൾപ്പെടുന്നു. എല്ലാ പോലീസുകാരും ജാഗ്രതയോടെ പ്രവർത്തിക്കുകയാണ്. എല്ലാ വാഹനങ്ങളും വിശദമായി പരിശോധിക്കും. വിവിധ ജില്ലകളിൽ നിന്നുളള ജനക്കൂട്ടം അയോധ്യയിലേക്ക് പ്രവേശിക്കുന്നത് തടയും . വിധി ന്യായത്തിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ വിശ്വസിക്കരുതെന്ന് പോലീസ് ഉദ്യോഗസ്ഥർ ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
Discussion about this post