അയോധ്യ കേസിൽ 2010ലെ വിധി വന്നപ്പോൾ രാജ്യത്തെ രാഷ്ട്രീയ പാർട്ടികളും മറ്റു സംഘടനകളും പക്വമായ ഇടപെടലാണു നടത്തിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അയോധ്യ കേസിൽ സുപ്രീം കോടതി വിധി പുറത്തുവരാന്‍ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണു പ്രധാനമന്ത്രി ‘മൻ കി ബാത്തിൽ’ അയോധ്യ കേസിന്റെ ഓർമകൾ പങ്കുവച്ചത്. അയോധ്യ കേസിൽ അലഹബാദ് ഹൈക്കോടതി വിധി പുറത്തുവന്നപ്പോൾ പ്രത്യേക താൽപര്യമുള്ള പല സംഘങ്ങളും ഇതു ചൂഷണം ചെയ്യാൻ ശ്രമിച്ചിരുന്നു. സാഹചര്യം വഷളാക്കാൻ വേണ്ടിയുള്ള ഭാഷയായിരുന്നു അവർ ഈ സമയത്ത് ഉപയോഗിച്ചിരുന്നത് മോദി പറഞ്ഞു.
ചിലർ ഉത്തരവാദിത്തമില്ലാത്ത പ്രസ്താവനകൾ നടത്തി. അഞ്ച്, പത്തു ദിവസം ഇതു തുടർന്നു. എന്നാൽ രാഷ്ട്രീയ കക്ഷികൾ ജനങ്ങളെ ഒരുമിപ്പിച്ചു നിർത്തി. അന്ന് എല്ലാവരും കാണിച്ച ഐക്യത്തിനു നന്ദി പറയുകയാണ്. കോടതി വിധിക്കുശേഷം നിയമ വ്യവസ്ഥയെ എല്ലാവരും ബഹുമാനിച്ചതായും മോദി മൻ കി ബാത്തിൽ പറഞ്ഞു.
നവംബർ പകുതിയോടെ അയോധ്യ കേസിൽ സുപ്രീംകോടതി വിധി പറയുമെന്നാണു കരുതുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇപ്പോൾ ദീപാവലി ആഘോഷിക്കുകയാണ്. രാജ്യത്ത് ഫെസ്റ്റിവൽ ടൂറിസത്തിന് ഏറെ സാധ്യതകൾ ഉണ്ട്. ഹോളി, ദീപാവലി, ഓണം, പൊങ്കൽ, ബിഹു, ഇവയെല്ലാം കൂടുതൽ ജനകീയമാക്കാൻ ശ്രമിക്കണം.
Discussion about this post