ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം അപകടകരമായ നിലയിലേക്ക് ഉയർന്ന സാഹചര്യത്തിൽ കേന്ദ്രം ഇടപെടുന്നു.പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി അടിയന്തര യോഗം വിളിച്ചുചേർത്തു. പഞ്ചാബ്, ഹരിയാണ, ഡൽഹി സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരെ വീഡിയോ കോൺഫറൻസ് സംവിധാനത്തിലൂടെയാണ് പ്രിൻസിപ്പൽ സെക്രട്ടറി പി.കെ മിശ്രയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ സംബന്ധിച്ചത്.
കാബിനറ്റ് സെക്രട്ടറി രാജീവ് ഗോബ മൂന്ന് സംസ്ഥാനങ്ങളിലെയും സാഹചര്യങ്ങൾ നിരീക്ഷിക്കും. അന്തരീക്ഷ നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ അദ്ദേഹമാകും ഇനി ഏകോപിപ്പിക്കുക.അന്തരീക്ഷ നിലവാരം അപകടകരമായി ഉയർന്നതിനെ തുടർന്ന് ഇതാദ്യമായാണ് കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഇടപെടൽ ഉണ്ടാകുന്നത്. മൂന്ന് സംസ്ഥാനങ്ങളും വ്യത്യസ്ത പാർട്ടികളുടെ ഭരണത്തിന് കീഴിലുള്ളതിനാൽ ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം രാഷ്ട്രീയ പ്രശ്നമായി വളരുന്ന സാഹചര്യത്തിലാണിത്.
വിഷയത്തിൽ ജില്ലാ തലങ്ങളിലെ നടപടികൾ 24 മണിക്കൂറും നിരീക്ഷിക്കണമെന്ന് മൂന്ന് സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരോട് യോഗത്തിൽ നിർദ്ദേശിച്ചിട്ടുണ്ട്. ഡൽഹിയിലെ അന്തരീക്ഷ നിലവാരം 625 ആയി ഉയർന്നിരുന്നു. ഭവാന ഉൾപ്പടെയുള്ള ഡൽഹിയിലെ ചില പ്രദേശങ്ങളിൽ അന്തരീക്ഷ നിലവാരം 999 എന്ന ഗുരുതരമായ അവസ്ഥയിലേക്കും എത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നത്. അന്തരീക്ഷ മലിനീകരണം രൂക്ഷമായതിനെ തുടർന്ന് ഡൽഹിയിലെമ്പാടും കാഴ്ച മറയ്ക്കുന്ന തരത്തിൽ പുകമഞ്ഞ് രൂപം കൊണ്ടിരുന്നു. ഇതേതുടർന്ന് ഡൽഹിയിലേക്കുള്ള നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിടുന്ന സാഹചര്യവുമുണ്ടായി.
വിഷയത്തിൽ ഇടപെടണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദര് സിങ് പ്രധാനമന്ത്രിക്ക് ശനിയാഴ്ച കത്തെഴുതിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര യോഗം ചേർന്നതെന്നാണ് വിവരം.
Discussion about this post