അന്തരീക്ഷ മലിനീകരണം വർധിച്ചതോടെ ഡൽഹിയിൽ തിങ്കളാഴ്ച മുതൽ ഒറ്റ ഇരട്ട വാഹന നിയന്ത്രണം. രാവിലെ എട്ട് മുതലാണ് നടപടി. വാഹന നിയന്ത്രണം നടപ്പാക്കുന്നതിന് ഡൽഹി ട്രാഫിക് പോലീസിൻ 200 ടീമിനെയും , 5,000 സന്നദ്ധ പ്രവർത്തകരെയും നിയോഗിച്ചു.
ഇന്ന് മുതൽ ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും ഒറ്റ ഇരട്ട വാഹനങ്ങൾ നിരത്തിൽ പ്രവേശിക്കുക. 15 വരെയാണ് നിയന്ത്രണം. ഈ ദിവസങ്ങളിൽ ഒമ്പതര മുതൽ ആറ് വരെയും, പത്ത് മുതൽ ഏഴ് വരെയുമാണ് സർക്കാർ ഓഫീസുകളുടെ പ്രവർത്തനം.
രജിസ്റ്റർ നമ്പർ ഒറ്റ അക്കത്തിൽ അവസാനിക്കുന്ന വാഹനങ്ങൾക്ക് നവംബർ നാല് , ആറ് എട്ട്, 12, 14 ദിവസങ്ങളിൽ നിരത്തിൽ പ്രവേശനം ഇല്ല. ഇരട്ട അക്കത്തിൽ അവസാനിക്കുന്ന രജിസ്റ്റർ നമ്പറുളള വാഹനങ്ങൾക്ക് നവംബർ 5, ഏഴ്, 9, 11,13,15 ദിവസങ്ങളിൽ നിരത്തിൽ പ്രവേശനമില്ല. നിയന്ത്രണം 15 ന് അവസാനിക്കുമെങ്കിലും അന്തരീക്ഷ മലിനീകരണ തോത് ഉയർന്നിരുന്നാൽ ഇത് ദീർഘിപ്പിച്ചേക്കും.
നവംബർ 10 ന് വാഹന നിയന്ത്രണമില്ല. സംസ്ഥാനത്തിന് പുറത്ത് നിന്ന് എത്തുന്ന വാഹനങ്ങൾക്കും നിയന്ത്രണം ബാധകമാണ്. ഇരു ചക്ര വാഹനങ്ങളെയും, വൈദ്യുത വാഹനങ്ങളെയും നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആംബുലൻസ്, സ്കൂൾ, വാഹനങ്ങൾ, വിഐപികളുമായി പോകുന്ന വാഹനങ്ങൾ, സ്ത്രീകൾ മാത്രം സഞ്ചരിക്കുന്ന വാഹനങ്ങൾ ,12 വയസ്സ് വരെ പ്രായമുളള കുട്ടികൾ പോകുന്ന വാഹനങ്ങൾ എന്നിവയ്ക്കും ഇളവ് ലഭിക്കും. ഡൽഹിയിൽ മിക്കയിടങ്ങളിലും എയർ ക്വാളിറ്റി ഇൻഡക്സ് 600 കടന്നു. സ്ഥിതി ഗുരുതരമായ അവസ്ഥയിൽ തുടരുന്ന സാഹചര്യത്തിൽ കേന്ദ്രവും പ്രശ്നത്തിൽ ഇടപെട്ടിട്ടുണ്ട്.
Discussion about this post