കൊല്ലപ്പെട്ട ഐ.എസ് തലവൻ അബൂബക്കർ അൽ ബാഗ്ദാദിയുടെ സഹോദരി സിറിയയിൽ തുർക്കി സൈന്യത്തിന്റെ പിടിയിലായി. വടക്കൻ സിറിയയിലെ നഗരമായ അസാസിൽ നിന്ന് തിങ്കളാഴ്ചയാണ് ഇവർ പിടിയിലായതെന്ന് തുർക്കി സൈന്യത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചതായി വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
തുർക്കി സൈന്യം അസാസ് നഗരത്തിന് സമീപം നടത്തിയ റെയ്ഡിലാണ് ബാഗ്ദാദിയുടെ സഹോദരിയായ റസ്മിയാ അവാദ് (65) പിടിയിലായത്. ഇവരുടെ ഭർത്താവും മരുമകളും ഒപ്പം പിടിയിലായിട്ടുണ്ട്. ഇവരെ തുർക്കി സൈന്യം ചോദ്യം ചെയ്യുകയാണ്. ഇവരുടെ കൂടെ അഞ്ച് കുഞ്ഞുങ്ങളും ഉണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്.
ബാഗ്ദാദിയുടെ സഹോദരിയെ ചോദ്യം ചെയ്യുന്നതിലൂടെ ഐ.എസ് പ്രവർത്തനവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ലഭക്കുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്ന് തുർക്കി സൈനിക വക്താവ് പറഞ്ഞു. എന്നാല് പിടിയിലായത് ബാഗ്ദാദിയുടെ സഹോദരി തന്നെയാണോ എന്ന കാര്യം സ്ഥിരീകരിക്കാന് വാർത്താ ഏജൻസികൾക്ക് കഴിഞ്ഞിട്ടില്ല.
Discussion about this post