അമേരിക്കയിലേക്ക് മടങ്ങാൻ ആഗ്രഹമുണ്ടെന്നും തന്നെയും മകനെയും സ്വീകരിക്കണമെന്നും വീണ്ടും അപേക്ഷിച്ച് ഐ എസ് വധു ഹുദ മുത്താന. കഴിഞ്ഞ ദിവസം അന്താരാഷ്ട്ര മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഹുദ വീണ്ടും തന്റെ ആവശ്യം അറിയിച്ചത്.
അമേരിക്കയിലെ അലബാമയിൽ താമസിച്ച് വരവെ 2014ലാണ് ഹുദ മുത്താന ഭീകരവാദ ആശയങ്ങളിൽ ആകൃഷ്ടയായി ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാൻ സിറിയയിൽ എത്തിയത്. അന്ന് തൊട്ട് ഇന്നോളം ചെയ്ത എല്ലാ തെറ്റുകൾക്കും മാപ്പ് നൽകണമെന്നാണ് ഹുദയുടെ അഭ്യർത്ഥന. എത്ര വലിയ പാപികൾക്കും പശ്ചാത്തപിക്കാൻ ഒരവസരം നൽകണമെന്നും ഹുദ അഭ്യർത്ഥിക്കുന്നു. കുർദുകളുടെ നിയന്ത്രണത്തിലുള്ള സിറിയയിലെ അൽ റോജ് അഭയാർത്ഥി ക്യാമ്പിൽ രണ്ടു വയസ്സുകാരനായ മകൻ ആദമിനൊപ്പമാണ് ഹുദ ഇപ്പോൾ താമസിക്കുന്നത്. ഇസ്ലാമിക് സ്റ്റേറ്റിനെ ഇനിയും തള്ളിപ്പറയാത്ത ചാരന്മാർ ഇപ്പോഴും ക്യാമ്പിലുണ്ടെന്നും അവർ തന്നെ ഒറ്റുകൊടുക്കുമോയെന്ന് ഭയന്നാണ് ഓരോ നിമിഷവും ജീവിക്കുന്നതെന്നും ഹുദ പറയുന്നു.
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ മറ്റുള്ളവരുടെ തല വെട്ടുന്നതിനെ താൻ ഒരിക്കലും അംഗീകരിച്ചിരുന്നില്ലെന്നും അവർ ചെയ്യുന്ന കുറ്റകൃത്യങ്ങളെയും ചാവേർ ആക്രമണങ്ങളെയും താൻ തള്ളിപ്പറയുന്നതായും ഹുദ മുത്താന വ്യക്തമാക്കുന്നു. താൻ അമേരിക്കയിൽ വിചാരണ നേരിടാൻ സന്നദ്ധയാണെന്നും ഹുദ അറിയിക്കുന്നു.
ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവിയായി സിറിയയിൽ എത്തിയ ഹുദ മുത്താന മൂന്ന് ഇസ്ലാമിക ഭീകരർക്ക് വധുവായി. അവർ മൂന്ന് പേരും വ്യത്യസ്ത ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു. അമേരിക്കയിലെ ജിഹാദികൾ വേട്ട തുടരുവാനും രകതം കൊണ്ട് അവിശ്വാസികളെ അഭിഷേകം ചെയ്യുവാനും നേരത്തെ ഹുദ മുത്താന ആഹ്വാനം ചെയ്തിരുന്നു. 12 മാദ്ധ്യമ പ്രവർത്തകരുടെ കൊലപാതകത്തിനിടയാക്കിയ ഫ്രാൻസിലെ ചാർളി ഹെബ്ദോ ഭീകരാക്രമണത്തെയും ഹുദ പ്രകീർത്തിച്ചിരുന്നു. എന്നാൽ അത്തരം ആശയങ്ങളൊക്കെയും നിരർത്ഥകമായിരുന്നുവെന്നാണ് ഹുദ മുത്താന ഇപ്പോൾ പറയുന്നതെന്നും അന്താരാഷ്ട്ര മാദ്ധ്യമം എൻ ബി സി റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ ഹുദ മുത്താനയെ സ്വീകരിക്കാൻ തയ്യാറല്ലെന്ന് അമേരിക്ക ആവർത്തിച്ച് വ്യക്തമാക്കുകയാണ്. അവർ കറകളഞ്ഞ ഭീകരവാദിയാണെന്നും അവർക്ക് അമേരിക്കൻ പൗരത്വം ഇല്ലെന്നും യു എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ വ്യക്തമാക്കുന്നു.
Discussion about this post