വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി് എഐഎംഐഎം നേതാവും എംപിയുമായ അസദുദ്ദീന്‍ ഒവൈസി.
സംഭവത്തില്‍ മന്ത്രിതല അന്വേഷണം വേണം. ഏറ്റുമുട്ടല്‍ സംബന്ധിച്ച് വ്യക്തത വരുത്തി എല്ലാ കാര്യങ്ങളും ജനങ്ങള്‍ അറിയണമെന്നും ഒവൈസി പറഞ്ഞു. വാര്‍ത്ത ഏജന്‍സിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വ്യക്തിപരമായി എല്ലാ തരത്തിലുള്ള ഏറ്റുമുട്ടല്‍ കൊലപാതകങ്ങളോടും തനിക്ക് എതിര്‍പ്പുണ്ട്. വിഷയത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് പോലും കേസെടുത്തിട്ടുണ്ട്. തെലങ്കാനയില്‍ ടിആര്‍എസ് സര്‍ക്കാറിന്റെ സഖ്യകക്ഷിയാണ് ഒവൈസിയുടെ പാര്‍ട്ടി.
വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ നാല് പ്രതികളെ ഇന്നലെ പുലര്‍ച്ചെയാണ് ഏറ്റുമുട്ടലിൽ പൊലീസ് കൊല്ലപ്പെടുത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി കൊലപാതകം പുനരാവിഷ്കരിക്കുന്നതിനിടയിലാണ് സംഭവം. തെളിവെടുപ്പിനിടെ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് വെടിവയ്ക്കേണ്ടി വന്നതെന്നാണ് പൊലീസ് ഭാഷ്യം. നാലുപേരും സംഭവസ്ഥലത്തു തന്നെ മരിച്ചു.
നവംബര്‍ 28ന് ആണ് 26 വയസ്സുള്ള വെറ്ററിനറി ഡോക്ടറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ ഷാദ്നഗര്‍ ദേശീയപാതയില്‍ പാലത്തിനടിയില്‍ കാണപ്പെട്ടത്. ഈ സംഭവത്തില്‍ പിന്നീട് അറസ്റ്റിലായ ജോല്ലു ശിവ, ജോല്ലു നവീന്‍, ചിന്താകുന്ത ചന്നകേശവുലു, മുഹമ്മദ് എന്നിവരാണ് കൊല്ലപ്പെട്ടത്.
Discussion about this post