ഡല്‍ഹി: തന്റെ പേര് ‘രാഹുല്‍ സവര്‍ക്കര്‍’ എന്നല്ലെന്നും ‘റേപ്പ് ഇന്‍ ഇന്ത്യ’ പരാമര്‍ശത്തിന് താന്‍ മാപ്പ് പറയില്ലെന്നുമുള്ള രാഹുല്‍ ഗാന്ധിയുടെ പരാമർശത്തിന് പ്രതികരണവുമായി ബിജെപി രംഗത്ത്. വിനായക് ദാമോദര്‍ സവര്‍ക്കറെ കുറിച്ച് രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തോട് മഹാരാഷ്ട്രയിലെ ഭരണകക്ഷിയും കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയുമായ ശിവസേനയ്ക്ക് എന്താണ് പറയാനുള്ളതെന്ന് അറിയാന്‍ കാത്തിരിക്കുകയാണെന്ന് ബിജെപി ഐ.ടി സെല്‍ തലവന്‍ അമിത് മാളവ്യ പ്രതികരിച്ചു. ‘മാപ്പ് പറഞ്ഞ ഭീരു’ എന്ന മട്ടിലാണ് രാഹുല്‍ ഗാന്ധി സവര്‍ക്കറെ കുറിച്ച് പരാമര്‍ശിച്ചതെന്നും മാളവ്യ പറയുന്നു. ട്വിറ്റര്‍ വഴിയാണ് മാളവ്യ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തോട് പ്രതികരിച്ചിരിക്കുന്നത്.
ഡല്‍ഹിയിലെ രാംലീല മൈതാനത്ത് നടന്ന ‘ഭാരത് ബച്ചാവോ(ഭാരതത്തെ രക്ഷിക്കൂ)’ റാലിയില്‍ ജനങ്ങളോട് സംസാരിക്കവേയായിരുന്നു രാഹുല്‍ ഗാന്ധി തന്റെ ‘സവര്‍ക്കര്‍’ പരാമര്‍ശം നടത്തിയത്. തന്റെ പേര് രാഹുല്‍ ഗാന്ധി എന്നാണെന്നും ‘രാഹുല്‍ സവര്‍ക്കര്‍’ എന്നല്ലെന്നും അതുകൊണ്ടുതന്നെ മാപ്പ് പറയില്ലെന്നുമാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. രാജ്യത്ത് വര്‍ദ്ധിച്ച് വരുന്ന സ്ത്രീപീഡനങ്ങളുടെ പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ ‘റേപ്പ് ഇന്‍ ഇന്ത്യ’ പരാമര്‍ശത്തിന് അദ്ദേഹം മാപ്പ് പറയണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ‘വിഘടനവാദപരവും ആപത്കരവുമായ’ നയങ്ങളോടുള്ള പ്രതികരണമായാണ് കോണ്‍ഗ്രസ് റാലി സംഘടിപ്പിച്ചത്.
താനല്ല, രാജ്യത്തിന്റെ സാമ്ബത്തികാവസ്ഥ തകര്‍ത്തതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ ‘അസിസ്റ്റന്റ്’ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമാണ് മാപ്പ് പറയേണ്ടതെന്നും രാഹുല്‍ ഡല്‍ഹിയിലെ റാലിക്കിടെ പറഞ്ഞിരുന്നു. അധികാരത്തില്‍ തുടരാന്‍ മോദി എന്തും ചെയ്യുമെന്നും കാശ്മീരും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും കത്തുകയാണെന്നും രാഹുല്‍ പറഞ്ഞു. റാലിയില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയും മന്മോഹന് സിംഗ്, പ്രിയങ്ക ഗാന്ധി വദ്ര, പി. ചിദംബരം, സച്ചിന് പൈലറ്റ്, ജ്യോതിരാദിത്യ സിന്ധ്യ, ഭൂപീന്ദര്‍ സിംഗ് ഹൂഡ എന്നീ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും പങ്കെടുത്തിരുന്നു. നിലവില്‍ മഹാരാഷ്ട്ര ഭരിക്കുന്നത് കോണ്‍ഗ്രസ്, എന്‍.സി.പി ശിവസേന സഖ്യമാണ്.
Looking forward to seeing Shiv Sena defend Rahul Gandhi for his statement implying that ‘Veer Savarkar was a coward who apologized’!
— Amit Malviya (मोदी का परिवार) (@amitmalviya) December 14, 2019
Discussion about this post