ഡൽഹി: പൗരത്വ നിയമ ഭേദഗതിയെച്ചൊല്ലി രാജ്യമെങ്ങും കലാപമഴിച്ചുവിട്ടതിൽ പോപ്പുലർ ഫ്രണ്ട്, സിമി എന്നീ സംഘടനകളുടെ പങ്ക് കൂടുതൽ വെളിച്ചത്തുവരുന്നു. ആസാമിലെ വിവിധമേഖലകളിൽ കലാപമഴിച്ചുവിട്ടതിന് പോപ്പുലർ ഫ്രണ്ടിന്റെ ആസാം പ്രസിഡന്റ് അമിനുൾ ഹഖിനെ അറസ്റ്റ് ചെയ്തതായി സുരക്ഷാ ഏജൻസികൾ അറിയിച്ചു. ഈ സംഘടനകൾക്ക് കലാപങ്ങളിലുള്ള പങ്കിനെപ്പറ്റി കഴിഞ്ഞ ദിവസം ഇന്റലിജൻസ് വിഭാഗം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോർട്ട് നൽകിയിരുന്നു.
നാൽപ്പത്തിയാറു കേസുകൾ രജിസ്റ്റർ ചെയ്തതിൽ 27പേരെയാണ് ആസാമിൽ ഇതുവരെ അറസ്റ്റ് ചെയ്തത്. രാജ്യവിരുദ്ധശക്തികളും ഭീകരസംഘടനകളുമാണ് ഈ കലാപങ്ങൾ ആസൂത്രണം ചെയ്തതെന്നതിനു കൂടുതൽ തെളിവുകൾ പുറത്തുവന്നിട്ടുണ്ട്. അത്യന്താധുനിക സാങ്കേതികവിദ്യകൾ ഉൾപ്പെടെ ഉപയോഗിച്ച് അക്രമികളെ കണ്ടെത്താൻ സുരക്ഷാവിഭാഗങ്ങൾ സജ്ജമായിട്ടുണ്ടെന്നും വ്യക്തമായ തെളിവുകളോടെ കൂടുതൽ അറസ്റ്റുകൾ ഉടനേയുണ്ടാകുമെന്നും പ്രതിരോധവൃത്തങ്ങൾ അറിയിച്ചു.
രാജ്യവ്യാപകമായി രാഷ്ട്രീയപ്പാർട്ടികളിൽ ഭീകരസംഘടനകൾ സ്ലീപ്പർ സെല്ലുകളായി പ്രവർത്തിയ്ക്കുന്നുണ്ടെന്നും ആഭ്യന്തരമന്ത്രാലയത്തിനു ലഭിച്ച് ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നു. നിർണ്ണായകഘട്ടങ്ങളിൽ ഈ പാർട്ടികളെ ഉപയോഗിച്ച് ജനങ്ങളെ ഇളക്കിവിടാനായി ഗൂഢാലോചനകൾ നടക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
അതിനൊപ്പം പശ്ചിമബംഗാളിലും ആസാമിലും ഉൾപ്പെടെ നടന്ന കലാപങ്ങളിൽ വിദേശ ഏജൻസികളുടേയും മതഭീകരസംഘടനകളുടേയും പങ്ക് അന്വേഷിച്ച് വരുന്നതായും കേന്ദ്ര ഏജൻസികൾ അറിയിച്ചു.
Discussion about this post