ബലൂചിസ്ഥാനിൽ നിന്ന് സ്ത്രീകളേയും പിഞ്ചുകുട്ടികളേയും തട്ടിക്കൊണ്ടുപോകുന്ന പാകിസ്ഥാൻ പട്ടാളക്കാർ ക്രൂരമായ യുദ്ധക്കുറ്റങ്ങളാണ് നടത്തുന്നതെന്ന് ബലൂച് സ്വാതന്ത്ര്യസമര നേതാവ് അല്ലാ നാസർ ബലൂച്.
“പകൽ വെളിച്ചത്തിൽ യുദ്ധക്കുറ്റങ്ങൾ നടത്തുന്ന കൊടും ക്രൂരന്മാരാണ് പാകിസ്ഥാൻ പട്ടാളം. സ്ത്രീകളേയും കൊച്ചുകുട്ടികളേയും വരെ വീടുകളിൽ നിന്ന് യാതൊരു മറയുമില്ലാതെയാണ് തട്ടിക്കൊണ്ടുപോകുന്നത്. അന്താരാഷ്ട്ര ഏജൻസികളേപ്പോലും വെല്ലുവിളിച്ചുകൊണ്ട് പാകിസ്ഥാൻ നടത്തുന്ന ഈ യുദ്ധക്കുറ്റങ്ങൾ എല്ലാവരുടേയും മുന്നിലെത്തണം”. അല്ലാ നാസർ ബലൂച് അറിയിച്ചു.
ഏഴുവയസ്സുകാരികൾ മുതൽ അറുപത് വയസ്സുള്ളവരെ വരെ പാകിസ്ഥാൻ പട്ടാളം തട്ടിക്കൊണ്ടുപോവുകയാണ്. രഹസ്യകേന്ദ്രങ്ങളിൽക്കൊണ്ടുപോയി അവരെ ദിവസങ്ങളോളം പീഡിപ്പിയ്ക്കുന്നു. പലരും പിന്നീട് പുറം ലോകം കാണാറില്ല. അവശരായാൽ ചിലരെയൊക്കെ വിട്ടയയ്ക്കും. ഡിസംബർ ഒൻപതാം തീയതി പാകിസ്ഥാൻ ഭരണത്തിൽ കൂട്ടുകക്ഷിയായ ബലൂചിസ്ഥാൻ നാഷണൽ പാർട്ടി പിന്തുണ പിൻവലിയ്ക്കും എന്ന് ഭീഷണിപ്പെടുത്തിയതിനെത്തുടർന്ന് തട്ടിക്കൊണ്ടുപോയ നാലു യുവതികളെ പട്ടാളം വിട്ടയച്ചിരുന്നു.
തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുന്ന ആൾക്കാരെ കാണാനില്ലാതായി എന്നാണ് രേഖപ്പെടുത്തുന്നത്. വിവിധ അന്താരാഷ്ട്ര മനുഷ്യാവകാശസംഘടനകൾ മുതൽ പാകിസ്ഥാൻ ഗവൺമെന്റിന്റെ മനുഷ്യാവകാശ കമ്മീഷൻ വരെ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്.
2014 ജനുവരിയിൽ ആടുമേയ്ക്കുന്നവർ കാട്ടിനുള്ളിലെത്തിയപ്പോൾ നൂറുകണക്കിനാൾക്കാരെ ശവസംസ്കാരം ചെയ്ത ശ്മശാനങ്ങൾ കണ്ടത് വലിയ വാർത്തയായിരുന്നു. ബലൂചിസ്ഥാനിൽ നിന്ന് ഏറ്റവും കുറഞ്ഞത് 2000 പേരെയെങ്കിലും ഇന്നുവരെ അങ്ങനെ കാണാതായിട്ടുണ്ടാവുമെന്ന് മനുഷ്യാവകാശ സംഘടനകൾ പറയുന്നു.
Discussion about this post