തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങളിൽ പരസ്പരം ചെളി വാരിയെറിഞ്ഞ് കേരളത്തിലെ യുഡിഎഫ് നേതാക്കൾ. സമരത്തിൽ ഒരു തരത്തിലും സിപിഎമ്മുമായി സഹകരിക്കാൻ ഇല്ലെന്ന നിലപാട് ആവര്‍ത്തിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ വീണ്ടും രംഗത്ത് വന്നു. കേരളത്തിൽ ഭരണകൂട ഭീകരത നിലനിൽക്കുന്നു. കോൺഗ്രസ് നേതാക്കളെ ജയിലിൽ അടച്ച നടപടിയിലൂടെ ബിജെപിയെ സന്തോഷിപ്പാക്കാനാണ് പിണറായിയുടെ ശ്രമമെന്നും മുല്ലപ്പള്ളി ആരോപിച്ചു.
കെപിസിസി പ്രസിഡന്റ് എന്ന നിലയിൽ താൻ പറയുന്നതാണ് പാർട്ടി നിലപാട് . സിപിഎമ്മുമായി സഹകരിച്ച് സമരമില്ലെന്ന നിലപാടിൽ മാറ്റവുമില്ല. സിപിഎമ്മുമായി കൈകോര്‍ക്കുന്നത് പ്രവര്‍ത്തകര്‍ക്കിടയിൽ എതിര് വികാരമുണ്ടാക്കും. നിലപാട് മാറ്റണമെങ്കിൽ പാർട്ടി യോഗം ചേർന്ന് തീരുമാനമെടുക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
എന്നാൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ സി പി എമ്മുമായി യോജിച്ച് സമരം ചെയ്യണമെന്നാണ് രമേശ് ചെന്നിത്തലയും വി ഡി സതീശനും അടക്കമുള്ള നേതാക്കളുടെ അഭിപ്രായം. ഈ വിഷയത്തിൽ ചെന്നിത്തലയ്ക്കൊപ്പമാണ് ലീഗ്. എന്നാൽ സമരത്തിൽ സി പി എമ്മിനൊപ്പം ചേരേണ്ടെന്ന മുല്ലപ്പള്ളിയുടെ അതേ നിലപാടാണ് വി എം സുധീരനും കെ മുരളീധരനുമടക്കമുള്ളവർക്ക്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്യുമെന്ന് സി പി എമ്മും കോൺഗ്രസ്സും അഭിപ്രായപ്പെടുമ്പോഴും സമരത്തിൽ വ്യക്തമായ നയമോ ഐക്യമോ ഇല്ലാതെ ഇരുട്ടിൽ തപ്പുകയാണ് കേരളത്തിലെ ഇടത് പക്ഷവും കോൺഗ്രസ്സും.
Discussion about this post